ആലപ്പുഴ: നഗരത്തിന്റെ മുഖഛായതന്നെ മാറ്റിവരയ്ക്കുന്ന മൊബിലിറ്റി ഹബ് പദ്ധതിയുടെ ഭാഗമായ കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ രൂപരേഖയിൽ പരിഷ്കാരം. ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിഷൻ പുതിയ മാറ്റം അംഗീകരിച്ചാൽ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാവും.
കമ്മിഷന്റെ നിർദ്ദേശ പ്രകാരമാണ് നിർമ്മാണ ചുമതലയുള്ള ഇൻകെൽ അധികൃതർ രൂപരേഖയിൽ വ്യത്യാസം വരുത്തിയത്. ചുണ്ടൻ വള്ളത്തിന്റെ മാതൃകയിൽ നിർമ്മിക്കാനുദ്ദേശിക്കുന്ന ടെർമിനലിൽ, അമരത്തിന്റെ പൊക്കം കുറയ്ക്കുന്നതടക്കമുള്ള സൂക്ഷ്മ നിർദ്ദേശങ്ങൾ ഹെറിറ്റേജ് കമ്മിറ്റി നൽകിയിരുന്നു. ഇതനുസരിച്ച് തൃശൂർ ആസ്ഥാനമായ ആർകിടെക്ടാണ് ഇൻകെലിന് വേണ്ടി രൂപരേഖ പരിഷ്കരിച്ചിരിക്കുന്നത്. ചുണ്ടൻ വള്ളം മാതൃകയിൽ നിർമ്മിക്കുന്ന കെട്ടിടത്തിൽ ഓട് പാകണമെന്ന നിർദ്ദേശം തുടക്കം മുതൽ ഹെറിറ്റേജ് കമ്മിഷൻ മുന്നോട്ടുവച്ചിരുന്നു. വള്ളത്തിന് മുകളിൽ ഓട് എന്നത് അഭംഗിയായേക്കുമെന്ന് ഇൻകെലും വ്യക്തമാക്കിയിരുന്നു. ഇതിന് പുറമേ കെട്ടിടത്തിന്റെ നിറത്തിലടക്കം കമ്മിഷൻ ആവശ്യപ്പെട്ട മാറ്റങ്ങളോടെയാണ് പുതിയ രൂപരേഖ തയ്യാറായിരിക്കുന്നത്.
അടുത്ത ദിവസം തന്നെ കമ്മീഷൻ അധികൃതർക്ക് പ്ലാൻ കൈമാറും. ഇവർ രൂപരേഖ പരിശോധിച്ച്, വീണ്ടും കമ്മിറ്റി ചേർന്ന ശേഷമാകും പ്ലാൻ അംഗീകരിക്കുമോ തള്ളുമോ എന്ന് വ്യക്തമാകൂ.
# ദൂരത്തിൽ തർക്കം
കനാലോരത്ത് നിന്ന് പുതിയ കെട്ടിടത്തിലേക്ക് 20 മീറ്റർ ദൂര വ്യത്യാസമുണ്ട്. എന്നാൽ റോഡിന്റെ തെക്കേവക്കിൽ നിന്നു കെട്ടിടം വരെ ഈ ദൂരം വേണമെന്ന നിലപാട് തർക്കത്തിന് വഴിതെളിച്ചിരുന്നു. ഇത്തരം നിബന്ധനകൾ കനാലുകളാൽ സമ്പുഷ്ടമായ ആലപ്പുഴയിൽ പുതിയ നിർമ്മിതികൾക്ക് തടസം സൃഷ്ടിക്കുമെന്ന് യോഗത്തിൽ ഇൻകെൽ വ്യക്തമാക്കിയിരുന്നു. ബസ് ടെർമിനലും ഷോപ്പിംഗ് കോംപ്ലക്സും ഉൾപ്പടെയാവും ഭീമൻ കെട്ടിട സമുച്ചയം പൂർത്തിയാവുക. ഹബ് പദ്ധതിയിലെ നിർമ്മാണത്തിൽ ഏറ്റവും കൂടുതൽ സമയം വേണ്ടിവരുന്നതും കെ.എസ്.ആർ.ടി.സി കെട്ടിട സമുച്ചയത്തിനാകും. വളവനാട്ട് ഗാരേജ് പ്രവർത്തനം തുടങ്ങിക്കഴിഞ്ഞാൽ ബസുകൾ വന്നുപോകാൻ മാത്രമാകും നഗരത്തിലെ ബസ് സ്റ്റാൻഡ് ഉപയോഗിക്കുക. ബസുകൾ സൂക്ഷിക്കുന്നതും അറ്റകുറ്റപ്പണികൾ നടത്തുന്നതും വളവനാട്ടെ ഗാരേജിലാകും.
കെ.എസ്.ആർ.ടി.സി ടെർമിനലിന്റെ രൂപരേഖ പരിഷ്‌കരിക്കണമെന്ന ആർട്ട് ആൻഡ് ഹെറിറ്റേജ് കമ്മിഷന്റെ നിർദ്ദേശപ്രകാരം പുതിയത് തയ്യാറാക്കിയിട്ടുണ്ട്. അടുത്ത ദിവസം തന്നെ കമ്മിഷന് സമർപ്പിക്കും. അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷ
വിജയകുമാർ, പ്രോജക്ട് മാനേജർ, ഇൻകെൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |