കൊല്ലം: മറ്റ് ജീവനുകൾക്ക് തിരിതെളിച്ചുകൊണ്ട് എ.എസ്.ഐ ശ്രീനിവാസൻ പിള്ള(49) വിടവാങ്ങി. ഉറ്റവർക്കും സഹപ്രവർത്തകർക്കും സങ്കടങ്ങൾക്കിടയിലും അഭിമാനം സമ്മാനിച്ചാണ് എഴുകോൺ പൊലീസ് സ്റ്റേഷനിലെ എ.എസ്.ഐയായ കുണ്ടറ പെരുമ്പുഴ ശ്രീമതി വിലാസത്തിൽ(ശ്രേയസ്) ശ്രീനിവാസൻ പിള്ളയുടെ മടക്കം. അദ്ദേഹത്തിന്റെ വൃക്കയും കണ്ണുകളും പല മനുഷ്യരിലായി ഇനിയും ഏറെ നാൾ തുടിക്കും.
ശനിയാഴ്ച രാവിലെ ഏഴരയോടെ സ്റ്റേഷന്റെ പിൻഭാഗത്ത് വച്ച് ശ്രീനിവാസൻപിള്ള ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് പടിക്കെട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഡ്യൂട്ടി തീരാൻ ഒന്നര മണിക്കൂറോളം ശേഷിക്കുമ്പോഴായിരുന്നു അത്.പടിക്കെട്ടിൽ ഇടിച്ച് തലയ്ക്ക് സാരമായി പരിക്കേറ്റു. ഉടൻതന്നെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും തിങ്കളാഴ്ച രാത്രി പത്തേമുക്കാലോടെ മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. അവയവ ദാനത്തിന് നേരത്തെ തന്നെ സമ്മതപത്രം നൽകുകയും നിരവധി ബോധവത്കരണ പരിപാടികൾക്ക് നേതൃത്വം നൽകിയ ആളുമാണ് ശ്രീനിവാസൻ പിള്ള. മസ്തിഷ്ക മരണം സ്ഥിരീകരിച്ചതോടെ അവയവദാനത്തിന് ഭാര്യ വി.എസ്.പ്രീതയും മറ്റ് ബന്ധുക്കളും സമ്മതം അറിയിച്ചു. തുടർന്ന് കണ്ണുകളും വൃക്കകളും കരളും ദാനം ചെയ്തു. കരൾ മാറ്റിവയ്ക്കാൻ കഴിഞ്ഞില്ലെന്നാണ് ആശുപത്രി അധികൃതർ പറഞ്ഞത്.
മെഡിസിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗിക്കാണ് ഒരു വൃക്ക നൽകിയത്. മറ്റ് അവയവങ്ങൾ സംസ്ഥാന സർക്കാരിന്റെ മൃതസഞ്ജീവനി വഴി മറ്റ് രോഗികൾക്ക് നൽകും. നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. എഴുകോൺ പൊലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. പരേതനായ വാസുപിള്ളയുടെയും രാജമ്മയുടെയും മകനാണ് ശ്രീനിവാസൻ പിള്ള.
മക്കൾ: ശ്രീലക്ഷ്മി, ഗായത്രി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |