കൊച്ചി: ആയുഷ് മേഖലയിലെ ആരോഗ്യ സ്ഥാപനങ്ങൾക്ക് ഏകീകൃത രൂപം കൊണ്ടുവരാനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതായി മന്ത്രി വീണാ ജോർജ് പറഞ്ഞു. ഹൈബി ഈഡൻ എം.എൽ.എയായിരുന്ന കാലയളവിൽ എറണാകുളം ജില്ലാ സർക്കാർ ഹോമിയോ ആശുപത്രിക്ക് അനുവദിച്ച തുക കൊണ്ട് നിർമ്മിച്ച ഐ.പി കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ആശുപത്രികളുടെ വികസനത്തിൽ ഏകീകൃത സ്വഭാവം കൊണ്ടുവരും. അതിനു വേണ്ടി കേന്ദ്ര ചികിത്സാ വകുപ്പിന്റെ സഹകരണത്തോടെ പുതിയ രൂപരേഖ തയ്യാറാക്കാൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു.
ജനറൽ ആശുപത്രിയിൽ ന്യൂറോ സർജനെ നിയമിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു. കളമശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുള്ള കാലതാമസവും പരാതികളും പരിഹരിക്കുമെന്നും വീണാ ജോർജ് പറഞ്ഞു.
2017-18 കാലയളവിലാണ് ഐ.പി കെട്ടിട നിർമ്മാണത്തിന് എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 1.52 കോടി രൂപ അനുവദിച്ചത്. അതിന് മുൻപ് എം.എൽ.എ ഫണ്ടിൽ നിന്ന് 50 ലക്ഷം രൂപയും ഒ.പി ബ്ലോക്കിനായി അനുവദിച്ചിരുന്നു. 25 കിടക്കകളുള്ള പുതിയ ഐ.പി ബ്ലോക്കിൽ ക്ലിനിക്കൽ ലബോറട്ടറി, പെയ്ൻ ആൻഡ് പാലിയേറ്റീവ് യൂണിറ്റ്, എമർജൻസി റൂം, അടുക്കള, ജനറൽ വാർഡ്, പേ വാർഡ് , ഓഫീസ് , യോഗ ഹാൾ തുടങ്ങിയവ ഒരുക്കിയിട്ടുണ്ട്.
ഹൈബി ഈഡൻ എം.പി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ടി.ജെ. വിനോദ് എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, വൈസ് പ്രസിഡന്റ് സനിത റഹീം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ എം.ജെ. ജോമി, ആശ സനൽ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശാരദ മോഹൻ, മനോജ് മൂത്തേടൻ, ഷൈമി വർഗീസ്, എൽസി ജോർജ്, കൗൺസിലർ ബിന്ദു ശിവൻ, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ. എം.എസ്. നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |