കേളകം: ചെട്ടിയാംപറമ്പ് ടൗണിൽ രാത്രിയിൽ വാഹനം അടിച്ചുതകർത്ത് ലഹരി സംഘം. ആക്രമണത്തിൽ രണ്ടു പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഇവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രിയാണ് സംഭവം.
കേളകത്തു നിന്നും തത്തുപാറ വിനോദ്, അനുജൻ സുമേഷിനെയും സുഹൃത്ത് അംബരീഷിനേയും പാറത്തോടുള്ള വീട്ടിൽ വിടുന്നതിനായി കാറിൽ പോകുമ്പോൾ ചെട്ടിയാംപറമ്പ് കഴിഞ്ഞയുടനെ വാഹനത്തിന് നേർക്ക് ചിലർ വലിയ കല്ലെറിയുകയും അതേത്തുടർന്ന് ചില്ലു പൊട്ടുകയും ചെയ്തു. തുടരെത്തുടരെ കല്ലേറ് വന്നതിനെത്തുടർന്ന് കാർ നിർത്തി വാഹനത്തിന് കല്ലെറിഞ്ഞ സംഭവം ചോദ്യം ചെയ്തതോടെ പ്രകോപിതരായ അക്രമികൾ സുമേഷിനെയും അംബരീഷിനെയും ആക്രമിക്കുകയായിരുന്നുവെന്നും കമ്പിവടിക്ക് അടിച്ചും കല്ലെറിഞ്ഞും കാർ തകർക്കുകയായിരുന്നുവെന്നും യാതൊരു പ്രകോപനവുമില്ലാതെയാണ് ആക്രമണം നടത്തിയതെന്നും അമിതമായ ലഹരിയിലാണ് സംഘം
തങ്ങളെ ആക്രമിച്ചതെന്നുമാണ് വിനോദ് പറയുന്നത്.
അടക്കാത്തോട് സ്വദേശികളും സഹോദരങ്ങളുമായ പടിയക്കണ്ടത്തിൽ റോണിക്സ്, ജെറിൽ, അടക്കാത്തോട് സ്വദേശി സച്ചിൻ തുടങ്ങിയവർ ചേർന്നാണ് ആക്രമണം നടത്തിയെന്നാണ് പരാതി. എന്നാൽ ഇവരെ ഏതാനും പേർ ആക്രമിച്ചെന്ന പരാതിയും ലഭിച്ചിട്ടുണ്ടെന്നും ഇവരും കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ കേളകം പോലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |