കൊച്ചി: രാജ്യത്തൊട്ടാകെയും കേരളത്തിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുമ്പോഴും വാക്സിൻ എടുത്തവർക്ക് ആശ്വസിക്കാം. കൊവിഡ് വകഭേദങ്ങൾ മാറുന്നതിനനുസരിച്ച് വാക്സിന്റെ ഫലപ്രാപ്തി മാറുമെന്നും പുതിയ വാക്സിൻ ഉത്പാദിപ്പിക്കേണ്ടി വരുമെന്നുമുള്ള ആരോഗ്യ വിദഗ്ദ്ധരിൽ ഒരു വിഭാഗത്തിന്റെ ആവശ്യത്തിന് അടിസ്ഥാനമില്ലെന്ന് സമീപകാല പഠനങ്ങൾ തെളിയിക്കുന്നു. കനേഡിയൻ ആരോഗ്യ വിഭാഗവും വിവിധ സർക്കാർ ഏജൻസികളും ആരോഗ്യ സർവകലാശാലകളും ചേർന്ന് നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമായത്.
അമേരിക്കയിൽ വാക്സിൻ അപ്ഗ്രേഡ് ചെയ്തു
ഒമിക്രോൺ വ്യാപനത്തെത്തുടർന്ന് സമാന അഭിപ്രായങ്ങൾ ഉയർന്നതിനു പിന്നാലെ അമേരിക്ക വാക്സിൻ അപ്ഗ്രേഡ് ചെയ്തിരുന്നു, (ബൈവലന്റ് വാക്സിൻ). അമേരിക്ക ഉൾപ്പെടെയുള്ള ചില രാജ്യങ്ങളിൽ ഈ വാക്സിൻ ബൂസ്റ്റർ ഡോസായാണ് നൽകിയിരുന്നത്.
കനേഡിയൻ പഠനം
ബൈവലന്റ് വാക്സിൻ (പുതിയത്) പുറത്തിറക്കിയതിനുശേഷം നടത്തിയ ഗവേഷണത്തിൽ ഒരേ കാലയളവിൽ മോണോവലന്റ് (പഴയത്) എടുത്തവരെ താരതമ്യം ചെയ്താണ് പഠനം നടന്നത്. ഈ പഠനത്തിലാണ് പഴയതും പുതിയതുമായ വാക്സിനുകൾ ഒമിക്രോണിൽ നിന്ന് ഒരേ സംരക്ഷണം നൽകുമെന്നു തെളിഞ്ഞത്. വാക്സിനേഷന് വിധേയരാവയവർക്ക് വാക്സിൻ എടുക്കാത്തവരെ അപേക്ഷിച്ച് ഗുരുതര ആരോഗ്യ പ്രശ്നങ്ങളിൽ നിന്നും മരണത്തിൽ നിന്നും 85 ശതമാനംവരെ അധിക സംരക്ഷണം ലഭിക്കുമെന്നാണ് തെളിഞ്ഞത്.
ഇന്ത്യയ്ക്ക് ആശ്വാസം...
രാജ്യം കൊവിഡ് വാക്സിനേഷന്റെ കാര്യത്തിൽ വളരെ കാര്യക്ഷമതയോടെയായിരുന്നു മുന്നോട്ടുപോയത്. കേരളത്തിൽ ഉൾപ്പെടെ ഒന്നും രണ്ടും ഡോസ് എടുത്തവർ 90ശതമാനത്തിന് മുകളിലും ബൂസ്റ്റർ ഡോസ് എടുത്തവരുടെ എണ്ണം 50 ശതമാനത്തിന് അടുത്തുമാണ്.
ജില്ലാതല കണക്കുകളില്ല
രാജ്യത്ത് ദിനംപ്രതി കൊവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ട്. ഇന്നലത്തെ കണക്കുകൾ പ്രകാരം 60,3013 കേസുകൾ രാജ്യത്താകെയുണ്ട്. 19,848 പേരുള്ള കേരളമാണ് മുന്നിൽ. അതേസമയം സംസ്ഥാനത്ത് ജില്ലാതല കൊവിഡ് കണക്കുകൾ ഇപ്പോഴും പുറത്തുവിടുന്നില്ല. വ്യാപനം, വർദ്ധന, മരണനിരക്ക്, പോസിറ്റിവിറ്റി എന്നിവ സംബന്ധിച്ച് ജില്ലാ ആരോഗ്യ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥർക്ക് മാത്രമാണ് അറിവ്.
സർക്കാർ നിർദേശ പ്രകാരമാണ് ജില്ലാതല കണക്കുകൾ പുറത്തുവിടാത്തതെന്നാണ് ഡി.എം.ഒ ഓഫീസ് വ്യക്തമാക്കുന്നത്.
വകഭേദങ്ങൾ മാറുന്നതിനനുസരിച്ച് പുതിയ വാക്‌സിൻ വികസിപ്പിക്കേണ്ടതോ അപ്‌ഗ്രേഡ് ചെയ്യേണ്ടതോ ഇല്ലെന്ന വിദഗ്ധ പഠനങ്ങൾ കേരളത്തിന് ആശ്വാസം നൽകുന്നതാണ്.
ഡോ. രാജീവ് ജയദേവൻ
കോ ചെയർമാൻ, നാഷണൽ ഐ.എം.എ കൊവിഡ് ടാസ്ക് ഫോഴ്സ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |