കൊല്ലം: 'അവൾ കൂട്ടുകാരി അല്ലായിരുന്നു, പെങ്ങളായിരുന്നു. ഞങ്ങടെ ചങ്കായിരുന്നു. ദാ വരുന്നെടാ എന്ന് പറഞ്ഞാണ് അവൾ ഇന്നലെ പോയത്." ഇങ്ങനെ പറയുമ്പോൾ അസീസിയ മെഡിക്കൽ കോളേജ് ഹോസ്റ്റലിലെ ഡോ. വന്ദനാദാസിന്റെ റൂം മേറ്റ് ഡോ. എസ്. ഗോപിക വല്ലാതെ വിങ്ങുന്നുണ്ടായിരുന്നു.
സഹപാഠികൾക്കിടയിൽ വന്ദന പഠിപ്പിസ്റ്റായിരുന്നു. കറക്കമൊന്നുമില്ല. എല്ലാ പേപ്പറുകളും ഫസ്റ്റ് ചാൻസിൽ തന്നെ ക്ലിയർ ചെയ്യും. ജൂനിയേഴ്സിന് മാത്രമല്ല, സ്വന്തം ക്ലാസിലെ കുട്ടികൾ പോലും സംശയം വരുമ്പോൾ വന്ദനയ്ക്കടുത്തേക്കാണ് എത്തിയിരുന്നത്. വലുതായി തമാശ പറയില്ല, കൂട്ടുകാർ പറയുന്ന കേട്ട് അവൾ പൊട്ടിച്ചിരിക്കുമായിരുന്നു. ഹൗസ് സർജൻസിക്ക് പെട്ടെന്ന് പുറത്തെ ആശുപത്രിയിലേക്ക് പോകേണ്ടി വന്നപ്പോൾ പലർക്കും വല്ലാത്ത വിഷമമായിരുന്നു. പക്ഷെ വന്ദനക്ക് അത് വലിയ സന്തോഷമായിരുന്നു.
പ്രായമുള്ള അമ്മമാരോട് അവൾക്ക് വല്ലാത്ത അനുകമ്പയായിരുന്നു. വാർഡിലൊക്കെ പോകുമ്പോൾ അമ്മമാരോട് ഒത്തിരിനേരം സംസാരിച്ചിരിക്കും. ചികിത്സ കഴിഞ്ഞ് മടങ്ങിയവരിൽ പലരും ചില അസ്വസ്ഥതകൾ വരുമ്പോൾ വന്ദനയെ വിളിക്കുമായിരുന്നുവെന്നും സഹപാഠികൾ പറഞ്ഞു.
ഡോ. വന്ദനദാസ് ബഹളങ്ങളൊന്നുമില്ലാത്ത ശാന്തയായ കുട്ടിയായിരുന്നു. ഇടയ്ക്കിടെ സംശയങ്ങളൊക്കെ ചോദിച്ച് വരും. അവളുടെ മുഖത്ത് സ്വപ്നങ്ങളുണ്ടായിരുന്നു. ഇങ്ങനെയൊരു ദുരന്തം പ്രതീക്ഷിച്ചില്ല.
ഡോ. റിയാസ്, വൈസ് പ്രിൻസിപ്പൽ
അസീസിയ മെഡിക്കൽ കോളേജ്, മീയണ്ണൂർ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |