കായംകുളം: അഴിമതിയും ഭരണസ്തംഭനവും ആരോപിച്ച് കായംകുളം നഗരസഭ ഓഫീസിൽ യു.ഡി.എഫ് നടത്തുന്ന ഉപരോധം അവഗണിച്ച് സി.ഡി.എസ് ഹാളിൽ ചെയർപേഴ്സൺ പി. ശശികല വിളിച്ചു ചേർത്ത യോഗത്തിലേക്ക് ഇരച്ചെത്തിയ പ്രവർത്തകർ അവരുടെ വലതു കൈ തല്ലിയൊടിച്ചു. കോൺഗ്രസ് കൗൺസിലർമാരായ കെ.പുഷ്പദാസ്, അംബിക എന്നിവർക്കും ഏതാനും ജീവനക്കാർക്കും പരിക്കേറ്റു. ഇവരെ കായംകുളം സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 14 യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാവിലെയായിരുന്നു സംഭവം. അമൃതം കുടിവെള്ള പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചെയർപേഴ്സൺ കളക്ടറേറ്റിലെയും വാട്ടർ അതോറിട്ടിയിലെയും എൻജിനീയർമാരുടെ യോഗം വിളിച്ചിരുന്നു. യു.ഡി.എഫ് ഉപരോധം കാരണം ചെയർപേഴ്സണിന്റെയോ സെക്രട്ടറിയുടെയോ മുറിയിൽ പ്രവേശിക്കാനായില്ല. നഗരസഭ മന്ദിരത്തോട് ചേർന്നുള്ള സി.ഡി.എസ് ഹാളിൽ യോഗം നടക്കവേ യു.ഡി.എഫ് കൗൺസിലർമാർ ഇരച്ചെത്തി കസേര എടുത്തെറിഞ്ഞ് അലങ്കോലമാക്കുകയായിരുന്നു.
കസേരകൊണ്ടുള്ള അടിയിലാണ് പി. ശശികലയ്ക്കും മറ്റുള്ളവർക്കും പരിക്കേറ്റത്. ശശികല ഒഴികെയുള്ളവരുടെ പരിക്ക് നിസാരമാണ്.
സംഘർഷത്തിനിടെ ചെയർപേഴ്സണെ അപമാനിക്കാൻ ശ്രമം നടന്നെന്ന് എൽ.ഡി.എഫ് ആരോപിച്ചു. പൊലീസാണ് ശശികലയെ ആശുപത്രിയിലെത്തിച്ചത്. തുടർന്ന് യു.ഡി.എഫ് കൗൺസിലർമാരെ കസ്റ്റഡിയിലെടുത്തു.
കായംകുളം നഗരസഭയിലെ അസി. എൻജിനീയർ ദീർഘകാല അവധിയിൽ പ്രവേശിച്ചതോടെ മരാമത്ത് പണികൾ സ്തംഭനത്തിലായിരുന്നു. പകരം എ.ഇയെ നിയമിക്കാനും കഴിഞ്ഞില്ല. ഇതിന്റെ പേരിലാണ് യു.ഡി.എഫ് സമര രംഗത്തെത്തിയത്. ആക്രമത്തിൽ പ്രതിഷേധിച്ച് എൽ.ഡി.എഫും യു.ഡിഎഫും നഗരത്തിൽ പ്രകടനം നടത്തി.
പൊലീസ് സ്റ്റേഷനിൽ വച്ച് ദേഹാസ്വസ്ഥ്യം ഉണ്ടായതിനെത്തുടർന്ന് കോൺഗസ് കെ.പുഷപദാസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് ആശുപത്രിയിൽ നേരിയ സംഘർഷത്തിന് വഴിയൊരുക്കി. ഇന്നലെ വൈകിട്ട് കായംകുളത്ത് മന്ത്രി ശിവൻകുട്ടി പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ സംഘർഷ സാദ്ധ്യത ഒഴിവാക്കാൻ യു.ഡി.എഫ് കൗൺസിലർമാരെ പൊലീസ് ജാമ്യത്തിൽ വിട്ടയച്ചു. അക്രമ സംഭവത്തിൽ കായംകുളം പൊലീസ് മൂന്ന് കേസ് രജിസ്റ്റർ ചെയ്തു. ചെയർപേഴ്സണിനെ ആക്രമിച്ചതിനും അപമാനിച്ചതിനും, കൗൺസിലറെയും ജീവനക്കാരെയും ആക്രമിച്ചതിനുമാണ് കേസെന്ന് കായംകുളം സി.ഐ പറഞ്ഞു.
അപമാനിക്കാൻ ശ്രമിച്ചു: പി. ശശികല
ആക്രമിക്കുക മാത്രമല്ല തന്നെ അപമാനിക്കാനും യു.ഡി.എഫ് അംഗങ്ങൾ ശ്രമിച്ചതായി പി. ശശികല ആരോപിച്ചു. മുസ്ലിം ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലാണ് ആക്രമണത്തിന് നേതൃത്വം വഹിച്ചതെന്ന് ശശികല 'കേരളകൗമുദി'യോട് പറഞ്ഞു. കസേര കൊണ്ടുള്ള അടിയിലാണ് കൈ ഒടിഞ്ഞത്. സാരി വലിച്ചുരിഞ്ഞു. ഭിത്തിയോട് ചേർത്ത് വെച്ച് നെഞ്ചിൽ അമർത്തി. കൈ ഒടിഞ്ഞതിലല്ല, അപമാനിക്കപ്പെട്ടതിലാണ് വിഷമം. എൽ.ഡി.എഫ് കൗൺസിലർമാരാണ് തന്നെ രക്ഷപ്പെടുത്തിയതെന്നും ശശികല പറഞ്ഞു.
സംഘർഷമുണ്ടാക്കിയത് ചെയർപേഴ്സൺ: യു.ഡി.എഫ്
യു.ഡി.എഫിന്റെ ഉപരോധത്തിനിടെ ചെയർപേഴ്സൺ യോഗം നടത്താൻ ശ്രമിച്ചതാണ് സംഘർഷത്തിന് കാരണമായതെന്ന് കോൺഗ്രസ് കൗൺസിറും മുൻ ചെയർമാനുമായ കെ. പുഷ്പദാസ്, കൗൺസിലറും ബ്ളോക്ക് കോൺഗ്രസ് പ്രസിഡന്റുമായ എ.ജെ. ഷാഷഹാൻ എന്നിവർ പറഞ്ഞു.
ലീഗ് കൗൺസിലർക്കെതിരെ ജാമ്യമില്ലാ കേസ്
കായംകുളം: കായംകുളം നഗരഭസ ചെയർപേഴ്സൺ പി.ശശികലയെ ആക്രമിക്കുകയും അപമാനിയ്ക്കുകയും ചെയ്ത സംഭവത്തിൽ മുസ്ലിം ലീഗ് കൗൺസിലർ നവാസ് മുണ്ടകത്തിലിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കായംകുളം പൊലീസ് കേസെടുത്തു.
ഉപരോധസമരവുമായി ബന്ധപ്പെട്ട് മറ്റ് കൗൺസിലർമാർക്കെതിരെ ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. സംഭവത്തിന് ശേഷം രക്ഷപെട്ട നവാസിനെ അറസ്റ്റ് ചെയ്യുവാനുള്ള ശ്രമത്തിലാണ് പൊലീസ്. നവാസിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് ചെയർപേഴ്സൺ ഉന്നയിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |