കൊച്ചി: ഭീകരവാദികളെ സഹായിക്കുന്ന നയമാണ് മുഖ്യമന്ത്രി പിണറായി വിജയൻ തൃക്കാക്കരയിൽ സ്വീകരിക്കുന്നതെന്നും കേരളത്തെ അദ്ദേഹം താലിബാൻ വത്കരിക്കുകയാണെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
തീവ്രവാദ സംഘടനാനേതാക്കളുമായി മുഖ്യമന്ത്രി കൂടിക്കാഴ്ചകൾ നടത്തുന്നു. മുസ്ലിം വോട്ടുകൾ ഏകീകരിക്കാനാണ് ശ്രമം. പോപ്പുലർഫ്രണ്ട് സി.പി.എമ്മിന്റെ ഒപ്പമാണ്. പി.സി.ജോർജിനെ മറയാക്കി 20 ശതമാനംവരുന്ന മുസ്ലിംവോട്ട് പിടിക്കാനാണ് നീക്കം. ഇതുജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും വെല്ലുവിളിയാണ്. ക്രിസ്ത്യാനികളുടെ ആശങ്കയകറ്റാൻ മുഖ്യമന്ത്രി നടപടി സ്വീകരിച്ചില്ല.
ആലപ്പുഴയിൽ കലാപാഹ്വാനം നടത്തിയവരെ പിണറായി സംരക്ഷിക്കുന്നു. രാജ്യത്തിനെതിരെ യുദ്ധംചെയ്ത യാസിൻ മാലിക്കിനെ വെറുതെവിടണമെന്ന് ആവശ്യപ്പെട്ട പാർട്ടിയാണ് സി.പി.എം. ജനങ്ങളെ മതപരമായി അകറ്റി വോട്ടുതട്ടാനാണ് ശ്രമം. വികസനത്തെക്കുറിച്ച് മുഖ്യമന്ത്രി ഇപ്പോൾ സംസാരിക്കുന്നില്ല. യു.ഡി.എഫിനും പോപ്പുലർ ഫ്രണ്ടിനെ തള്ളിപ്പറയാൻ സാധിക്കുന്നില്ല. ധ്രുവീകരണത്തിന് വേണ്ടിയാണ് ഇരുമുന്നണികളും ശ്രമിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |