ആലപ്പുഴ : പ്രതിഷേധിച്ചിട്ടും പരാതി നൽകി കുഴഞ്ഞിട്ടും തങ്ങളുടെ ആവശ്യങ്ങളോട് അനുകൂല നിലപാട് സർക്കാരിൽ നിന്ന് ഉണ്ടാകാത്തതിനെത്തുടർന്ന് നിലനില്പ് തന്നെ ചോദ്യചിഹ്നമായെന്ന് റേഷൻ വ്യാപാരികൾ. ഒക്ടോബറിലെ കമ്മിഷൻ തുക പാതിയായി വെട്ടിക്കുറച്ചതിനെതിരെ വലിയ പ്രതിഷേധമാണ് രാഷ്ട്രീയ വ്യത്യാസമില്ലാതെ റേഷൻ വ്യാപാരികൾക്കിടയിലുണ്ടാകുന്നത്.
ശനിയാഴ്ച മുതൽ സംസ്ഥാനവ്യാപകമായി പ്രഖ്യാപിച്ചിട്ടുള്ള കടകൾ അടച്ചിട്ടുള്ള അനിശ്ചിതകാല സമരത്തിന് പുറമേ ജില്ല, താലൂക്ക് സപ്ലൈ ഓഫീസുകൾക്ക് മുന്നിൽ സമരം നടത്താനുള്ള ആലോചനയിലാണ് വ്യാപാരി സംഘടനകൾ. നിലവിൽ ഒക്ടോബർ മാസത്തെ കമ്മീഷൻ കുടിശികയും കൊവിഡ് കാലത്ത് പത്ത് മാസം വിതരണം ചെയ്ത സൗജന്യ കിറ്റുകളുടെ കമ്മിഷനുമാണ് കിട്ടാനുള്ളത്. ഇതിൽ കൊവിഡ് സമാശ്വാസ കിറ്റ് സംബന്ധിച്ച കേസ് കോടതിയുടെ പരിഗണനയിലാണ്. 45 ക്വിന്റൽ വരെ റേഷൻ ധാന്യം ഒരു മാസം വിൽക്കുന്ന വ്യാപാരിക്ക് 18000 രൂപയും, അതിന് മുകളിൽ വിൽക്കുന്നവർക്ക് ഓരോ ക്വിന്റലിന് 180 രൂപ അധികവുമാണ് കമ്മിഷൻ ഇനത്തിൽ നൽകുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കമ്മീഷൻ തുക ഏറെ വൈകിയാണ് വ്യാപാരികൾക്ക് ലഭിക്കുന്നത്.
കട വാടക, സെയിൽസ്മാന്റെ വേതനം തുടങ്ങിയ ചെലവുകളും വ്യാപാരികളാണ് വഹിക്കേണ്ടത്. 2018ൽ വേതനം അനുവദിക്കുമ്പോൾ ആദ്യം അടിസ്ഥാന പാക്കേജ് 16,000 രൂപയും തുടർന്ന് 18,000 രൂപയുമാണ് അനുവദിച്ചത്. ഒരു വർഷത്തിന് ശേഷം കാലോചിതമായ മാറ്റം വരുത്തുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നെങ്കിലും ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
തലവേദനയായി ഇ-പോസ്
കഴിഞ്ഞ ഒക്ടോബർ മുതൽ എ.എ.വൈ കാർഡുകാർ പ്രധാനമന്ത്രി ഗരീബ് കല്യാൺ അന്ന യോജന, എൻ.എഫ്.എസ്.എ പദ്ധതികൾ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങൾ വാങ്ങുമ്പോൾ ഇ പോസിൽ വിരലടയാളം പ്രത്യേകം രേഖപ്പെടുത്തണം. ഇത് കാർഡുടമകൾക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. വിരലടയാളം ലിങ്കാകാത്തതിനെ തുടർന്ന് റേഷൻ വിതരണം മുടങ്ങുന്നത് പതിവാണ്.
ജില്ലയിൽ റേഷൻ വ്യാപാരികൾ: 1243
സമരം പ്രഖ്യാപിച്ച സംഘടനകൾ
എ.കെ.ആർ.ഡി.ഡി.എ, കെ.എസ്.ആർ.ആർ.ഡി.എ, കെ.ആർ.ഇ.യു (സി.ഐ.ടി.യു), കെ.ആർ.ഇ.എഫ് (എ.ഐ.ടി.യു.സി)
വ്യാപാരികളുടെ ആവശ്യങ്ങൾ
വെട്ടിക്കുറച്ച കമ്മീഷൻ തുക പുനഃസ്ഥാപിക്കുക
വേതന പാക്കേജ് കാലോചിതമായി പരിഷ്‌കരിക്കുക
കമ്മിഷൻ തുക എല്ലാമാസവും അഞ്ചിനുള്ളിൽ ലഭ്യമാക്കുക
അനുവദിച്ചിരിക്കുന്ന കമ്മീഷൻ തുകയിൽ നിന്ന് ക്ഷേമനിധി കുടിശികയും വിവിധ പിഴത്തുകകളും പിടിക്കും. വ്യാപാരികൾക്ക് ജീവിതച്ചെലവിന് പോലും മിച്ചമൊന്നും കിട്ടില്ല. സ മരത്തിലേക്ക് എത്തിക്കാതെ പ്രശ്നപരിഹാരത്തിന് സർക്കാർ തലത്തിൽ ഇടപെടലുണ്ടാകണമെന്നാണ് ആഗ്രഹം
എൻ.ഷിജീർ, സെക്രട്ടറി, കേരള സ്റ്റേറ്റ് റീട്ടെയിൽ റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |