കായംകുളം: എസ്.ബി.ഐ ശാഖയിൽ പണമടയ്ക്കാൻ എത്തിയ ആളിൽ നിന്ന് 500-ന്റെ കള്ളനോട്ടുകൾ പിടികൂടിയതോടെ നടന്നത് വൻ കള്ളനോട്ട് വേട്ട. പാകിസ്ഥാൻ നിർമ്മിതമെന്ന് സംശയിക്കുന്ന 2.60 ലക്ഷം വരുന്ന 500-ന്റെ കള്ളനോട്ടുകൾ നിരവധി പേരിൽ നിന്ന് പൊലീസ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് കൃഷ്ണപുരം, കാപ്പിൽ കിഴക്ക് ഇടത്തറയിൽ വീട്ടിൽ നിന്നു കരുനാഗപ്പള്ളി തഴവ വടക്കും മുറിയിൽ തട്ടാശ്ശേരിൽ പടീറ്റതിൽ വീട്ടിൽ താമസിക്കുന്ന സുനിൽദത്ത് (54), ചൂനാട് ഇലപ്പിക്കുളം തടായി വടക്കതിൽ അനസ് (46) എന്നിവരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത. ആറുപേർ കസ്റ്റഡിയിലുണ്ടെന്നും സൂചനയുണ്ട്. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കായംകുളം, ആലപ്പുഴ, കോഴിക്കോട്, മംഗളുരു എന്നിവിടങ്ങളിൽ റെയ്ഡ് തുടരുകയാണ്. പാകിസ്ഥാൻ നോട്ടെന്ന് സ്ഥിരീകരിച്ചാൽ പ്രതികൾക്കെതിരെ യു.എ.പി.എ ചുമത്തുകയും കേസ് എൻ.ഐ.എയ്ക്ക് കൈമാറുകയും ചെയ്യും.
സുനിൽ ദത്തിനെയാണ് ആദ്യം കസ്റ്റഡിയിൽ എടുത്തത്. ഭാര്യ സിലിയുടെ അക്കൗണ്ടിൽ അടയ്ക്കാനായി ഫിനോ പേമെന്റ് ബാങ്കിൽ ഏൽപ്പിച്ച പണം കായംകുളം എസ്.ബി.ഐയുടെ പേഴ്സണൽ ബിസിനസ് ശാഖയിൽ അടയ്ക്കാൻ എത്തിയപ്പോഴാണ് 500 രൂപയുടെ 73 കള്ളനോട്ടുകൾ കണ്ടെത്തിയത്. ബാങ്കിൽ നിന്ന് അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്തപ്പോഴാണ് അനസാണ് പണം തന്നതെന്ന് വെളിപ്പെടുത്തിയത്. ഉടൻതന്നെ അനസിനെയും കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ 500ന്റെ 520 കള്ളനോട്ടുകൾ പൊലീസ് പിടിച്ചെടുത്തു.
സുനിൽ ദത്ത് ഡ്രൈവറും അനസ് ഹോട്ടലുടമയുമാണ്. 25,000 രൂപ നൽകിയാണ് 50,000 രൂപയുടെ 500 ന്റെ കള്ളനോട്ട് സുനിൽ ദത്ത് അസനിൽ നിന്നു വാങ്ങിയത്. കായംകുളത്തും പരിസര പ്രദേശങ്ങളിലും പലർക്കും കള്ളനോട്ട് കൈമാറിയിട്ടുണ്ടെന്ന് ഇവർ സമ്മതിച്ചു. ഇതിൽ പലരും പൊലീസിന്റെ വലയിലാണ്. കായംകുളം ഡിവൈ.എസ്.പി അലക്സ് ബേബി, സി.ഐ മുഹമ്മദ് ഷാഫി, എസ്.ഐമാരായ ശ്രീകുമാർ, ഉദയകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |