കൊല്ലം: ആവശ്യത്തിന് ഡോക്ടർമാരും പാരാമെഡിക്കൽ ജീവനക്കാരുമില്ലാതെ കുണ്ടറ, പത്തനാപുരം, നീണ്ടകര താലൂക്ക് ആശുപത്രികളിൽ ദുരിതം. താലൂക്ക് ആശുപത്രികളിൽ നൂറിന് മുകളിൽ കിടക്കകൾ വേണമെങ്കിലും മൂന്നിടത്തും കഷ്ടിച്ച് 40 കിടക്കകൾ മാത്രമാണുള്ളത്.
ജീവനക്കാരുടെ കുറവ് കാരണം പത്തിൽ താഴെ രോഗികളെ മാത്രമേ ഇവിടെ കിടത്തി ചികിത്സിക്കാറുള്ളു. നീണ്ടകര, കുണ്ടറ സാമൂഹ്യാരോഗ്യ കേന്ദ്രങ്ങൾ 2007-2008 കാലയളവിലും പത്തനാപുരം താലൂക്ക് ആശുപത്രി 2018ലുമാണ് താലൂക്ക് ആശുപത്രിയായി ഉയർത്തിയത്. പക്ഷെ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണത്തിൽ കാര്യമായ വർദ്ധനവുണ്ടായില്ല.
എല്ലാ താലൂക്ക് ആശുപത്രികളിലും പ്രധാന ശസ്ത്രക്രിയകളടക്കം നടത്തേണ്ടതാണ്. എന്നാൽ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പേരിന് പ്രസവം മാത്രമാണ് നടക്കുന്നത്. മറ്റിടങ്ങളിൽ ഒരു ശസ്ത്രക്രിയ പോലും നടക്കുന്നില്ല. ദേശീയപാതയോരത്തുള്ള നീണ്ടകര താലൂക്ക് ആശുപത്രിയിൽ റോഡ് അപകടങ്ങളിൽ പരിക്കേൽക്കുന്നവരെ നിരന്തരം എത്തിക്കാറുണ്ടെങ്കിലും പ്രാഥമിക ചികിത്സ നൽകി മെഡിക്കൽ കോളേജിലേക്കോ ജില്ലാ ആശുപത്രിയിലേക്കോ റഫർ ചെയ്യുകയാണ്. നീണ്ടകര താലൂക്ക് ആശുപത്രിയിൽ അനസ്തേഷ്യസ്റ്റ് ഉണ്ടായിരുന്നെങ്കിലും ശസ്ത്രക്രിയകളൊന്നും നടക്കാത്തതിനാൽ അദ്ദേഹത്തെ സേവന ക്രമീകരണ വ്യവസ്ഥയിൽ മറ്റൊരു ആശുപത്രിയിൽ മാറ്റി നിയമച്ചിരിക്കുകയാണ്.
ദുരിതം ഡോക്ടർമാർക്കും ജീവനക്കാർക്കും
നീണ്ടകര, കുണ്ടറ പ്രദേശങ്ങളിലുള്ളവർക്ക് നിസാര ശസ്ത്രക്രിയകൾക്ക് പോലും ജില്ലാ ആശുപത്രിയെ ആശ്രയിക്കണം
രോഗികളുടെ എണ്ണം ഉയരുന്നതിനാൽ ജില്ലാ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് ആഴ്ചകൾ കാത്തിരിക്കണം
ആർദ്രം പദ്ധതിയിൽ ഡോക്ടർമാരുടെയും നഴ്സുമാരുടെയും എണ്ണം ഉയർത്തിയെങ്കിലും താലൂക്ക് ആശുപത്രികളിൽ തസ്തിക സൃഷ്ടിച്ചില്ല
ഡോക്ടർമാരുടെയും ജീവനക്കാരുടെയും അഭാവം ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിച്ചു
താലൂക്ക് ആശുപത്രി, ഡോക്ടർമാർ, നഴ്സുമാർ, ശരാശരി ഒ.പി
നീണ്ടകര - 17 - 10 സ്ഥിരം, 20 താത്കാലികം - 400
കുണ്ടറ - 12 - 6 സ്ഥിരം, 15 താത്കാലികം - 400
പത്തനാപുരം - 9 - 8 സ്ഥിരം, 5 താത്കാലികം - 400
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |