കൊല്ലം: നിന്നെ ഞാൻ കൊല്ലുമെടീ... സന്ദീപിന്റെ കൊലവിളി, ഇന്നലെ പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ ഉണ്ടായിരുന്നവരുടെ ഹൃദയങ്ങളിൽ ഇപ്പോഴും ഇടിത്തീയായി നിൽക്കുന്നുണ്ട്.
ഇവിടെ ഇന്നലെ പുലർച്ചെ ഉയർന്നതുപോലുരു നിലവിളി ചരിത്രത്തിൽ മറ്റൊരു ആശുപത്രിയിലും ഉണ്ടായിക്കാണില്ല. ഒരുപാട് പ്രാണനുകളെ മരണത്തിന്റെ വക്കിൽ നിന്ന് തിരിച്ചുപിടിച്ച ഇവിടം ആദ്യമായാണ് നരഹത്യയ്ക്ക് സാക്ഷിയായത്. ഇങ്ങനെയൊരു മരണതാണ്ഡവവും ആദ്യമായാണ് കണ്ടത്.
സന്ദീപുമായി പൊലീസുകാർ എത്തിയപ്പോൾ അപകടത്തിൽ പരിക്കേറ്രയാളെന്ന് കരുതിയാണ് നഴ്സുമാർ ആദ്യം ഓടിയെത്തിയത്. കാര്യമായ മുറിവില്ലാത്തതിനൊപ്പം മദ്യലഹരിയിലാണെന്ന സംശയം ഉയർന്നിട്ടും ഡോക്ടർ സ്നേഹത്തോടെ മരുന്ന് വച്ച് കെട്ടാൻ നിർദ്ദേശിച്ച് മടങ്ങി. ശാന്തമായിരുന്ന ആശുപത്രിയിൽ പെട്ടെന്നാണ് നിലവിളികൾ ഉയർന്നത്. അത് അവസാനിച്ചത് വലിയ സ്വപ്നങ്ങളുമായി എത്തിയ ഡോ. വന്ദനാദാസിന്റെ ജീവനെടുത്താണ്.
'അവൻ ആദ്യം എന്റെ ചോര വീഴ്ത്തി"
'ചൊവ്വാഴ്ച വൈകിട്ട് അവനോട് സ്നേഹത്തോട് സംസാരിച്ചതാണ്. രാത്രിയിലും ഇന്നലെ പുലർച്ചെയും ഒന്ന് ഉറങ്ങിയാൽ നിന്റെ പ്രശ്നങ്ങൾ തീരുമെന്ന് പറഞ്ഞതാണ്. എന്നിട്ട് ആശുപത്രിയിൽ കൂടെ ചെന്ന എന്നെ തന്നെ ആദ്യം അവൻ കുത്തി." സന്ദീപിന്റെ കുത്തേറ്റ് ചികിത്സയിൽ കഴിയുന്ന പൊതുപ്രവർത്തകനായ ബിനു പറയുന്നു.
'ആശുപത്രിയിൽ വച്ച് അവൻ എന്തിനാണ് പെട്ടെന്ന് അലറിവിളിച്ച് ആക്രമണം തുടങ്ങിയതെന്ന് അറിയില്ല. ബന്ധുക്കൾ പലരും കൂടെചെല്ലാൻ മടിച്ചപ്പോൾ ഒപ്പം ചെന്നതായിരുന്നു ഞാൻ. കുത്തേറ്റ് മുറിയിലേക്ക് ഓടിക്കയറി. വീണ്ടും നിലവിളിയും ബഹളങ്ങളും കേട്ടു. ഒടുവിൽ കതക് തുറന്ന് നോക്കുമ്പോൾ വന്ദന ഡോക്ടർ കുത്തേറ്റ് കിടക്കുന്നതാണ് കണ്ടത്."
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |