കൊച്ചി: ബുധനാഴ്ച രാത്രി മുതൽ ശക്തമായ മഴ പെയ്തതോടെ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായി. രാവും പകലുമെന്നില്ലാതെ നിറുത്താതെ പെയ്യുന്ന മഴയിൽ ജില്ലയിലെ തീരപ്രദേശവും തെക്കൻ മേഖലയുമെല്ലാം ദുരിതത്തിലായി. ഉച്ചവരെ ഇടവിട്ടും ഉച്ചയ്ക്ക് ശേഷം ഇടതടവില്ലാതെയും ശക്തമായ മഴയാണ് പെയ്തത്. താഴ്ന്ന പ്രദേശങ്ങളിലും വെള്ളം കയറി. ചിലയിടങ്ങളിൽ നേരിയ മണ്ണിടിച്ചിലുമുണ്ടായി. ഇന്നലെ ഉച്ച മുതൽ ജില്ലയിൽ റെഡ് അലർട്ടാണ്.
നഗരത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഇന്നലെയും വെള്ളക്കെട്ടുണ്ടായി. എറണാകുളം കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്, സലീംരാജൻ മേൽപ്പാലം അവസാനിക്കുന്നിടം എന്നിവിടങ്ങളിൽ വെള്ളക്കെട്ട് ഉണ്ടായതോടെ നേരിയ ഗതാഗത കുരുക്കും ഉണ്ടായി. സലീം രാജൻ റോഡ്, ഗാന്ധിനഗർ കോളനി, പി ആൻഡ് ടി കോളനി എന്നിവിടങ്ങളിലും വെള്ളകയറി. കടവന്ത്ര, പാലാരിവട്ടം, വുഡ്ലാൻഡ്സ് ജംഗ്ഷൻ, കണിയാമ്പുഴ റോഡ്, തമ്മനം പുല്ലേപ്പടി റോഡ്, ഇടപ്പള്ളി, നഗരത്തിലെ വിവിധ ഇടറോഡുകൾ എന്നിവിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമായി. കഴിഞ്ഞ ദിവസത്തേതിനു സനമാനമായി എം.ജി റോഡിലെ കടകളിൽ ഇന്നലെയും വെള്ളം കയറി.
ജാഗ്രതാ നിർദേശം
ശക്തമായ മഴയിൽ നീരൊഴുക്ക് ക്രമാതീതമായി ഉയർന്നതോടെ മലങ്കര അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ കൂടി ഉയർത്തി. ഡാമിലെ രണ്ട് ഷട്ടറുകൾ നേരത്തെ ഉയർത്തിയിരുന്നു. നിലവിൽ നാല് ഷട്ടറുകൾ 80 സെന്റി മീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. തൊടുപുഴ, മൂവാറ്റുപുഴ ആറിന്റെ തീരങ്ങളിലുള്ളവർക്ക് ജില്ലാ ഭരണ കൂടം ജാഗ്രത നിർദേശം നൽകി. 40.42 മീറ്ററാണ് അണക്കെട്ടിലെ ഇന്നലത്തെ ജലനിരപ്പ്. 42 മീറ്ററാണ് പരമാവധി സംഭരണ ശേഷി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |