കൊല്ലം: കൊവിഡ് വൈറസിന്റെ പുതിയ വകഭേദമായ ഒമൈക്രോൺ ഭീഷണി നേരിടാൻ ജില്ലയിൽ തയ്യാറെടുപ്പുകൾ തുടങ്ങി. ജില്ലാ കലക്ടർ അഫ്‌സാന പർവീണിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്ന് പ്രവർത്തനങ്ങൾക്ക് രൂപം നൽകി. രണ്ടാം ഡോസ് വാക്‌സിനേഷൻ അടിയന്തരമായി പൂർത്തിയാക്കണം. അതിനായി പ്രത്യേക കർമ്മപദ്ധതി രൂപീകരിച്ച് ഡി.എം.ഒ യുടെ നേതൃത്വത്തിലുള്ള സംഘം സജ്ജമാക്കണം. പഞ്ചായത്ത് തല പ്രതിരോധ നടപടികളും കൂടുതൽ ശക്തിപ്പെടുത്തണം എന്നിവയാണ് പ്രധാന നിർദ്ദേശങ്ങൾ.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവർ കർശനമായി കൊവിഡ് ജാഗ്രത പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നും പൊലീസും ആരോഗ്യവകുപ്പും തദ്ദേശസ്ഥാപനങ്ങളും കൃത്യമായി നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ടായി.
ഹാളിനുളളിൽ നടത്തുന്ന ചടങ്ങുകളിൽ 100 പേരും പുറത്ത് നടത്തുന്ന ആഘോഷങ്ങളിൽ 200 പേരും മാത്രമേ പങ്കെടുക്കാവു. കൂടുതൽ ആൾക്കൂട്ടം ഉണ്ടാകുന്ന സാഹചര്യത്തിൽ സർക്കാർ നിശ്ചയിച്ച പ്രോട്ടോകോൾ ഉറപ്പാക്കണമെന്നും കലക്ടർ നിർദ്ദേശിച്ചു.
രണ്ടാം ഡോസ് വാക്‌സിനേഷൻ പരമാവധി പേരിലെത്തിക്കാൻ കൂടുതൽ വാക്‌സിനേഷൻ കേന്ദ്രങ്ങൾ തുടങ്ങണമെന്ന് മേയർ പ്രസന്ന ഏണസ്റ്റ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |