ആലപ്പുഴ: സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി സംവരണം സംബന്ധിച്ച ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ പുതിയ ഉത്തരവിൽ അവ്യക്തത. ഭിന്നശേഷി സംവരണം അവഗണിച്ച് 2018 നവംബർ 18ന് ശേഷം നടത്തിയ നിയമനങ്ങൾക്ക് അംഗീകാരം നൽകരുതെന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവ് പുറപ്പെടുവിച്ചിരുന്നത്. ഈ വിധി സ്റ്റേ ചെയ്യാൻ ഡിവിഷൻ ബെഞ്ച് വിസമ്മതിച്ചു. അതേസമയം ഭിന്നശേഷി സംവരണം സംബന്ധിച്ച ബാക്ക് ലോഗ് നിയമനങ്ങൾ പൂർത്തീകരിച്ച ശേഷം, മുൻകാല നിയമനങ്ങൾക്ക് അംഗീകാരം നൽകുന്ന കാര്യം വിദ്യാഭ്യാസ ഓഫീസർമാർക്ക് പരിഗണിക്കാമെന്നും ഉത്തരവിലുണ്ട്.
ഭിന്നശേഷി സംവരണത്തിന്റെ പേരിൽ ജോലി കൈവെള്ളയിൽ നിന്ന് നഷ്ടപ്പെട്ട നിരവധി പേരുണ്ട്. ഭിന്നശേഷിക്കാർക്ക് അർഹതപ്പെട്ട നിയമനം നൽകിയ ശേഷവും ധാരാളം ഒഴിവുകൾ മിച്ചമുണ്ടാകും. ഇതിലേക്ക് ഇതുവരെയുള്ള നിയമനങ്ങൾ അംഗീകരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് അദ്ധ്യാപക സംഘടനകൾ. സംസ്ഥാനത്തെ ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങളിലായി 12,000ത്തോളം അദ്ധ്യാപകരുടെ ഒഴിവുകളുണ്ടെന്നാണ് കണക്ക്. വൻതോതിലുള്ള ഒഴിവുകൾ നികത്താൻ വേണ്ടത്ര ഉദ്യോഗാർത്ഥികൾ ഭിന്നശേഷി വിഭാഗത്തിലുണ്ടാവില്ല. ബാക്കി ഒഴിവുകളിൽ മറ്റുള്ളവരുടെ നിയമനങ്ങൾക്ക് അംഗീകാരം നൽകുന്നത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് അടിയന്തരമായി ഉത്തരവിറക്കണമെന്നാണ് അദ്ധ്യാപക സംഘടനകളുടെ ആവശ്യം.
# എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി
എയ്ഡഡ് സ്കൂൾ നിയമനങ്ങളിൽ ഭിന്നശേഷി സംവരണം നടപ്പാക്കേണ്ടത് എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് പട്ടികയിൽ നിന്നായിരിക്കണമെന്നാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ്. പട്ടികയിൽ അർഹരില്ലെങ്കിൽ പത്രങ്ങളിൽ പരസ്യം നൽകി കണ്ടെത്തണം. നിയമനത്തിനായി എംപ്ലോയ്മെന്റ് ഓഫീസർക്ക് സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകണം. നിയമനത്തിന് ശേഷം പട്ടികയും നിയമന പ്രൊപ്പോസലും സർക്കാരിന് കൈമാറണം. ഇത് പരിശോധിച്ച ശേഷമാകും നിയമനത്തിന് അംഗീകാരം ലഭിക്കുക.
......................
# സംവരണം
1996 മുതൽ 2017 വരെ: 3 ശതമാനം
ശേഷം: 4 ശതമാനം
.........................
എയ്ഡഡ് സ്‌കൂളുകളിൽ നിയമനം ലഭിച്ച ഭിന്നശേഷിക്കാരായ അദ്ധ്യാപകർക്ക് അംഗീകാരം നൽകുന്നത് പരിഗണിക്കാമെന്ന ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിന്റെ അടിസ്ഥാനത്തിൽ സർക്കാർ ഉടൻ ഉത്തരവിറക്കണം. സംവരണത്തിന്റെയും കോടതി വ്യവഹാരങ്ങളുടേയും പേരു പറഞ്ഞ് അദ്ധ്യാപക നിയമനങ്ങൾ വൈകിപ്പിക്കുന്ന നിലപാട് സർക്കാർ അവസാനിപ്പിക്കണം
എസ്. മനോജ്, ജനറൽ സെക്രട്ടറി, എ.എച്ച്.എസ്.ടി.എ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |