കൊല്ലം: ഇടത് കോട്ടകൾ പലതും പിടിച്ചടക്കി ചരിത്രമുന്നേറ്റമാണ് തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലയിൽ യു.ഡി.എഫ് നടത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരത്തെ യു.ഡി.എഫ് അനകൂല കാറ്റ് വീശിയിട്ടുള്ളപ്പോഴും ഉലയാതെ നിന്നിട്ടുള്ള കൊല്ലമാണ് ഇത്തവണ എൽ.ഡി.എഫിന് കനത്ത തിരിച്ചടി നൽകിയത്.
കഴിഞ്ഞ കാൽ നൂറ്റാണ്ടായുള്ള ഭരണം നഷ്ടമായതിന് പുറമേ ദയനീയമായ സീറ്റ് നിലയിലേക്കാണ് കൊല്ലം കോർപ്പറേഷനിൽ എൽ.ഡി.എഫ് നിലംപതിച്ചത്. കഴിഞ്ഞ തവണ കോർപ്പറേഷനിൽ 39 ഡിവിഷനിൽ വിജയിച്ച എൽ.ഡി.എഫ് ഇത്തവണ 16 ലേക്ക് ചുരുങ്ങി. യു.ഡി.എഫ് 9ൽ നിന്ന് 27 ലേക്കും എൻ.ഡി.എ ആറിൽ നിന്ന് 12ലേക്കും സീറ്റ് ഉയർത്തി.
2020ൽ 44 പഞ്ചായത്തുകളിൽ ഭരണം നേടിയ എൽ.ഡി.എഫ് ഇത്തവണ 33 എണ്ണത്തിലേക്ക് ചുരുങ്ങി. ഭരണം ലഭിച്ച പലയിടങ്ങളിലും അംഗങ്ങളുടെ എണ്ണത്തിൽ എൽ.ഡി.എഫിന് കുറവുണ്ടായി. യു.ഡി.എഫ് ഭരണം 22ൽ നിന്ന് 33ലേക്ക് ഉയർന്നു പല പഞ്ചായത്തുകളിലും അര നൂറ്റാണ്ടിന് ശേഷമാണ് യു.ഡി.എഫിന് ഭരണം ലഭിച്ചത്. രണ്ട് പഞ്ചായത്തുകളിൽ എൻ.ഡി.എക്കാണ് മേൽക്കൈ. ജില്ലാ പഞ്ചായത്ത് സീറ്റ് യു.ഡി.എഫ് കഴിഞ്ഞ തവണത്തെ 3ൽ നിന്ന് ഇത്തവണ 10 ആയി ഉയർത്തി. എൽ.ഡി.എഫ് സീറ്റ് 23ൽ നിന്ന് 17ലേക്ക് ചുരുങ്ങി.
ആകെയുള്ള നാല് മുനിസിപ്പാലിറ്റികളിൽ മൂന്നെണ്ണം ലഭിച്ചതാണ് എൽ.ഡി.എഫിന് കൊല്ലത്തെ ഏക ആശ്വാസം. അതേസമയം കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി യു.ഡി.എഫ് പിടിച്ചെടുത്തു. കൊല്ലത്തെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ കഴിഞ്ഞ തവണ ഒരിടത്ത് മാത്രമായിരുന്നു യു.ഡി.എഫ് ഭരണം. ഇത്തവണ മൂന്നിടത്ത് യു.ഡി.എഫ് ഭരണം നേടി. മുഖത്തലയിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഏഴ് വീതം സീറ്റുകളാണ്. എൽ.ഡി.എഫ് ഭരണം 10ൽ നിന്ന് ഏഴിലേക്ക് ഇടിഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |