പഴയങ്ങാടി: ബ്രിട്ടീഷുകാർ നിർമ്മിച്ച റയിൽവേ അടിപ്പാലം വഴിയുള്ള യാത്ര ഏറെ ദുഷ്കരമാകുന്നു. ഒരു വാഹനത്തിന് മാത്രം കടന്നുപോകുവാൻ വീതിയുള്ള റോഡിൽ ഇരുഭാഗത്തു നിന്നും ഒരേ സമയം വാഹനങ്ങൾ പ്രവേശിച്ചാൽ ഗതാഗത കുരുക്ക് ഉണ്ടാകുന്നത് പതിവാണ്. എന്നാൽ കഴിഞ്ഞ രണ്ടു ദിവസമായി പെയ്യുന്ന കനത്ത മഴയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതോടെ ഓട്ടോകളിലും ഇരുചക്ര വാഹനങ്ങളിലും വെള്ളം കയറി നിന്നുപോകുന്ന അവസ്ഥയുമുണ്ട്.
ഇടുങ്ങിയ പാലത്തിന് കീഴിലെ റോഡ് അനുബന്ധ റോഡിൽ നിന്നും ഏറെ താഴ്ന്നുനിൽക്കുന്നതിനാലാണ് കനത്ത മഴയിൽ വെള്ളം നിറഞ്ഞു കുളമായി മാറുന്നത്. വർഷകാലത്തെ സ്ഥിരം കാഴ്ചയായിട്ടും ഇതിനു ശാശ്വത പരിഹാരം കണ്ടെത്താനായിട്ടില്ല.
പതിറ്റാണ്ടുകൾക്ക് മുൻപ് റയിൽവെ പണികഴിപ്പിച്ച പാലത്തിന്റെ റോഡ് നന്നേ വീതി കുറഞ്ഞതാണ്. കാലക്രമേണ അനുബന്ധ റോഡുകളുടെ ഉയരം വർദ്ധിക്കുകയും പാലത്തിന് അടിയിലെ റോഡ് താഴ്ന്നു പോകുകയുമായിരുന്നു.
കാൽനട പോലും അസാധ്യമാണിവിടെ. കാൽനട യാത്രക്കാർ പാലത്തിനു മുകളിലൂടെ റെയിൽ മുറിച്ചുകടന്ന് യാത്ര ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തും.
പഴയങ്ങാടിയിൽ നിന്ന് റെയിൽവേ സ്റ്റേഷൻ, പുതിയങ്ങാടി, മാട്ടൂൽ എന്നിവിടങ്ങളിലേക്കുള്ള പ്രധാന റോഡിലാണ് ഗതാഗത കുരുക്കുണ്ടാക്കുന്ന ഈ അടിപ്പാലം. ജനങ്ങളുടെ നിരന്തരമായ അഭ്യർത്ഥന മാനിച്ച് ബദൽ സംവിധാനം ഒരുക്കുന്നതിനായി മണ്ഡലം എം.എൽ.എയും റയിൽവേയുടെ ഉന്നത സംഘവും പരിശോധന നടത്തിയെങ്കിലും പരിഹാരം ഒന്നും തന്നെ ഉണ്ടായില്ല.
പരിഹാരമുണ്ടാകും: എം. വിജിൻ എം.എൽ.എ.
റയിൽവേ അടിപ്പാതയിലെ ഗതാഗത കുരുക്കിനും വെള്ളക്കെട്ടിനും പരിഹാരമുണ്ടാകുമെന്ന് എം. വിജിൻ എം.എൽ.എ പറഞ്ഞു. അതിന്റെ മുന്നോടിയായി താനും റയിൽവേയുടെ ഉന്നത സംഘവും സ്ഥലം സന്ദർശിക്കുകയും സർക്കാറിന് പദ്ധതി സമർപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. നിലവിലുള്ള അടിപ്പാതയ്ക്ക് സമീപത്തായി പുതിയ അടിപ്പാത നിർമ്മിക്കാണ് പദ്ധതി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |