ജയിൽ വകുപ്പും കിൻഫ്രയും പ്രധാന ആവശ്യക്കാർ
കൊല്ലം: പള്ളിത്തോട്ടത്ത് കഴിഞ്ഞ ദിവസം സർക്കാർ ഏറ്റെടുത്ത ഭൂമിയിൽ ജില്ലാ ജയിൽ സ്ഥാപിക്കാനുള്ള ആലോചനയിൽ പ്രതിഷേധം. ജയിലിനു പകരം സിവിൽ സ്റ്റേഷൻ അനക്സ് സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ അഭിപ്രായം. ഇവിടെ വ്യവസായ പാർക്ക് ആരംഭിക്കാൻ താത്പര്യം പ്രകടിപ്പിച്ച് കിൻഫ്രയും (കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാ സ്ട്രക്ചർ ഡവലപ്മെന്റ് കോർപ്പറേഷൻ) രംഗത്തുണ്ട്.
സിവിൽ സ്റ്റേഷൻ അനക്സ് കന്റോൺമെന്റ് മൈതാനത്ത് സ്ഥാപിക്കാനാണ് നിലവിലെ ആലോചന. മൈതാനത്തിന്റെ ഒരു ഭാഗത്ത് ഇൻഡോർ സ്റ്റേഡിയം നിർമ്മാണം നടക്കുകയാണ്. ശേഷിക്കുന്ന ഭാഗത്ത് സിവിൽ സ്റ്റേഷൻ കൂടി വരുന്നതോടെ മൈതാനം ഇല്ലാതാകും. കായിക പരിശീലനത്തിനും വിവിധ പ്രദർശനങ്ങൾക്കും ഇടമില്ലാതാകുന്നതിനൊപ്പം സ്വാതന്ത്ര്യ സമരത്തിന്റെ ജ്വലിക്കുന്ന ഓർമ്മകൾ കൂടിയാണ് കന്റോൺമെന്റ് മൈതാനത്ത് കെട്ടിടങ്ങൾ ഉയരുന്നതോടെ ഇല്ലാതാകുന്നത്. ഹൗസിംഗ് ബോർഡിനാണ് സിവിൽ സ്റ്റേഷൻ അനക്സ് നിർമ്മാണത്തിന്റെ ചുമതല. ഇവർ ജില്ലാ ഭരണകൂടത്തിന് കത്ത് നൽകിയാലുടൻ സ്ഥലം വിട്ടുനൽകാൻ സാദ്ധ്യതയുണ്ട്. എന്നാൽ, റവന്യു വകുപ്പിലെ ജീവനക്കാർക്ക് കന്റോൺമെന്റ് മൈതാനം നശിപ്പിച്ച് ഓഫീസ് സമുച്ചയം നിർമ്മിക്കുന്നതിനോട് താല്പര്യമില്ല.
സിവിൽ സ്റ്റേഷൻ അനക്സ് പള്ളിത്തോട്ടത്തേക്ക് മാറ്റിയാൽ കൂടുതൽ സ്ഥലസൗകര്യം ലഭ്യമാകും. നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ വാടകക്കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സർക്കാർ ഓഫീസുകളെല്ലാം ഇവിടേക്ക് മാറ്റാം. വാടക ഇനത്തിൽ സർക്കാർ ഖജനാവിൽ നിന്ന് വൻതുക ചോരുന്നതും ഒഴിവാക്കാമെന്ന് അഭിപ്രായമുണ്ട്.
സ്വസ്ഥത കെടുമോ!
ജനസാന്ദ്രത ഏറെയുള്ള പള്ളിത്തോട്ടത്ത് ജയിൽ വന്നാൽ പ്രദേശത്തിന്റെ സ്വസ്ഥത നഷ്ടമാകുമെന്നാണ് പ്രതിഷേധക്കാരുടെ പക്ഷം. തൊട്ടടുത്ത് ആരാധനാലയമുണ്ട്. തീരദേശമായതിനാൽ സുരക്ഷാ ഭീഷണിയുമുണ്ട്. അന്യം നില്പ് ഭൂമിയായ ഇത് ഏറ്റെടുത്ത ശേഷം റവന്യു വകുപ്പിന് അപേക്ഷകളൊന്നും ലഭിച്ചിട്ടില്ല. നേരത്തെ ഭൂമി ആവശ്യപ്പെട്ട് ജയിൽ വകുപ്പ് റവന്യു വകുപ്പിന് അപേക്ഷ നൽകിയിരുന്നു. സ്ഥലമില്ലെന്ന മറുപടിയാണ് അന്ന് നൽകിയത്.
പ്രതീക്ഷയോടെ കിൻഫ്ര
മുണ്ടയ്ക്കൽ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് പുറമേ നഗരത്തിൽ ഒരു വ്യവസായ പാർക്ക് കൂടി തുടങ്ങാൻ കിൻഫ്രയ്ക്ക് ആലോചനയുണ്ട്. ഇതിനായി പള്ളിത്തോട്ടത്തെ ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ കഴിഞ്ഞ ദിവസം കിൻഫ്ര അധികൃതർ റവന്യു വകുപ്പ് ഉദ്യോഗസ്ഥരോട് ആരാഞ്ഞു. മുണ്ടയ്ക്കൽ കിൻഫ്ര പാർക്കിനോട് ചേർന്ന് നിലവിൽ അഞ്ചേക്കർ അന്യം നില്പ് ഭൂമിയുണ്ട്. റീ സർവേ രേഖകളിൽ ഈ ഭൂമി ലണ്ടൻ സ്വദേശികളുടെ പേരിലാണ്. ഇത് ഏറ്റെടുക്കാൻ കാലതാമസം ഉണ്ടാവുകയാണെങ്കിൽ പള്ളിത്തോട്ടത്തെ ഭൂമി ആവശ്യപ്പെടാനാണ് കിൻഫ്ര ആലോചിക്കുന്നത്. കൊല്ലത്ത് വ്യവസായ യൂണിറ്റ് തുടങ്ങാൻ സ്ഥലം ആവശ്യപ്പെട്ട് നിലവിൽ 30 ഓളം അപേക്ഷകൾ നിലവിൽ കിൻഫ്രയുടെ മുന്നിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |