തളിപ്പറമ്പ്: കൊവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവച്ച ഉല്ലാസബോട്ട് സർവീസ് മൂന്നുമാസത്തെ ഇടവേളയ്ക്ക് ശേഷം പുനരാരംഭിച്ചു. മലനാട് നോർത്ത് മലബാർ റിവർ ടൂറിസം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച പറശ്ശിനിക്കടവ് ബോട്ട് ടെർമിനൽ കേന്ദ്രീകരിച്ചാണ് സർവീസ്. വിനോദ സഞ്ചാരികൾക്കും തദ്ദേശീയർക്കും പുഴയുടെ സൗന്ദര്യം ആസ്വദിക്കുന്നതിന് ചുരുങ്ങിയ നിരക്കിലാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്.
കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 6.30ന് സർവീസ് തുടങ്ങും. അരമണിക്കൂർ വീതമുള്ള ഉല്ലാസയാത്രയാണ് ആദ്യഘട്ടത്തിൽ. 20 രൂപയാണ് നിരക്ക്. രാവിലെ 9.30 വരെ ആറോളം ഉല്ലാസ യാത്രാ സർവീസാണ് നടത്തുന്നത്. തുടർന്ന് വളപട്ടണം -മാട്ടൂൽ സർവീസ്. 9.30 ന് പറശിനിയിൽ നിന്ന് തുടങ്ങി വളപട്ടണം വഴി മാട്ടൂലിൽ എത്തിച്ചേരുന്ന സർവീസിന് 30 രൂപയാണ് നിരക്ക്. അതേസമയം രണ്ട് മണി മുതൽ ആരംഭിക്കുന്ന സർവീസ് പറശ്ശിനിക്കടവ് മുതൽ വളപട്ടണം വരെ മാത്രമായി ചുരുക്കി. ഈ സർവീസ് പൂർത്തിയാക്കി വൈകിട്ട് 4.30 മുതൽ ഏഴുവരെ പറശ്ശിനിക്കടവിൽ ഉല്ലാസയാത്ര നടത്തും.
മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ നിർദ്ദേശത്തെ തുടർന്നാണ് വിനോദസഞ്ചാര യാത്ര പുനരാരംഭിക്കുന്നത്. അതേസമയം ജല ഗതാഗത വകുപ്പിന്റെ 10 പേർക്ക് സഞ്ചരിക്കാവുന്ന രണ്ട് വാട്ടർ ടാക്സികൾക്ക് സർവീസ് നടത്താൻ അനുമതി ലഭിച്ചില്ല.
യാത്ര 40 പേർക്ക്
75 പേർക്ക് സഞ്ചരിക്കാവുന്ന ബോട്ട് കൊവിഡ് മാനദണ്ഡം പാലിച്ച് 40 പേർക്ക് ബുക്ക് ചെയ്യാം. മണിക്കൂറിന് 2000 രൂപയാണ് ഈടാക്കുന്നത്. ഇത് 3 മണിക്കൂർ യാത്രയും നടത്തും. 6000 രൂപയാണ് ഈടാക്കുന്നത്. പറശിനിയിൽ നിന്ന് മാട്ടൂൽ വരെ പോകും. ഈ യാത്രയ്ക്ക് ഭക്ഷണം കൊണ്ടുവരാം. വിവിരങ്ങൾക്ക് 9400050394, 9400050340 നമ്പറിൽ ബന്ധപ്പെടാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |