ജില്ലയിലെ റെയിൽവേ സ്റ്റേഷനുകൾ യാത്രക്കാരുടെ ആവശ്യങ്ങൾ വേണ്ടവിധം പരിഗണിക്കുന്നുണ്ടോ? അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തത മൂലം ചില സ്റ്റേഷനുകളിൽ നിന്ന് ട്രെയിനിൽ കയറാൻ പോലും ബുദ്ധിമുട്ടാണ്. പരാതികളും പരിഭവങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ടെങ്കിലും കേൾക്കേണ്ടവർ മുഖം തിരിച്ചു നിൽക്കുന്നു. സ്റ്റേഷനുകളുടെ ദുരവസ്ഥയിലൂടെ ഒരു യാത്ര...
...................................
കൊല്ലം: മൊത്തം 24 റെയിൽവേ സ്റ്റേഷനുകളുടെ 'ഉടമസ്ഥാവകാശ'മുള്ള നാടാണ് കൊല്ലമെങ്കിലും പതിറ്റാണ്ടുകൾക്കു മുമ്പുള്ള സൗകര്യങ്ങൾ മാത്രമാണ് ബഹുഭൂരിപക്ഷം സ്റ്റേഷനുകളിലും. പരിഹാരമാവശ്യപ്പെട്ട് യാത്രക്കാരുടെ സംഘടനകളും ജനപ്രതിനിധികളും നിരവധി തവണ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ടെങ്കിലും ഇടപെടലുകൾ പേരിനു മാത്രം.
ജില്ലയിലെ പ്രധാന മേഖലകളെ ബന്ധിപ്പിക്കുന്ന പാതയാണ് കൊല്ലം - ചെങ്കോട്ട - വിരുദ്നഗർ കോർഡ് ലൈൻ. ഈ പാതയിൽ 16 റെയിൽവെ സ്റ്റേഷനുകളാണുള്ളത്. മീറ്റർ ഗേജ് സർവ്വീസുകൾ നിലനിന്നിരുന്ന കാലത്ത് ചരക്ക് ഗതാഗതത്തിന്റെ പ്രധാന പാതയായിരുന്നു കൊല്ലം - ചെങ്കോട്ട പാത. 2018 ൽ ഗേജ് മാറ്റം പൂർത്തിയാക്കി സർവീസ് ആരംഭിച്ചെങ്കിലും ഇതുവരെ പൂർണ്ണമായ പ്രയോജനം യാത്രക്കാർക്ക് ലഭ്യമായിട്ടില്ല. സ്റ്റേഷനുകളിൽ അടിസ്ഥാന സൗകര്യമില്ലായ്മയാണ് പ്രധാന പരിമിതി.
കിളികൊല്ലൂർ
കൊല്ലം - ചെങ്കോട്ട പാതയിൽ കൊല്ലം കഴിഞ്ഞാൽ കോർപ്പറേഷൻ പരിധിയിലുളള സ്റ്റേഷൻ. പ്ലാറ്റ് ഫോമുകൾക്ക് നീളവും ഉയരവും കുറവ്. ഫുട് ഓവർ ബ്രിഡ്ജ് ഇല്ല. ട്രാക്ക് മുറിച്ചു കടക്കുമ്പോൾ അപകടങ്ങൾക്ക് സാദ്ധ്യത. എറണാകുളം- വേളാങ്കണ്ണി അടക്കമുള്ള സർവീസുകൾ (എറണാകുളം ഭാഗത്തേക്കുള്ളവ) ആരംഭിച്ചാൽ കിളികൊല്ലൂരിൽ നിന്നു എറണാകുളം ഭാഗത്തേക്ക് ബൈപ്പാസ് ലൈൻ നിർമ്മിക്കാം. പുനലൂർ - ഗുരുവായൂർ, പാലരുവി തുടങ്ങിയ സർവീസുകൾ കൊല്ലത്ത് എത്തി എൻജിൻ മാറ്റുന്നതിനുള്ള സമയം ലാഭിക്കാം.
ചന്ദനത്തോപ്പ്
പ്ലാറ്റ് ഫോമിന്റെ നീളം വർദ്ധിപ്പിക്കേണ്ടതുണ്ട്. ആവശ്യമായ ഷെൽട്ടറുകളുമില്ല
കുണ്ടറ
18 കോച്ചുകളുള്ള ട്രെയിനുകൾ നിറുത്താൻ പറ്റുന്ന നീളമുള്ള പ്ലാറ്റ്ഫോം. 24 കോച്ചുകൾ നിറുത്താൻ സാധിക്കുന്ന രീതിയിൽ പുതുക്കി പണിയേണ്ടതുണ്ട്. രണ്ടാം പ്ലാറ്റ് ഫോമിന് ഉയരക്കുറവുണ്ട്. ഉയരം വർദ്ധിപ്പിക്കാനുള്ള നടപടികൾ ഉണ്ടാകണം.
കുണ്ടറ ഈസ്റ്റ്
സ്റ്റേഷൻ കാടുകയറി കിടക്കുന്നു. ഫ്ളാറ്റ് ഫോമിന്റെ ഉയരക്കുറവ് കാരണം പ്രായമുളളവരും കുട്ടികളും ട്രെയിനിൽ കയറാൻ ബുദ്ധിമുട്ടുന്നു. ഫ്ളാറ്റ് ഫോമിന്റെ നീളം വർദ്ധിപ്പിക്കണം. പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പില്ല. കമ്പ്യൂട്ടർ ടിക്കറ്റിംഗ് സംവിധാനവുമില്ല.
എഴുകോൺ
ടിക്കറ്റ് റിസർവേഷൻ സംവിധാനമില്ല. ഫ്ളാറ്റ് ഫോമിന്റെ നീളവും വർദ്ധിപ്പിക്കണം. കൂടുതൽ സർവീസുകൾ ആരംഭിച്ചാൽ ക്രോസിംഗ് സ്റ്റേഷനായി മാറ്റാൻ സാധിക്കും.
കൊട്ടാരക്കര
16 കോച്ചുകളുള്ള ട്രെയിനുകൾക്ക് മാത്രം സുഗമമായ പ്ളാറ്റ്ഫോം. പുനലൂർ - ഗുരുവായൂർ, പുനലൂർ - മധുര സർവീസുകൾക്ക് 18 കോച്ചുകളുണ്ട്. ഫ്ളാറ്റ് ഫോമുകളുടെ നീളം 24 കോച്ചുകൾക്ക് അനുയോജ്യമായ രീതിയിൽ വികസിപ്പിക്കണം. രണ്ട് ഫ്ളാറ്റ് ഫോമുകളിലും കൂടുതൽ ഫ്ളാറ്റ് ഫോം ഷെൽട്ടറുകൾ നിർമ്മിക്കാനുള്ള തീരുമാനം വേഗം നടപ്പാക്കണം. അനുവദിച്ച രണ്ട് ലിഫ്റ്റുകൾ എത്രയും വേഗം സ്ഥാപിക്കണം.
.....................................
കൊല്ലം - പുനലൂർ - ചെങ്കോട്ട റെയിൽവെ പാത പൂർണമായും യാത്രക്കാർക്ക് പ്രയോജനപ്രദമാകണമെങ്കിൽ പുനലൂർ - ചെങ്കോട്ട പാതയിൽ സർവീസ് നടത്തുന്ന ട്രെയിനുകൾക്ക് കൂടുതൽ കോച്ചുകൾ അനുവദിക്കണം, ഇപ്പോൾ പരമാവധി 14 കോച്ചുകൾ മാത്രമാണ് അനുവദിച്ചിട്ടുള്ളത്. കൊല്ലം - പുനലൂർ പാത വൈദ്യുതീകരണത്തിനൊപ്പം, പുനലൂർ - ചെങ്കോട്ട പാത വൈദ്യുതീകരണവും നടത്തണം.
ദിപു, സെക്രട്ടറി
കൊല്ലം- ചെങ്കോട്ട റെയിൽവെ പാസഞ്ചേഴ്സ് അസോസിയേഷൻ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |