കാസർകോട് : കർഷകരുടെ ആശങ്ക പരിഹരിക്കാതെ ഉഡുപ്പി കാസർകോട് 400 കെ.വി വൈദ്യുതി ലൈൻ നടപ്പിലാക്കുന്നത് വിവിധ കേന്ദ്രങ്ങളിൽ നിന്നുള്ള എതിർപ്പിന് കാരണമായ സാഹചര്യത്തിൽ ജില്ലാ കളക്ടർ ഭണ്ഡാരി സ്വാഗത് രൺവീർ ചന്ദ് പ്രത്യേക യോഗം വിളിച്ചു. 400 കെ.വി വൈദ്യുതി ലൈൻ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഴുവൻ ആളുകളുടേയും യോഗം ഏപ്രിൽ 23 ന് ഞായറാഴ്ച രാവിലെ 10 മുതൽ കാസർകോട് കളക്ടറേറ്റ് കോൺഫറൻസ് ഹാളിലാണ് കളക്ടർ വിളിച്ചു ചേർത്തിരിക്കുന്നത്.
കാസർകോട് ജില്ലയിലെ കാട്ടുകുക്കെ മുതൽ കരിന്തളം വരെയുള്ള 45 കിലോമീറ്റർ ദൂരത്തിൽ കൃഷിക്കാരുടെയും സാധാരണക്കാരുടെയും ഭൂമി ഏറ്റെടുത്താണ് കെ. വി ലൈൻ വലിക്കുന്നത്. ഉഡുപ്പിയിലുള്ള അദാനി ഗ്രൂപ്പിന്റെ ടെർമിനലിൽ നിന്നാണ് 30 വർഷത്തേക്കുള്ള ബി.ഒ. ടി അടിസ്ഥാനത്തിൽ കറന്റ് സംസ്ഥാന സർക്കാർ വാങ്ങിക്കണമെന്ന വ്യവസ്ഥയിൽ പദ്ധതി നടപ്പിലാക്കുന്നത്. കരിന്തളം പ്ലാന്റിൽ എത്തിച്ച് അവിടെ നിന്ന് വയനാട് വരെ കൊണ്ടുപോകുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്. എന്നാൽ മുള്ളേരിയയിൽ ടവർ നിർമ്മിക്കുന്നതിന് ഭൂമി ഏറ്റെടുത്തതിന് പിന്നാലെ കൃഷിക്കാർ പ്രക്ഷോഭം തുടങ്ങുകയായിരുന്നു. അട്ടേങ്ങാനം ടവർ നിർമ്മാണത്തിന് സ്ഥലം ബലമായി പിടിച്ചെടുക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ എത്തിയ ഉദ്യോഗസ്ഥ സംഘത്തെ നാട്ടുകാർ തടഞ്ഞിരുന്നു.
പഞ്ചായത്തുകൾ തിരിച്ച് ചർച്ച
അർഹമായ നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച് ഒരു ഉറപ്പും നൽകാത്തതാണ് കർഷകരുടെ എതിർപ്പിന് കാരണമായത്. അട്ടേങ്ങാനത്തെ എതിർപ്പിനെ തുടർന്നാണ് കളക്ടർ യോഗം വിളിച്ചത്. രാവിലെ 10 മുതൽ 11 വരെ കിനാനൂർ-കരിന്തളം പഞ്ചായത്ത്, 11 മുതൽ 12 വരെ കുംബഡാജേ, ബേഡഡുക്ക പഞ്ചായത്തുകൾ, ഉച്ചയ്ക്ക് 12 മുതൽ ഒന്നു വരെ കോടോംബേളൂർ പഞ്ചായത്ത്, ഉച്ചകഴിഞ്ഞ് രണ്ട് മുതൽ മൂന്ന് വരെ കാറഡുക്ക, ബെള്ളൂർ, എൻമകജെ പഞ്ചായത്തുകൾ എന്നീ ക്രമത്തിലായിരിക്കും ചർച്ച നടക്കുന്നത്.
ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നത് സംബന്ധിച്ച നിർദ്ദേശങ്ങൾ യോഗത്തിൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രശ്നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളെയും സ്വാഗതം ചെയ്യും - ഷിനോജ് ചാക്കോ ,കർഷക സമിതി ചെയർമാൻ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |