കണ്ണൂർ: തെക്കൻ ജില്ലകളിലെ റെയിൽവേ സ്റ്റേഷനുകളുടെ സ്വകാര്യവത്കരണത്തിന് പിന്നാലെ റെയിൽവെ മന്ത്രാലയം മലബാറിലെ റെയിൽവെ സ്റ്റേഷനുകളിലെ കണക്ക് ശേഖരിക്കുന്നു. കണ്ണൂർ ജില്ലയിലെ എടക്കാട്, ധർമ്മടം, ടെമ്പിൾഗേറ്റ്, കാസർകോട് ജില്ലയിലെ ചന്തേര, കളനാട് തുടങ്ങിയ റെയിൽവെ സ്റ്റേഷനുകളുടെ നഷ്ടക്കണക്കാണ് റെയിൽവെ നിരീക്ഷിച്ചു വരുന്നത്.
കൊവിഡ് അടച്ചിടലിന് ശേഷം സ്‌റ്റേഷനിൽ മറ്റ് ട്രെയിനുകൾ ഒന്നും നിർത്തുന്നില്ലെന്നും വ്യാപകമായി പരാതി ഉണ്ട്. പിലിക്കോട്, പടന്ന, കരിവെള്ളൂർ, പെരളം എന്നിവിടങ്ങളിലെ ആളുകൾക്കാണ് ചന്തേര റെയിൽവേ സ്റ്റേഷൻ കൊണ്ട് പ്രയോജനം ലഭിക്കേണ്ടത്.ആളില്ലെന്ന കാരണം പറഞ്ഞാണ് ട്രെയിനുകൾക്ക് ചന്തേരയിൽ സ്റ്റോപ്പ് അനുവദിക്കാത്തത്.അടുത്തകാലത്തായി ഒന്നര കോടി രൂപ ചെലവഴിച്ച് പ്ലാറ്റ്‌ഫോം നവീകരിക്കുകയും ഇരിപ്പിടം, കുടിവെള്ള സൗകര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്തിതിരുന്നു.
വരും മയ്യനാട് മോഡൽ
ജീവനക്കാരുടെ തസ്തിക നിലനിർത്താതെ സ്റ്റേഷനെ ഹാൾട്ടാക്കി മാറ്റി സ്വകാര്യ വ്യക്തികൾക്ക് കൈമാറാനാണ് ശ്രമം. കൊല്ലത്തെ മയ്യനാട്, തിരുവനന്തപുരത്തെ കണിയാപുരം, ബാലരാമപുരം സ്റ്റേഷനുകളിലെ ജീവനക്കാരെ പിൻവലിച്ച് കരാർ നൽകാനുള്ള നീക്കം ഒരുവർഷം മുമ്പാണ് ആരംഭിച്ചത്.
കൊമേഴ്‌സ്യൽ ജീവനക്കാരെ വിന്യസിക്കുന്ന പിൻപോയിന്റിംഗ് മീറ്റിങ്ങിൽ മറ്റു രണ്ടു സ്റ്റേഷനിൽ നിന്ന് കൊമേഴ്‌സ്യൽ ജീവനക്കാരുടെ തസ്തിക എടുത്ത് കളഞ്ഞിരുന്നു. പുതിയതായി തസ്തിക അനുവദിക്കേണ്ട പലയിടത്തും അനുവദിച്ചതുമില്ല. കണ്ണൂർ റെയിൽവെ സ്റ്റേഷനുകളിലെ കൗണ്ടറുകളുടെ നടത്തിപ്പ് പോലും സ്വകാര്യ വ്യക്തികൾക്ക് കൈമാറിയതോടെ ടിക്കറ്റ് വിൽപ്പനയിലും പരാതി ഉയർന്നിരുന്നു.
അടുത്തിടെ ബാലരാമപുരം, കണിയാപുരം സ്റ്റേഷനുകളുടെ നടത്തിപ്പ് ചുമതല സ്വകാര്യ വ്യക്തികൾക്ക് കൈമാറി.
തരംതാഴ്ത്തൽ ഘട്ടംഘട്ടമായി
വരുമാനം കുറവുള്ള സ്‌റ്റേഷനുകളെ സ്വകാര്യ മേഖലയ്ക്ക് കൈമാറാനുള്ള റെയിൽവേ മാനേജ്‌മെന്റ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് സ്റ്റേഷനുകളെ ഘട്ടംഘട്ടമായി തരംതാഴ്ത്തി കൈമാറുന്നത്.
മൂന്ന് സ്റ്റേഷൻമാസ്റ്റർമാരും നിരവധി ട്രാഫിക് ജീവനക്കാരും ഉണ്ടായിരുന്ന മയ്യനാട് കൊല്ലത്തിനും പരവൂരിനും ഇടയ്ക്ക് സിഗ്‌നലിംഗ് സംവിധാനം ഉള്ള ഏക ബ്ലോക്ക് സ്റ്റേഷനായിരുന്നു. എന്നാൽ, കൊവിഡ് അടച്ചിടലിനു തൊട്ടുമുമ്പ് 2020 ഒക്ടോബറിൽ ഇവിടെ നിന്ന് എല്ലാ സിഗ്‌നലിംഗ് സംവിധാനവും മാറ്റി. ജീവനക്കാരെയും മറ്റു സ്റ്റേഷനുകളിലേക്കു മാറ്റി. യാത്രക്കാരുടെ ശക്തമായ പ്രക്ഷോഭത്തെ തുടർന്ന് കരാർവൽക്കരിക്കില്ലെന്നും റെയിൽവേ നിയന്ത്രണത്തിൽ തുടർന്നും സ്റ്റേഷൻ നിലനിർത്തുമെന്നും അധികൃതർ ഉറപ്പ് നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |