ഹരിപ്പാട്: ചരിത്രമുറങ്ങുന്ന മണ്ണാറശാല നാഗക്കാവിൽ ആയില്യം തൊഴാൻ ഭക്തസഹസ്രങ്ങൾ ക്ഷേത്രത്തിലേക്ക് പ്രവഹിച്ചു തുടങ്ങി. ഇന്ന് ഭക്തസമുദ്രമാവും ക്ഷേത്രവും പരിസരങ്ങളും. നാഗദൈവങ്ങളുടെ അനുഗ്രഹം തേടി വിദൂര ജില്ലകളിൽ നിന്നു പോലും മണ്ണാറശാലയിലേക്ക് ജനം ഒഴുകുകയാണ്.
ഇന്ന് പുലർച്ചെ അഭിഷേകങ്ങൾ പൂർത്തിയാക്കി 6ഓടെ കുടുംബ കാരണവർ ആയില്യം നാളിലെ പൂജകൾക്ക് തുടക്കം കുറിച്ചു. നിവേദ്യം കഴിഞ്ഞ് രാവിലെ 10 മുതൽ ക്ഷേത്രം വക സ്കൂളിൽ മഹാ പ്രസാദമൂട്ട് നടക്കും.
പുണ്യമായി പൂയംതൊഴൽ
പൂയം തൊഴാൻ ഇന്നലെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. പൂയം നാളിൽ നാഗരാജാവും സർപ്പയക്ഷിയമ്മയും തിരുവാഭരണം അണിഞ്ഞ് ദർശന സുകൃതമേകി. നാഗരാജാവിന്റെയും സർപ്പയക്ഷിയമ്മയുടെയും നടകളിൽ ചതുശ്ശത നിവേദ്യത്തോടെ കുടുംബകാരണവർ നടത്തിയ ഉച്ചപ്പൂജ ദർശിക്കാൻ രാവിലെ മുതൽ വലിയ തിരക്കായിരുന്നു. രാത്രി വൈകിയും ക്ഷേത്രത്തിൽ തിരക്കൊഴിഞ്ഞില്ല. ഭാഗവത പാരായണം, ഓട്ടൻതുള്ളൽ, ഹരികഥ, നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണം ചാർത്തി ചതുശ്ശത നിവേദ്യത്തോടെയുള്ള ഉച്ചപൂജ, സംഗീതക്കച്ചേരി, ആദ്ധ്യാത്മിക പ്രഭാഷണം, ഭക്തിഗാനാമൃതം, കിഴക്കൂട്ട് അനിയൻ മാരാരും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം. നൃത്തസന്ധ്യ. സംഗീതസദസ്, കഥകളി എന്നിവ നടന്നു.
മഹാ പ്രസാദമൂട്ട് ഇന്ന്
ഇന്നലെ നടന്ന പൂയസദ്യയിൽ പതിനായിരങ്ങളാണ് പങ്കെടുത്തത്. മണ്ണാറശാല യു.പി സ്കൂളിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ രാവിലെ 11നാണ് പൂയസദ്യ ആരംഭിച്ചത്. കുടുംബാംഗം എസ്.നാഗദാസ് സദ്യ വിളമ്പി തുടക്കം കുറിച്ചു. സാമ്പാർ, അവിയൽ, തോരൻ, മോര്, ഉപ്പിലിട്ടത് എന്നിവ ഉൾപ്പടെ വിഭവസമൃദ്ധമായ പൂയസദ്യ ഒരുക്കിയത് പഴയിടം മോഹനൻ നമ്പൂതിരിയാണ്. നൂറിൽപരം തൊഴിലാളികളാണ് സദ്യവട്ടങ്ങൾ ഒരുക്കാനായി പുണർതം നാൾ മുതൽ കലവറയിലുള്ളത്. ഇന്ന് നടക്കുന്ന മഹാ പ്രസാദമൂട്ടിനുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. 50,000 ത്തോളം പേർക്കുള്ള സദ്യവട്ടമാണ് തയ്യാറാക്കുന്നത്. ക്ഷേത്രത്തിൽ ദിവസേന നടക്കുന്ന അന്നദാനത്തിൽ അയിരത്തോളം പേരും ഞായറാഴ്ചകളിൽ നാലായിരത്തോളം പേരും പങ്കെടുക്കാറുണ്ട്.
മണ്ണാറശാലയിൽ ഇന്ന്
പുലർച്ചെ 4ന് നടതുറക്കും. കുടുംബ കാരണവരുടെ കാർമികത്വത്തിൽ നാഗരാജാവിനും സർപ്പയക്ഷിക്കും തിരുവാഭരണങ്ങൾ ചാർത്തി വിശേഷാൽ പൂജ. 8ന് ആദ്ധ്യാത്മിക പ്രഭാഷണം, 9.30ന് സംഗീതസദസ്, 11.30ന് കവിയരങ്ങ്, 2.30ന് പി.പി. ചന്ദ്രൻ മാസ്റ്ററുടെ പാഠകം, 1.30ന് വീണക്കച്ചേരി, 3ന് ഹിന്ദുസ്ഥാനി സംഗീതസദസ്, 5ന് നാഗസുകൃതം സംഗീത നൃത്തശില്പം, 6.30ന് തിരുവാതിര, 8ന് കുച്ചിപ്പുടി അരങ്ങ്, 10ന് നൃത്തനാടകം ദേവഗാന്ധാരം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |