ആലപ്പുഴ: കൈക്കൂലി ലഭിക്കാത്തതിന്റെ പേരിൽ ശസ്ത്രക്രിയകൾ നീട്ടിവയ്ക്കുന്നതും ആശുപത്രി സേവനത്തിന് ശേഷം വീടുകൾ കേന്ദ്രീകരിച്ച് സ്വകാര്യ പ്രാക്ടീസ് നടത്തി ഡോക്ടർമാർ വലിയ തുക വാങ്ങുന്നതും സംബന്ധിച്ച് പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ സർക്കാർ മെഡി. ആശുപത്രികളിൽ വിജിലൻസ് സെല്ലുകൾ രൂപീകരിക്കാനുള്ള ഫയലിൽ മുഖ്യമന്ത്രി ഒപ്പിട്ടെങ്കിലും നടപടിയില്ല.
2016ൽ സർക്കാർ കൊണ്ടുവന്ന മെഡിക്കൽ വിജിലൻസ് എന്ന നിർദ്ദേശം വ്യത്യസ്ത വകുപ്പുകളുടെ വിവിധ സംശയങ്ങളിൽ തട്ടിമുട്ടിയാണ് നീണ്ടുപോയത്. വിജിലൻസ് ആവശ്യമില്ലെന്നും ഓംബുഡ്സ്‌മാൻ മതിയെന്നുമുള്ള അഭിപ്രായങ്ങളും ഇതിനിടെ ഉയർന്നു. ഒടുവിൽ 2020ലാണ് ആരോഗ്യവകുപ്പിന്റെ ശുപാർശ ആഭ്യന്തരവകുപ്പ് അംഗീകരിച്ച് മുഖ്യമന്ത്രി ഫയലിൽ ഒപ്പിട്ടത്.
പരാതികൾ ഡോക്ടർമാരുടെ സമിതി അന്വേഷിക്കുന്നതിനാൽ, അവർക്ക് അനുകൂലമായാണ് റിപ്പോർട്ട് വരുന്നത്. ഇതിന് തടയിടാൻ വിജിലൻസിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാൽ സാധിക്കും. വിജിലൻസ് യൂണിറ്റെന്ന ഫയൽ പുറത്തുകൊണ്ടുവരാൻ ആരോഗ്യ വകുപ്പിൽ നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.
# തിരിഞ്ഞുനോക്കാതെ മന്ത്രി
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിക്കെതിരെ പരാതി ഉയരുന്നത് ആദ്യമല്ല. സാധാരണക്കാരായ രോഗികളും കൂട്ടിരിപ്പുകാരും വലിയ ദുരിതമാണ് ഇവിടെ അനുഭവിക്കുന്നത്. ജീവനക്കാരുടെ മോശം പെരുമാറ്റം, അനാസ്ഥ തുടങ്ങിയവയാണ് സ്ഥിരം പരാതികൾ. നേരിട്ടും, സമൂഹമാദ്ധ്യമങ്ങൾ വഴിയും ആരോഗ്യമന്ത്രിയെ വിവരം അറിയിച്ചപ്പോഴൊക്കെയും ആശുപത്രിയിൽ നേരിട്ട് വരാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാൽ അമ്മയുടെയും നവജാത ശിശുവിന്റെയും ജീവൻ നഷ്ടപ്പെടുന്ന തരത്തിലേക്ക് കാര്യങ്ങൾ നീങ്ങിയിട്ട് പോലും മന്ത്രി എത്തിയില്ല.
# മെഡിക്കൽ വിജിലൻസ്
ഡിവൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥൻ മേധാവി
മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തനം
സർക്കാർ മെഡിക്കൽ കോളേജുകളിൽ യൂണിറ്റ് പ്രവർത്തനം
സെല്ലിലെ അംഗങ്ങളുടെ എണ്ണം, ഘടന എന്നിവ തീരുമാനമായില്ല
...............................
# ലക്ഷ്യം
മെഡി. ആശുപത്രി ഡോക്ടർമാരുടെ കൈക്കൂലിയും സ്വകാര്യ പ്രാക്ടീസും തടയുക
.........................................
# മറയില്ലാതെ സ്വകാര്യ പ്രാക്ടീസ്
ആലപ്പുഴ മെഡി. ആശുപത്രിയിൽ അമ്മയുടെയും കുഞ്ഞിന്റെയും മരണത്തിൽ ആരോപണവിധേയയായ ഡോക്ടർ ഉൾപ്പടെ ഭൂരിഭാഗം പേരും വീട് കേന്ദ്രീകരിച്ച് വർഷങ്ങളായി സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരാണ്. പരിശോധനാ ഫീസ് ഉൾപ്പടെ പരസ്യമായി പ്രദർശിപ്പിച്ചാണ് ചിലർ പ്രവർത്തിക്കുന്നത്. സ്വന്തം ലാബുകളിലേക്കോ കമ്മിഷൻ ലഭിക്കുന്ന ലാബുകളിലേക്കോ മാത്രമാണ് ഇവർ രോഗികളെ അയയ്ക്കുന്നത്.
ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ് ബുക്ക് പേജിലും മെയിലിലും ആശുപത്രിയിലെ പോരായ്മകൾ സംബന്ധിച്ച് പരാതി ഉന്നയിച്ചതാണ്. ആശുപത്രിയിൽ എത്താമെന്ന മറുപടിയും ലഭിച്ചു. മുകൾത്തട്ടിൽ നിന്ന് പരിശോധനകളില്ലെന്ന തോന്നലാണ് ഡോക്ടർമാരുൾപ്പടെ അനാസ്ഥ തുടരാൻ കാരണമാകുന്നത്
ഷെഫീക്ക്, പൊതുപ്രവർത്തകൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |