കൊല്ലം: മൺറോതുരുത്തുകാരുടെ സ്വപ്നമായ പെരുമൺ- പേഴുംതുരുത്ത് പാലത്തിന്റെ നിർമ്മാണം കരാർ കമ്പനി നിറുത്തിവച്ച് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർക്ക് അനക്കമില്ല. രൂപരേഖയുമായി ബന്ധപ്പെട്ട തർക്കത്തിൽ പൊതുമരാമത്ത് വകുപ്പ് നിസംഗത പാലിക്കുന്നതും ബില്ല് മാറി നൽകാത്തതുമാണ് കാരണം.
പാലത്തിന്റെ 11 സ്പാനുകൾ മദ്ധ്യഭാഗത്തേത് 70 മീറ്റർ നീളത്തിലാണ്. ഇവയുടെ നിർമ്മാണ രീതിയുമായി ബന്ധപ്പെട്ടാണ് കരാർ കമ്പനിയും നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡും തമ്മിൽ തർക്കം. താത്കാലികമായി തൂണുകൾ സ്ഥാപിച്ച് സ്പാൻ നിർമ്മിക്കുന്ന തരത്തിലാണ് റോഡ് ഫണ്ട് ബോർഡ് എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ താത്കാലിക തൂണുകൾ നിർമ്മിക്കുന്നത് അധിക സാമ്പത്തിക ബാദ്ധ്യതയായതിനാൽ ഘട്ടംഘട്ടമായി സ്പാൻ പൂർത്തിയാക്കാമെന്നാണ് കരാർ കമ്പനിയുടെ നിലപാട്. ഇതുപ്രകാരമുള്ള രൂപരേഖ കരാർ കമ്പനി സമർപ്പിച്ചെങ്കിലും റോഡ് ഫണ്ട് ബോർഡും പൊതുമരാമത്ത് വകുപ്പും പ്രതികരിച്ചിട്ടില്ല.
പാലത്തിന്റെ 40 ശതമാനം ജോലികൾ ഇതുവരെ പൂർത്തിയായി. 18.50 കോടി രൂപയുടെ ജോലികൾ ചെയ്തിട്ടും ഒരു രൂപ പോലും കരാറുകാർക്ക് നൽകിയിട്ടില്ല. പല ഘട്ടങ്ങളിയായി ബില്ലുകൾ സമർപ്പിച്ചെങ്കിലും പണം അനുവദിക്കാൻ തയ്യാറായില്ലെന്ന് കരാറുകാർ പറയുന്നു. പണം ലഭിക്കാതെ തുടർ ജോലികൾ ആരംഭിക്കില്ലെന്ന നിലപാടിലാണ് കരാറുകാരായ ചെറിയാൻ വർക്കി ആൻഡ് കമ്പനി. ഇന്നലെ കെ.ആർ.എഫ്.ബി പ്രോജക്ട് ഡയറക്ടറുമായി ചർച്ച നടന്നെങ്കിലും തീരുമാനമായില്ല. കഴിഞ്ഞ ഫെബ്രുവരിയിലാണ് പാലത്തിന്റെ നിർമ്മാണ ജോലികൾ ആരംഭിച്ചത്. ആകെയുള്ള 80 പൈലുകളും പൂർത്തിയായി. എട്ട് പൈൽ ക്യാപ്പുകളും രണ്ട് പിയർ ക്യാപ്പുകളും നിർമ്മിച്ചു. ഇതിനൊപ്പം തന്നെ ബീമുകളുടെ കോൺക്രീറ്റിംഗിനുള്ള ഒരുക്കങ്ങൾ നടക്കവേയാണ് നിർമ്മാണം മന്ദഗതിയിലായത്.
ആരുമില്ല ചോദിക്കാൻ
മൺറോത്തുരുത്തുകാർക്ക് പുറമേ കൊല്ലം ജില്ലയാകെ പ്രതീക്ഷയോടെ കാത്തിരിക്കുന്നതാണ് പെരുമൺ- പേഴുംതുരുത്ത് പാലം. പക്ഷെ ഈ പാലത്തിന്റെ നിർമ്മാണം സ്തംഭിച്ചതിൽ പ്രതിഷേധിക്കാനോ നിർമ്മാണം പുനരാരംഭിക്കുന്നതിനുള്ള ഇടപെടൽ നടത്താനോ ആരും തയ്യാറാകുന്നില്ല.
................................
ആകെ സ്പാനുകൾ: 11
....................................
പൂർത്തിയാക്കിയ ജോലികളുടെ പണം കിട്ടാതെ തുടർ ജോലികൾ ചെയ്യാനാവില്ല
കരാർ കമ്പനി
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |