കൊച്ചി: ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് കെ.എസ്.ആർ.ടി.സി ഒരുക്കിയ ബഡ്‌ജറ്റ് ടൂറിസം വൻവിജയമായതിനു പിന്നാലെ വിനോദയാത്രകളുടെ എണ്ണവും റൂട്ടുകളും ബസുകളും വർദ്ധിപ്പിക്കാനൊരുങ്ങി അധികൃതർ. സംസ്ഥാനത്തൊട്ടാകെ പ്രതിമാസം 10കോടി വരുമാനം ലക്ഷ്യമിട്ടാണ് വിനോദയാത്രകൾ വർദ്ധിപ്പിക്കുന്നത്.
നൂറിലേറെ വിനോദസഞ്ചാര കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 450നടുത്ത് യാത്രകളാണ് കെ.എസ്.ആർ.ടി.സി നിലവിൽ നടത്തിവരുന്നത്. ഇതിന്റെ ചുവടുപിടിച്ച് എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ നടത്തുന്ന വിനോദയാത്രകളും ബോട്ട് യാത്രകളും വൻതോതിൽ വർദ്ധിപ്പിക്കുകയാണ് കോർപ്പറേഷന്റെ ലക്ഷ്യം. 2021 നവംബറിലാണ് ബഡ്‌ജറ്റ് ടൂറിസം സെൽ രൂപീകരിച്ച് വിനോദയാത്രയ്ക്ക് കെ.എസ്.ആർ.ടി.സി തുടക്കം കുറിച്ചത്.എറണാകുളം ജില്ലയിൽ നിന്ന് നിലവിൽ മൂന്നാർ, മലക്കപ്പാറ, ചതുരംഗപ്പാറ, നെഫർടിറ്റി കപ്പൽയാത്ര, ഗവി, വാഗമൺ യാത്രകളാണ് സ്ഥിരമായി സംഘടിപ്പിക്കുന്നത്. ഇതിന്റെ എണ്ണം ഇനിമുതൽ വർദ്ധിപ്പിക്കും. ജില്ലയ്ക്ക് അകത്തും പുറത്തുമായി പത്തിലേറെ ടൂർ പാക്കേജുകൾക്ക് അടിയന്തരമായി രൂപം നൽകും.
"എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ നിന്ന് വിനോദയാത്രകൾ വൻതോതിൽ വർദ്ധിപ്പിക്കാനാണ് പദ്ധതി. ആവശ്യമായ എല്ലാ സംവിധാനവും അടിയന്തരമായി തയാറാക്കും".
ബഡ്‌ജറ്റ് ടൂറിസം സെൽ അധികൃതർ
ബഡ്‌ജറ്റ് ടൂറിസം ആരംഭിച്ചത്- 2021 നവംബർ
നിലവിലെ ട്രിപ്പുകൾ - 450ലേറെ
സ്ഥലങ്ങൾ- നൂറിലേറെ
ജില്ലയിൽ നിന്നുള്ള വിനോദയാത്രകളുടെ നിരക്ക്
മൂന്നാർ- 750
മലക്കപ്പാറ- 600
ചതുരംഗപ്പാറ- 700
നെഫർടിറ്റി കപ്പൽ യാത്ര- 2,300-2,850
ഗവി- 2,000
വാഗമൺ- 770
(ബസ് സ്റ്റേഷനുകളും കിലോമീറ്ററും വ്യത്യാസം വരുന്നതിനനുസരിച്ച് ചാർജിലും മാറ്റംവരും)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |