കൊല്ലം: കൊല്ലം കോർപ്പറേഷനിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടായുള്ള ഇടത് ഭരണത്തിന് വിരാമം. കൊടുങ്കാറ്റായി നഗരഭരണം യു.ഡി.എഫ് പിടിച്ചെടുത്തു. സീറ്റുകളുടെ എണ്ണം ഇരട്ടിയായി ഉയർത്തി, ബി.ജെ.പി നഗരത്തിൽ തിളക്കം വർദ്ധിപ്പിച്ചു.
മേയർ, ഡെപ്യൂട്ടി മേയർ കസേരകൾ സ്വപ്നം കണ്ടിരുന്ന എൽ.ഡി.എഫ് നേതാക്കളെല്ലാം പരാജയപ്പെട്ടു. നഗരത്തിലെ ഇടതുപക്ഷത്തിന്റെ പല ശക്തികേന്ദ്രങ്ങളിലും യു.ഡി.എഫും ബി.ജെ.പിയും വിജയിച്ചു. ഇത്രയും വലിയ തകർച്ച ഇടതുപക്ഷ നേതാക്കളാരും പ്രതീക്ഷിച്ചിരുന്നില്ല. നഗരം പിടിക്കുമെന്ന് പ്രചാരണത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നെങ്കിലും ഭരണം ലഭിച്ചത് വലിയൊരു വിഭാഗം യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
പരവൂർ മുനിസിപ്പൽ ഭരണം എൽ.ഡി.എഫിന് ലഭിച്ചെങ്കിലും മുന്നണിയെ നയിച്ച സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെ. സേതുമാധവൻ എൻ.ഡി.എ സ്ഥാനാർത്ഥിയോട് പരാജയപ്പെട്ടു.
മൂന്ന് അട്ടിമറി വിജയങ്ങൾ
മൂന്ന് അട്ടിമറി വിജയങ്ങളും കോർപ്പറേഷൻ തിരഞ്ഞെടുപ്പ് ഫലം സൃഷ്ടിച്ചു. വടക്കുംഭാഗത്ത് നിലവിലെ മേയർ ഹണി ബഞ്ചമിനെ യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി കുരുവിള ജോസഫ് 355 വോട്ടുകൾക്കാണ് അട്ടിമറിച്ചത്. ഈ ഡിവിഷനിൽ കഴിഞ്ഞതവണ ഹണി ഹഞ്ചമിൻ 409 വോട്ടിന് വിജയിച്ചതാണ്. കോർപ്പറേഷനിലെ യു.ഡി.എഫിന്റെ തിരഞ്ഞെടുപ്പ് സ്ട്രാറ്റജി രൂപപ്പെടുത്തുന്നതിലും കുരുവിള ജോസഫിന് നിർണായക പങ്കുണ്ടായിരുന്നു.
ഉളിയക്കോവിൽ ഈസ്റ്റിൽ മുൻ മേയർ വി.രാജേന്ദ്രബാബുവിനെ ബി.ജെ.പിയുടെ ടി.ആർ.അഭിലാഷ് വീഴ്ത്തിയപ്പോൾ തകർന്നത് ഇടതുപക്ഷത്തിന്റെ കോട്ട കൂടിയാണ്. നഗരത്തിൽ സി.പി.എം തങ്ങളുടെ സംഘടനാ സംവിധാനം ഏറ്റവും കൂടുതൽ ഉപയോഗിച്ച ഡിവിഷൻ കൂടിയായിരുന്നു ഉളിയക്കോവിൽ ഈസ്റ്റ്.
എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർത്ഥി വി.കെ.അനിരുദ്ധനെ തകർത്താണ് കന്നിമേൽ വെസ്റ്റിൽ അജിത്ത് ചോഴത്തിൽ വിജയിച്ചത്. അജിത്ത് ചോഴത്തിലിന്റെ മുന്നേറ്റത്തിന് മുന്നിൽ ആദ്യഘട്ടത്തിൽ തന്നെ എൽ.ഡി.എഫിന് അടിപതറി. നാട്ടിൽ നടത്തിയ ജനകീയ ഇടപെടലുകളാണ് പാർട്ടി നേതൃത്വം പോലെ പ്രതീക്ഷിക്കാതിരുന്ന അട്ടിമറി വിജയത്തിലേക്ക് അജിത്ത് ചോഴത്തിലിനെ നയിച്ചത്.
തളർന്ന് സി.പി.ഐ
കോർപ്പറേഷനിൽ 10 സീറ്റുകളിൽ മത്സരിച്ച സി.പി.ഐ മൂന്നിടത്ത് മാത്രമാണ് വിജയിച്ചത്. 36 ഡിവിഷനിൽ മത്സരിച്ച സി.പി.എം 13 ഇടത്ത് വിജയിച്ചു.
മുന്നേറ്റമില്ലാതെ ആർ.എസ്.പി
യു.ഡി.എഫ് ഭരണം പിടിച്ചെങ്കിലും കോർപ്പറേഷനിൽ ആർ.എസ്.പിക്ക് കാര്യമായ മുന്നേറ്റമില്ല. കഴിഞ്ഞ തവണത്തേത് പോലെ 3 സീറ്റുകളേ ആർ.എസ്.പിക്കുള്ളു. യു.ഡി.എഫിന് ലഭിച്ച 27 സീറ്റുകളിൽ 22 എണ്ണം കോൺഗ്രസിനാണ്. ബാക്കി രണ്ടെണ്ണം മുസ്ലീം ലീഗിനും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |