SignIn
Kerala Kaumudi Online
Friday, 26 April 2024 6.52 AM IST

കെ സുധാകരന്റെ പ്രസിഡന്റ് സ്ഥാനലബ്ധി തടയാൻ കൈകോർത്ത് എ, ഐ വിഭാഗങ്ങൾ

sudhakaran

കണ്ണൂർ: പ്രതിപക്ഷ നേതാവായി വി.ഡി. സതീശനെ തിരഞ്ഞെടുത്തതിനു പിന്നാലെ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്തേക്ക് കെ. സുധാകരന്റെ വരവ് തടയാൻ എ, ഐ ഗ്രൂപ്പുകളുടെ സംയുക്ത നീക്കം. സുധാകരന്റെ അതെ ജില്ലക്കാരനായ എ. ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിന്റെ ശക്തമായ പിന്തുണയോടെയാണ് ഈ നീക്കമെന്നതും ശ്രദ്ധേയമാണ്.

വി.ഡി. സതീശനെ പ്രതിപക്ഷനേതാവാക്കിയ സാഹചര്യത്തിൽ കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം തങ്ങൾക്ക് വേണമെന്നാണ് എ ഗ്രൂപ്പിന്റെ ആവശ്യം. എന്നാൽ, ഹൈക്കമാൻഡിൽ നിർണായക സ്വാധീനമുള്ള കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ രൂപപ്പെടുന്ന വിഭാഗം മറ്റൊരാളെ അദ്ധ്യക്ഷസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള സാദ്ധ്യതയാണ് രമേശ് ചെന്നിത്തലയും ഉമ്മൻചാണ്ടിയും അടക്കമുള്ളവരെ അസ്വസ്ഥരാക്കുന്നത്. മുല്ലപ്പള്ളി രാമചന്ദ്രനെ അദ്ധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്ന് ഹൈക്കമാൻഡ് അറിയിച്ചിട്ടുണ്ട്. പ്രതിസന്ധിഘട്ടത്തിൽ പാർട്ടിയെ ഉപേക്ഷിച്ച് പോകുന്നത് ശരിയല്ലാത്തതുകൊണ്ടാണ് ഹൈക്കമാൻഡിന്റെ തീരുമാനം കാത്തുനിൽക്കുന്നതെന്ന് മുല്ലപ്പള്ളി വ്യക്തമാക്കിയിരുന്നു.

കോൺഗ്രസിന് പുതിയ മുഖമുണ്ടാകുമെന്നും സംഘടനാ സംവിധാനത്തിൽ പൊളിച്ചെഴുത്തുണ്ടാകുമെന്നും കെ. സുധാകരൻ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. രാഷ്ട്രീയ കാര്യസമിതിയുടെ തീരുമാനം അത്തരത്തിലാണെന്നും ഹൈക്കമാൻഡ് പറഞ്ഞാൽ ഏത് ദൗത്യവും ഏറ്റെടുക്കാൻ തയാറാണെന്നും സുധാകരൻ വ്യക്തമാക്കി.

സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരുന്നത് സംഘടനയ്ക്ക് ഗുണം ചെയ്യില്ലെന്ന നിലപാട് കെ.സി. വേണുഗോപാൽ അടക്കമുള്ള നേതാക്കൾ ഹൈക്കമാൻഡുമായി നേരത്തെ പങ്കുവച്ചിരുന്നുവെന്നാണ് വിവരം. പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നാൽ സുധാകരന്റെ അപ്രമാദിത്തം അംഗീകരിച്ചു കൊടുക്കേണ്ടി വരുമെന്നും അദ്ദേഹം ഹൈക്കമാൻഡിനെ ബോദ്ധ്യപ്പെടുത്തിയിരുന്നു.

വിശ്വസ്തൻ എന്ന നിലയിൽ എ.ഐ.സി.സി നേതാവ് ഹൈക്കമാൻഡിനെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് സുധാകരനെ പിന്തുണയ്ക്കുന്നവരുടെ ആക്ഷേപം. നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബി.ജെ.പിയിലേക്ക് പോകുന്നതെന്നും നേതൃമാറ്റം ഇല്ലെങ്കിൽ പാർട്ടിക്ക് പിടിച്ചുനിൽക്കാനാവില്ലെന്നും തിരഞ്ഞെടുപ്പിന് മുമ്പ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ സുധാകരൻ രൂക്ഷവിമർശനം നടത്തിയിരുന്നു.

തിരഞ്ഞെടുപ്പിന് മുമ്പെ വെട്ടിനിരത്തൽ

നിയമസഭാ തിരഞ്ഞെടുപ്പിനു മുമ്പ് ഏറെക്കുറെ ഉറപ്പിച്ച കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം നഷ്ടപ്പെടുത്തിയത് എ.ഐ.സി.സി നേതാവാണെന്ന വിശ്വാസത്തിൽ കെ. സുധാകരൻ നേരത്തെ തന്നെ പരസ്യമായി അതൃപ്തി പ്രകടമാക്കിയിരുന്നു. എ ഗ്രൂപ്പും ഐ ഗ്രൂപ്പിലെ ഒരു വിഭാഗവും വേണുഗോപാൽ ഗ്രൂപ്പും സുധാകരന്റെ പ്രസിഡന്റ് സ്ഥാനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും നീക്കങ്ങൾ നടത്തിയിരുന്നു. സുധാകരൻ നേതൃസ്ഥാനത്ത് എത്തിയാൽ തങ്ങൾ അപ്രസക്തമാകുമെന്നായിരുന്നു ഇവരുടെ ആശങ്ക. തന്റെ അദ്ധ്യക്ഷ സ്ഥാനത്തിന് പാരവച്ചത് ആരാണെന്ന് തനിക്ക് അറിയാമെന്നും ഉചിതമായ സമയത്ത് അതു വെളിപ്പെടുത്തുമെന്നും സുധാകരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CONGRESS
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.