കൊച്ചി: ഈ ആനത്തോക്ക് കണ്ട് ആരും പേടിക്കണ്ട... മുറിവേൽക്കില്ല. ശബ്ദം മാത്രമേയുള്ളൂ. റവന്യൂ ജില്ലാ ശാസ്ത്രമേളയിൽ ഇടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പ്ലസ്‌വൺ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥികളായ ഉദയ് നാരായണൻ, റെമോ ആന്റണി എന്നിവരാണ് ആനത്തോക്ക് ഒരുക്കിയത്. കർഷകർക്കും വനപ്രദേശങ്ങളിലും താമസിക്കുന്നവർ അനുഭവിക്കുന്ന വന്യജീവികളുടെ ആക്രമണത്തെ ചെറുക്കുകയാണ് തോക്കിന്റെ ഉപയോഗം.
നിർമ്മാണം സിമ്പിൾ
ആനത്തോക്ക് നിർമ്മിക്കാൻ വലിയ സാമഗ്രികൾ ആവശ്യമില്ല. സാധാരണ പി.വി.സി പൈപ്പും ഗാസ് സ്റ്റൗ കത്തിക്കാൻ ഉപയോഗിക്കുന്ന ലൈറ്ററും പി.വി.സി പൈപ്പിന്റെ കണക്ടറുകളും മാത്രം മതി. പി.വി.സി പൈപ്പിൽ ലൈറ്റർ ഘടിപ്പിച്ചാണ് പ്രവർത്തനം. രണ്ട് വലിപ്പത്തിലുള്ള പി.വി.സി പൈപ്പാണ് വേണ്ടത്. വലിയ പി.വി.സി പൈപ്പ് വരുന്ന ഭാഗത്ത് ഒരു അടപ്പ് വച്ച് അടച്ചാണ് തോക്ക് ഉപയോഗിക്കേണ്ടത്. അടപ്പിൽ കാത്സ്യം കാർബൈഡും വെള്ളവും ചേർത്ത മിശ്രിതം നിറച്ച് അടയ്ക്കണം. ഈ മിശ്രിതം അസെറ്റലിൻ ഗ്യാസായി മാറും. പി.വി.സി പൈപ്പിന്റെ ചെറിയ ഭാഗത്ത് വായു കടക്കാത്ത രീതിയിൽ പേപ്പർ ഉപയോഗിച്ചും അടയ്ക്കണം. ശേഷം ലൈറ്റർ ഉപയോഗിച്ച് ഇതിലേക്ക് ഒരു സ്പാർക്ക് കടത്തിവിടും. അപ്പോൾ തീയുണ്ടാകുകയും വലിയ കുഴലിൽ നിന്ന് ചെറിയ കുഴലിലേക്ക് എത്തുമ്പോൾ വായുവിന് പുറത്തേക്ക് പോകാൻ പറ്റാതെയാകും. ഇതോടെ വായു വലിയ ശബ്ദത്തോടെ പുറത്തേക്ക് വരും. ഇതാണ് തോക്കിന്റെ പ്രവർത്തനരീതി. തോക്ക് നിർമ്മിക്കാൻ 600 രൂപ മാത്രമാണ് ചെലവെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. വന്യമൃഗങ്ങളെയും തെരുവ് നായ്ക്കളെയും ഉപദ്രവിക്കാൻ പറ്റാത്തതിനാൽ ശബ്ദം ഉണ്ടാക്കി ഓടിക്കാൻ കഴിയുമെന്ന് വിദ്യാർത്ഥികൾ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |