കൊല്ലം: പെട്രോൾ, ഡീസൽ വിലവർദ്ധനവും സംസ്ഥാന സർക്കാർ ബഡ്‌ജറ്റിലും അല്ലാതെയും പ്രഖ്യാപിച്ച അധിക ഫീസുകളും നിലവിൽ വന്നതോടെ ജില്ലയിലും ജനജീവിതം കൂടുതൽ ദുരിതപൂർണമാകും.
കെട്ടിട പെർമിറ്റ്, ഭൂമിയുടെ ന്യായവില, മദ്യവില ഉൾപ്പെടെയുള്ളവയിലുണ്ടായ വർദ്ധനവ് സാധാരണ ജനങ്ങളെയാണ് കൂടുതലായി ബാധിക്കുക. ക്വാറി ഉത്പന്നങ്ങളുടെ വില വർദ്ധനവും നിർമ്മാണ മേഖലയ്ക്ക് ദോഷകരമാവും. പെട്രോളിനും ഡിസലിനും രണ്ട് രൂപയാണ് ഇന്നലെ മുതൽ വർദ്ധിച്ചത്. സാമൂഹ്യ സുരക്ഷാ സെസാണ് നിലവിൽ വന്നത്. വില വർദ്ധനവ് നേരത്തെ പ്രഖ്യാപിച്ചതിനാൽ 31ന് രാവിലെ മുതൽ ഇന്ധനം നിറയ്ക്കാൻ വാഹനങ്ങളുടെ വലിയ ക്യൂ പമ്പുകളിൽ ദൃശ്യമായിരുന്നു. ടാക്സി, ഓട്ടോ ഡ്രൈവർമാർക്കും വില വർദ്ധനവ് തിരിച്ചടിയായിട്ടുണ്ട്. മദ്യവില വർദ്ധനവും താങ്ങാവുന്നതിനും അപ്പുറമായി. ഇരുപത് മുതൽ 40 രൂപവരെയാണ് സെസ് പിരിക്കുക.
വീടെന്ന സ്വപ്നത്തിന് വിള്ളലേൽപ്പിച്ചാണ് കെട്ടിട പെർമിറ്റ് ഫീസ് വർദ്ധനവ്. നേരത്തെ 150 മീറ്റർ സ്ക്വയർ വരെ ചെറുകിട നിർമ്മാണത്തിന്റെ പരിധിയിലായിരുന്നെങ്കിൽ ഇപ്പോഴത് 80 മീറ്റർ സ്ക്വയറായി പരിമിതപ്പെടുത്തി. ശരാശരി 1000 സ്ക്വയർ ഫീറ്റിൽ വീട് വയ്ക്കുന്നവർക്ക് 750 രൂയായിരുന്ന ഫീസ് ഇപ്പോൾ 10,000 രൂപയായി. കോർപ്പറേഷനുകളിലാണ് വർദ്ധനവ് കൂടുതൽ. പെർമിറ്റിനുള്ള അപേക്ഷാ ഫീസിലും 5000 രൂപ വരെ വർദ്ധനവുണ്ടായി.
ഭൂമിയുടെ ന്യായവിലയിലും 20 ശതമാനത്തിന്റെ വർദ്ധനവുണ്ടായി. വില വർദ്ധനവിന് ആനുപാതികമായി രജിസ്ട്രേഷൻ ഫീസും കൂടും. പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസും വർദ്ധിച്ചിട്ടുണ്ട്. കോർട്ട് ഫീ സ്റ്റാമ്പിന്റെയും പുതിയ ബാച്ച് മരുന്നുകളുടെയും വില വർദ്ധനവും ജനങ്ങൾക്ക് തിരിച്ചടിയായി.
വിലവർദ്ധന എല്ലാത്തരത്തിലും ജനജീവിതത്തെ ബാധിക്കും. പെട്രോൾ വില വർദ്ധിച്ചതാണ് എറെ ബുദ്ധിമുട്ടിക്കുന്നത്. ശരാശരി രണ്ടോ മൂന്നോ പ്രാവശ്യമാണ് ഒരുദിവസത്തെ ഒാട്ടത്തിനായി പെട്രോൾ അടിക്കേണ്ടി വരുന്നത്. വില വർദ്ധനവ് ഒാട്ടത്തെയും കുടുംബ ചെലവിനെയും ബാധിക്കും.
താജുദ്ദീൻ
ഒാട്ടോ തൊഴിലാളി
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |