ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല മഹോത്സവത്തിന് തിരുവനന്തപുരം മുതൽ ഗുരുവായൂർ വരെയുളള വിവിധ ഡിപ്പോകളിൽ നിന്ന് കെ.എസ്.ആർ.ടി.സി പ്രത്യേക സർവീസുകൾ നടത്തും. തിരുവല്ല ഡിപ്പോയിൽ നിന്ന് ഡിസംബർ 6, 7 തീയതികളിൽ രാത്രികാലങ്ങളിലാണ് പ്രത്യേക സർവീസുകൾ. എടത്വ ഡിപ്പോയിൽ നിന്ന് ചക്കുളത്തുകാവ് വഴി ആലപ്പുഴ, മുട്ടാർ വഴി ചങ്ങനാശേരി, എടത്വ-നെടുമുടിയിൽ നിന്നും ആലപ്പുഴയിൽ നിന്നും കിടങ്ങറ,മുട്ടാർ വഴിയും ചമ്പക്കുളം വഴിയും ചക്കുളത്തുകാവിലേക്ക് സർവ്വീസ് നടത്തും.
കർശനമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് പൊങ്കാല മഹോത്സവം നടത്തുക. പ്ലാസ്റ്റിക് കുപ്പികൾക്കും കിറ്റുകൾക്കും കർശന നിയന്ത്രണമുണ്ടായിരിക്കും. വ്യാജമദ്യം തടയുന്നതിനുള്ള നടപടി സ്വീകരിക്കും. ക്ഷേത്രപരിസരത്തും തിരുവല്ല, എടത്വ ലൈനിലും അഞ്ചാം തീയതി മുതൽ എല്ലാ സമയവും ശുദ്ധജലം ലഭ്യമാക്കും. താൽക്കാലിക ടാപ്പുകൾ സ്ഥാപിക്കും. ഡിസംബർ ഏഴിന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ ഏർപ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിനായി കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ ആശ സി.എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി.നായർ, ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് അംഗം അജിത് പിഷാരത്ത്, കുട്ടനാട് തഹസിൽദാർ എസ്.അൻവർ, ക്ഷേത്ര മുഖ്യകാര്യദർശി ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, അഡ്മിനിസ്ട്രേറ്റർ കെ.കെ.ഗോപാലകൃഷ്ണൻ നായർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |