കൊച്ചി: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സംസ്ഥാനത്തെ സർക്കാർ-സ്വകാര്യ ഡോക്ടർമാർ ഒ.പി ബഹിഷ്‌കരിച്ച് നടത്തിയ സമരം എറണാകുളം ജില്ലയിൽ പൂർണം. ജില്ലയിലെ 8,000 ഡോക്ടർമാരാണ് പണിമുടക്കിയത്.
രാവിലെ 9.30 മുതൽ കാക്കനാട് കളക്ടറേറ്റിന് മുന്നിൽ നടന്ന സമരത്തിൽ സർക്കാർ ഡോക്ടർമാർ, കെ.ജി.എം.ഒ.എ, കേരള ഗവൺമെന്റ് മെഡിക്കൽ ഓഫീസേഴ്‌സ് അസോസിയേഷൻ ഭാരവാഹികൾ, മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ, പ്രൈവറ്റ് മെഡിക്കൽ കോളേജസ് അസോസിയേഷൻ, ഐ.എം.എ തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ള 500ലേറെ ഡോക്ടർമാർ പങ്കെടുത്തു.
ഫാത്തിമ ആശുപത്രിയിലെ ആക്രമികളിലെ മൂന്ന് പേരെയും കൂടി അറസ്റ്റ് ചെയ്യുക, ആശുപത്രിയിലെ ഡോക്ടർമാർക്കെതിരായ ആക്രമണങ്ങളിൽ എഫ്.ഐ.ആർ അതിവേഗത്തിലാക്കുക, ഹോസ്പിറ്റൽ പ്രൊട്ടക്ഷൻ ആക്ട് പുനപരിശോധിക്കണം, ആശുപത്രികൾ സേഫ് സോണായി പ്രഖ്യാപിക്കണം എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം.
ഐ.എം.എ എറണാകുളം ജില്ലാ കമ്മിറ്റി ചെയർമാൻ ഡോ. സാബു പോൾ സമരം ഉദ്ഘാടനം ചെയ്തു. ഐ.എം.എ ജില്ലാ കൺവീനർ ഡോ. അനീഷ്, ഐ.എം.എ കൊച്ചിൻ പ്രസിഡന്റ് ഡോ. ശ്രീനിവാസ കമ്മത്ത്, കെ.ജി.എം.ഒ.എ സംസ്ഥാന പ്രസിഡന്റ് ഡോ. സുനിൽ പി.കെ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |