ആലപ്പുഴ: സാക്ഷരതാമിഷൻ അതോറിട്ടി നടപ്പാക്കുന്ന ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റെ ഭാഗമായി നടത്തിയ സർവേയിൽ ജില്ലയിൽ ആറായിരത്തിലധികം നിരക്ഷരർ ഉണ്ടെന്നു കണ്ടെത്തി. പേരെഴുതി ഒപ്പിടാൻ അറിയാത്തവരെയാണ് നിരക്ഷരരെന്ന ഗണത്തിൽ ഉൾപ്പെടുന്നത്. സംസ്ഥാന സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ധനസഹായത്തോടെ സാക്ഷരതാമിഷൻ അതോറിട്ടി മുഖേന നടപ്പാക്കുന്ന പദ്ധതിയാണ് ന്യു ഇന്ത്യ ലിറ്ററസി പ്രോഗ്രാം (എൻ.ഐ.എൽ.പി).
മുഴുവൻ നിരക്ഷരരെയും അക്ഷരവഴിയിൽ എത്തിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. കുടുംബശ്രീ, ആശ വർക്കർമാർ, അങ്കണവാടി ജീവനക്കാർ, സാമൂഹ്യ സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരാണ് സർവേയിൽ പങ്കെടുക്കുന്നത്. ഇവർക്കായി വാർഡ് തലത്തിൽ സാക്ഷരത ക്ലാസുകൾ നൽകും. ഒരു വാർഡിൽ 8 നിരക്ഷരരുണ്ടെങ്കിൽ അവർക്ക് വേണ്ടി ഒരു ക്ലാസ് എന്നാണ് കണക്ക്. എട്ടു പേരില്ലാത്ത സാഹചര്യത്തിൽ വിവിധ വാർഡുകളിലെ പഠിതാക്കളെ ഒരുമിച്ചിരുത്തി പഠിപ്പിക്കും. അടുത്ത വർഷം ജനുവരിയിൽ ഇവരുടെ പരീക്ഷയായ മികവുത്സവവും നടത്തും.
നിരക്ഷരരിൽ ഏറിയപങ്കും വയോധികരാണ്. സാക്ഷരതാ മിഷന്റെ വിവിധ പദ്ധതികളിൽ ഇതുവരെ പങ്കാളികളാകാത്തവരാണ് കൂടുതൽ പേരും. അക്ഷരസാഗരം, അതുല്യ തുടങ്ങി വിവിധ സാക്ഷരതാ പ്രവർത്തനങ്ങൾ വഴി ജില്ലയിൽ ആയിരക്കണക്കിന് പേരെ തുല്യതാ പരീക്ഷയെഴുതിച്ച് വിജയിപ്പിക്കാൻ സാക്ഷരതാ മിഷന് സാധിച്ചിട്ടുണ്ട്.
♦ ജില്ലയിൽ നിരക്ഷരർ - 6265
നിരക്ഷരർ ഏറ്റവും കൂടുതൽ - പാണാവള്ളി (209)
ഏറ്റവും കുറവ് - കടക്കരപ്പള്ളി (4)
സ്വന്തം പേരു പോലും എഴുതാൻ അറിയാത്തവരെ കണ്ടെത്തി അക്ഷരം പഠിപ്പിക്കുകയാണ് ലക്ഷ്യം. സർവേയുടെ അടിസ്ഥാനത്തിൽ സാക്ഷരതാ പ്രേരക്മാരുടെയും വോളണ്ടറി അദ്ധ്യാപകരുടെയും , വാർഡ് ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ വാർഡുകൾ കേന്ദ്രീകരിച്ച് ക്ലാസുകൾ ആരംഭിക്കും
പ്രമീള ദേവി, സാക്ഷരത പ്രേരക്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |