ആസിഡൊഴിച്ചത് ബൈക്കിലെത്തിയവർ
ചെറുതോണി: ടൗണിലെ മരിയ മെഡിക്കൽസ് ഉടമ പഞ്ഞിക്കാട്ടിൽ ലൈജുവിനെതിരെ അഞ്ജാതരുടെ ആസിഡ് ആക്രമണം. ചൊവ്വാഴ്ച രാത്രി 10.30 ന് ചെറുതോണി ടൗണിനു സമീപം പൊലീസ് സ്റ്റേഷൻ ജംഗ്ഷനിൽ വച്ചാണ് ആക്രമണമുണ്ടായത്. രാത്രി 10.30 നാണ് ലൈജു കടയടച്ച് വീട്ടിലേക്ക് മടങ്ങിയത്. ചെറുതോണി തീയേറ്ററിനു സമീപമെത്തിയപ്പോൾ പിന്നാലെ വന്ന ബൈക്ക് യാത്രികർ ഹോണടിച്ചു. വിവരമറിയുന്നതിന് ലൈജു കാർനിർത്തി. ബൈക്കിൽ നിന്നിറങ്ങിയ യാത്രക്കാർ ലൈജുവിനടുത്തുവന്ന് നാളെ എപ്പോഴാണ് കട തുടക്കുന്നതെന്ന് ചോദിച്ചു. ഈ സമയം ലൈജു കാറിന്റെ ചില്ല് താഴ്ത്തിയ ഉടൻ തന്നെ ഇവരുടെ കൈവശം ബക്കറ്റിൽ സൂക്ഷിച്ചിരുന്ന ആസിഡ് ലൈജുവിന്റെ ദേഹത്തേക്ക് ഒഴിക്കുകയായിരുന്നു. ഇതിനുശേഷം അക്രമികൾ ബൈക്കിൽ കയറി തിരികെ പോവുകയും ചെയ്തു. പരിക്കുപറ്റിയ ലൈജു സമീപത്തെ വീട്ടിൽ ഓടിക്കയറി വിവരമറിയിച്ചു ഉടൻ തന്നെ വീട്ടുകാർ ഇടുക്കി മെഡിക്കൽ കോളേജിലെത്തിച്ചു. കണ്ണിനും കഴുത്തിനും ശരീരത്തും പൊള്ളലേറ്റതിനാൽ ഇവിടെ പ്രാഥമിക ശുശ്രൂഷകൾ നൽകിയശേഷം കോലഞ്ചേരി മെഡിക്കൽ കോളേജിലേജിലേയ്ക്ക് കൊണ്ടുപോയി. . 20 ശതമാനം പൊള്ളലേറ്റ ലൈജുവിന്റെ ആരോഗ്യ നില ഗുരുതരമല്ലെങ്കിലും കണ്ണിന് കാഴ്ച കുറവുണ്ട്. ശരീരത്തിൽ നീരുമുണ്ട് ടൗണിലെ എല്ലാ കടകളും അടച്ചതിനാൽ ടൗണിൽ ആളുകൾ കുറയായിരുന്നു. സി.സി.ടി.വി ക്യാമറയിൽ നിന്നുള്ള പരിശോധനയിൽ ആക്രമികൾ ചെറുതോണിയിൽ ഒൻപതുമണിക്കെത്തി ലൈജുവിന്റെ കടക്ക് എതിർവശം പാർക്കുചെയ്ത് ലൈജുവിനെ നിരീക്ഷിക്കുകയായിരുന്നു. ലൈജു കടയടച്ച് പുറത്തിറങ്ങി കാർ സ്റ്റാർട്ടു ചെയ്തുപോകുമ്പോൾ ഈ ബൈക്കും പുറകേ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട് . സംഭവം അറിഞ്ഞ ഇടുക്കി ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചു. ലൈജു പുതിയതായി വാങ്ങിയ കാറിലാണ് വീട്ടിലേക്ക് പോയത്. കാറിന് ഗുരുതരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. വിരലടയാള വിദഗ്ദ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവം നടന്ന സ്ഥലത്തുനിന്നും ഒരു കപ്പ് പുല്ലിനിടയിൽ നിന്ന് കിട്ടിയിട്ടുണ്ട് ആസിഡൊഴിക്കാനുപയോഗിച്ച കപ്പിൽ നിന്നും അടയാളങ്ങൾ ലഭിച്ചിട്ടുണ്ട്. പ്രതികളെപ്പറ്റി സൂചന ലഭിച്ചിട്ടുണ്ടെന്നും. ഉടൻ കസ്റ്റഡിയിലെടുക്കുമെന്നും പൊലീസ് പറഞ്ഞു..
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |