കുണ്ടറ : യാത്രയ്ക്കിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവതിയെ ആശുപത്രിയിലെത്തിച്ച് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറും കണ്ടക്ടറും. കൊട്ടാരക്കര - കൊല്ലം റൂട്ടിൽ സർവീസ് നടത്തുന്ന ട്രാൻ.ബസിലെ ഡ്രൈവർ മുഹമ്മദ് റാഫിയും കണ്ടക്ടർ രതീഷും ചേർന്നാണ്
യുവതിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്.
കൊട്ടാരക്കരയിൽ നിന്ന് പുറപ്പെട്ട ബസ് ഉച്ചയ്ക്ക് ഒരുമണിയോടെ മുക്കടയിൽ എത്തിയപ്പോഴാണ് കൊടുമൺ സ്വദേശിയായ യുവതിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞുവീണത്. ഉടൻ തന്നെ ഡ്രൈവർ മുഹമ്മദ് റാഫി പുന്നമുക്ക് വഴി കുണ്ടറയിലെ
സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
യുവതി ഹൃദ്രോഗത്തിന് ചികിത്സയിലാണെന്നും കരിക്കോടുള്ള സഹോദരന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ദേഹാസ്വാസ്ഥ്യമുണ്ടായതെന്നും വിവരം അറിഞ്ഞെത്തിയ ബന്ധുക്കൾ പറഞ്ഞു.
സമയം ഒട്ടും താമസിയാതെ അടിയന്തര ചികിത്സയ്ക്കായി എത്തിച്ചതുകൊണ്ടുമാത്രമാണ് യുവതിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി കൊല്ലം ജില്ലാആശുപത്രിയിലേക്ക് മാറ്റി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |