കൊല്ലം: കാമ്പസിലെ ഗുൽമോഹർ മരങ്ങൾക്കിടയിലൂടെ എപ്പോഴും ചിരിച്ച് കളിച്ച് നടക്കാറുള്ള ഡോ. വന്ദനാദാസ് ഇന്നലെയെത്തിയത് ചേതനയറ്റ ശരീരമായാണ്.
ഇതോടെ അസീസിയ മെഡിക്കൽ കോളേജ് കാമ്പസ് തേങ്ങലടക്കാനാവാതെ വിതുമ്പിപ്പോയി. വൈകിട്ട് 4.20 ഓടെയാണ് ഡോ. വന്ദനാ ദാസിന്റെ മൃതദേഹം മിയണ്ണൂർ അസീസിയ മെഡിക്കൽ കോളേജിൽ പൊതുദർശനത്തിന് എത്തിച്ചത്. അപ്പോൾ വന്ദനയുടെ സഹപാഠികളും ഡോക്ടർമാരും നഴ്സുമാരും സമീപവാസികളും അടക്കം ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. നിരന്തരം മരണങ്ങൾ കാണുന്ന ഡോക്ടർമാരുടെ കണ്ണുകൾ പോലും നിറഞ്ഞിരുന്നു. അവർക്കെല്ലാം അത്രമേൽ പ്രിയപ്പെട്ടവളായിരുന്നു വന്ദന. കരഞ്ഞുതളർന്ന് വന്ദനയ്ക്കൊപ്പമെത്തിയ അമ്മയെക്കൂടി കണ്ടതോടെ സഹപാഠികളുടെ വിങ്ങൽ നിലവിളിയായി മാറി. വരിവരിയായെത്തിയ കൂട്ടുകാർ അവളെ അവസാനമായി കണ്ടു. പലർക്കും ചിരിമാഞ്ഞ വന്ദനയെ കാണാനുള്ള കരുത്തുണ്ടായിരുന്നില്ല.
വൈകിട്ട് 5.15 വരെ പൊതുദർശനം നീണ്ടു. വന്ദനയുമായി ആംബുലൻസ് കാമ്പസ് വിട്ടപ്പോൾ കരച്ചിൽ അടക്കിപ്പിടിച്ച് കൂട്ടുകാർ ഉച്ചത്തിൽ ശബ്ദമുയർത്തി. വന്ദനയുടെ പ്രാണനെടുത്ത ക്രൂരനെതിരെ മുദ്രാവാക്യങ്ങളിലൂടെ സഹപാഠികൾ പ്രതിഷേധിച്ചു. മന്ത്രിമാരായ കെ.എൻ ബാലഗോപാൽ, വി.എൻ.വാസവൻ, എൻ.കെ.പ്രേമചന്ദ്രൻ എം.പി, സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം മേഴ്സിക്കുട്ടിഅമ്മ, എ.ഐ.സി.സി അംഗം ബിന്ദു കൃഷ്ണ തുടങ്ങിയവർ അസീസിയ മെഡിക്കൽ കോളേജിലെത്തി ഡോ. വന്ദനാദാസിന് അന്ത്യാഞ്ജലി അർപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |