കോഴിക്കോട് : കടുത്ത വേനലിൽ വെന്തുരുകി നാടും നഗരവും. ജില്ലയുടെ ചിലയിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ നേരിയ മഴ ലഭിച്ചെങ്കിലും കടുത്ത ചൂടിന് ശമനമില്ല. ചൂടിനൊപ്പം വൈദ്യുതി മുടക്കവും പതിവായതോടെ എരിപൊരികൊള്ളുകയാണ് ജനങ്ങൾ.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം അവധി നൽകിയും തൊഴിൽ സമയം ക്രമീകരിച്ചും പ്രതിസന്ധിയെ മറികടക്കാനുള്ള ശ്രമം നടക്കുകയാണ്. അതേസമയം സൂര്യാഘാതമേറ്റ് പന്നിയങ്കര സ്വദേശി കഴിഞ്ഞ ദിവസം മരിച്ചത് ഭീതി ഉയർത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ തൊഴിൽ സമയത്തിൽ മാറ്റം വരുത്തിയെങ്കിലും വേണ്ടത്ര ഫലപ്രദമാവാത്ത സാഹചര്യമാണ്. തൊഴിൽ സമയം ക്രമീകരിച്ച് നിർദ്ദേശം നൽകിയതൊഴിച്ചാൽ
തൊഴിൽ വകുപ്പിന്റെ നേതൃത്വത്തിൽ കാര്യമായ പരിശോധനകളൊന്നും നടക്കുന്നില്ല. ഉച്ചയ്ക്ക് 12 മുതൽ വെകിട്ട് മൂന്നുവരെ വെയിലിൽ പണിയെടുക്കരുതെന്ന നിർദ്ദേശം പലപ്പോഴും പാലിക്കപ്പെടുന്നില്ല. വെയിലത്ത് ജോലിചെയ്യുന്ന തൊഴിലാളികളുടെ ജോലി സമയക്രമീകരണം രാവിലെ ഏഴ് മുതൽ വൈകിട്ട് ഏഴ് വരെയുള്ള സമയത്തിൽ എട്ട് മണിക്കൂറായാണ് നിജപ്പെടുത്തിയത്. ഷിഫ്റ്റ് വ്യവസ്ഥയിൽ ജോലിചെയ്യുന്ന തൊഴിലാളികൾക്ക് ഷിഫ്റ്റ് ഉച്ചയ്ക്ക് 12ന് അവസാനിക്കുന്ന തരത്തിലും വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന തരത്തിലുമാണ് പുനക്രമീകരണം.
@ സൂര്യാഘാതമുണ്ടായാൽ
തണലുള്ള സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങള്‍ നീക്കം ചെയ്ത് തണുത്ത വെള്ളം കൊണ്ട് ശരീരം തുടക്കണം.
ഫാന്‍, എസി എന്നിവയുടെ സഹായത്താല്‍ ശരീരം തണുപ്പിക്കുക.
ധാരാളം പാനീയം കുടിക്കുക. ശരീരത്തില്‍നിന്ന് ധാരാളം ജലവും ലവണങ്ങളും നഷ്ടപ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നതിനാല്‍ ഒ.ആര്.എസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങ വെള്ളം, കരിക്കിന് വെള്ളം എന്നിവ കുടിക്കുന്നത് കൂടുതല്‍ ഉചിതമായിരിക്കും.
ആരോഗ്യസ്ഥിതി മെച്ചപ്പെടാതിരിക്കുകയോ ബോധക്ഷയം ഉണ്ടാവുകയോ ചെയ്താല്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ച് ചികിത്സ ഉറപ്പുവരുത്തണം.
കൂടുതല്‍ സമയം സൂര്യപ്രകാശം നേരിട്ട് ഏല്ക്കുന്ന ആളുകള്‍ക്കാണ് ആരോഗ്യപ്രശ്നങ്ങള്‍ ബാധിക്കാന്‍ സാധ്യത കൂടുതല്‍. ഇത്തരം തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ ഉച്ചസമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കേണ്ടതാണ്.ദാഹം തോന്നിയില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കുക.
കുട്ടികളെ അതികഠിനമായ വെയിലുള്ള സമയങ്ങളില്‍ കളിക്കാന്‍ അനുവദിക്കാതിരിക്കുക.
@ ജില്ലയിൽ ചത്തത് 26 പശുക്കളും മൂന്ന് എരുമകളും
കോഴിക്കോട് : കത്തുന്ന വേനലിൽ സൂര്യാഘാതമേറ്റ് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തു. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ഭൂരിഭാഗം കാലികളും ചത്തത്. ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ കാലികൾ ചത്തതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉൾപ്പെടും. വെള്ളിയാഴ്ച മൃഗസംരക്ഷണ മന്ത്രി ജെ. ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാഘാതമേറ്റ് ചത്ത കാലി ഒന്നിന് 16400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു.
സൂര്യാഘാതമേറ്റ് കാലി ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും വേണം. പോസ്റ്റ്മാർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്ന് ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.
@ വേനലിൽ കരുതൽ വേണം
വളർത്തുമൃഗങ്ങൾക്കും
കോഴിക്കോട് : വേനൽ ചൂട് കടുത്തതോടെ വളർത്തു മൃഗങ്ങൾക്കും കരുതലൊരുക്കണമെന്ന് മൃഗസംരക്ഷണ വകുപ്പ്. മൃഗങ്ങൾക്കും പക്ഷികൾക്കും തണുത്ത ശുദ്ധജലം ലഭ്യമാക്കണം. വായു സഞ്ചാരമുള്ള വാസസ്ഥലം ലഭ്യമാക്കുന്നതോടൊപ്പം ഓമന മൃഗങ്ങളെ വാഹനങ്ങളിൽ പൂട്ടിയിടുന്നത് ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വളർത്തു മൃഗങ്ങളെ കൊണ്ടുപോകുന്നതും കൊണ്ടുവരുന്നതും രാവിലെയും വൈകിട്ടുമായി പരിമിതപ്പെടുത്തൽ, മൃഗങ്ങളെ വാഹനങ്ങളിൽ കുത്തി നിറച്ച് കടത്തുന്നത് ഒഴിവാക്കൽ, ധാതുലവണ മിശ്രിതം, വിറ്റാമിൻസ്, പ്രോബയോട്ടിക്സ് എന്നിവ തീറ്റയിൽ ഉൾപ്പെടുത്തൽ എന്നിവയും പാലിക്കണം. ദഹനത്തിന് കൂടുതൽ സമയം എടുക്കുന്ന വൈക്കോൽ ചൂട് കുറഞ്ഞിരിക്കുന്ന രാത്രി സമയത്തു മാത്രം നൽകണം. ധാരാളമായി പച്ചപുൽ നൽകുക, ഖര ആഹാരത്തിന്റെ സമയം അതിരാവിലെയും രാത്രിയുമായി നിജപ്പെടുത്തുക തുടങ്ങിയ നിർദ്ദേശങ്ങളും മൃഗസംരക്ഷണ വകുപ്പ് നൽകിയിട്ടുണ്ട്. ചൂടിനെ ക്രമീകരിക്കാൻ തൊഴുത്തിൽ നല്ല വായു സഞ്ചാരം ലഭ്യമാക്കൽ, തൊഴുത്തിന്റെ മേൽക്കൂരയുടെ ഉയരം കൂട്ടുകയും ഭിത്തിയുടെ ഉയരം കുറയ്ക്കുകയും ചെയ്യൽ, തൊഴുത്തിൽ ഫാനുകൾ നിർബന്ധമാക്കൽ എന്നീ നിർദ്ദേശങ്ങളുമുണ്ട്. മേൽക്കൂരയിൽ ജൈവ പന്തലായ കോവയ്ക്ക, പാഷൻ ഫ്രൂട്ട് എന്നിവ പടർത്തുന്നതും, വൈക്കോൽ വിരിക്കുന്നതും താപനില കുറയ്ക്കാൻ സഹായിക്കും.
സൂര്യാഘാതം
ചൂട് സൂര്യാഘാതത്തിന് കാരണമാകുന്നുണ്ട്. തളർച്ച, പനി, ഉയർന്ന ശ്വാസോച്ഛ്വാസ നിരക്ക്, കിതപ്പ്, വായ തുറന്നുളള ശ്വസനം, വായിൽ നിന്ന് ഉമിനീർ വരൽ, നുരയും പതയും വരൽ, പൊളളിയ പാടുകൾ എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. സൂര്യാഘാതമേറ്റാൽ ഉടനെ വെളളം ഒഴിച്ച് നന്നായി നനയ്ക്കുക, കുടിക്കാൻ ധാരാളം വെളളം നൽകുക, രോഗലക്ഷണങ്ങൾ കണ്ടാൽ വെറ്ററിനറി ഡിസ്പെൻസറിയിൽ ചികിത്സ തേടണം. സൂര്യാഘാതം മൂലം പക്ഷിമൃഗാദികൾക്ക് മരണം സംഭവിച്ചാൽ കർഷകർ തൊട്ടടുത്ത മൃഗാശുപത്രിയുമായി ബന്ധപ്പെടേണ്ടതാണെന്നും ജില്ലാ മൃഗസംരക്ഷണ ഓഫീസർ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |