റെയിൽവേ ഉദ്യോഗസ്ഥരുടെ 'ഇല്ലാത്തആശങ്ക'യിൽ ദൂരൂഹത
കൊല്ലം: എസ്.എൻ കോളേജ് ജംഗ്ഷനിലെ ലെവൽക്രോസിൽ ഓവർബ്രിഡ്ജ് നിർമ്മിക്കാനുള്ള അനുമതിക്കായി പുതിയ ജി.എ.ഡി (ജനറൽ അറേയ്ഞ്ച്മെന്റ് ഡ്രോയിംഗ്) ഒരാഴ്ചയ്ക്കുള്ളിൽ ആർ.ബി.ഡി.സി.കെ റെയിൽവേയ്ക്ക് സമർപ്പിക്കും. റെയിൽവേ അനുമതി വൈകിപ്പിച്ചില്ലെങ്കിൽ രണ്ട് മാസത്തിനുള്ളിൽ സ്ഥലമേറ്റെടുക്കൽ അടക്കമുള്ള നടപടികളിലേക്ക് കടക്കാമെന്നാണ് പ്രതീക്ഷ.
നിർവഹണ ഏജൻസിയായ ആർ.ബി.ഡി.സി.കെ നിർദ്ദേശിച്ച ജി.എ.ഡിയിൽ ഇതുവരെ മൂന്ന് തവണ ഭേദഗതികൾ നിർദ്ദേശിച്ച് മടക്കിയിട്ടുണ്ട്.
റെയിൽലൈൻ ഇരട്ടിപ്പിക്കുന്നതിന്റെയും കാവനാട്- ചിന്നക്കട- മേവറം റോഡ് നാലുവരിയായി വികസിപ്പിക്കുന്നതിന്റെയും സാദ്ധ്യത മുമ്പിൽ കണ്ട് കൂടുതൽ നീളത്തിൽ പാലം നിർമ്മിക്കുന്ന തരത്തിലുള്ള രൂപരേഖയാണ് ഇപ്പോൾ തയ്യാറാക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കാര്യമായ ഭേദഗതി ഇനി റെയിൽവേ നിർദ്ദേശിക്കില്ലെന്നാണ് പ്രതീക്ഷ. വാഹനഗതാഗതം കൂടുതലുള്ള എല്ലാ ലെവൽക്രോസുകളിലും ആർ.ഒ.ബി നിർമ്മിക്കണമെന്നതാണ് റെയിൽവേയുടെ നിലപാട്. സ്ഥലമേറ്റെടുക്കൽ അടക്കമുള്ള ചുമതല സംസ്ഥാന സർക്കാരിനാണ്. എന്നാൽ, തങ്ങളുടെ ചുമതലയല്ലാത്ത ഇവിടത്തെ സ്ഥലമേറ്റെടുക്കലിനെക്കുറിച്ച് റെയിൽവേ ഉദ്യോഗസ്ഥർ ആശങ്ക പങ്കുവയ്ക്കുന്നത് ദുരൂഹത ഉയർത്തുന്നുണ്ട്.
കൃത്യസമയത്ത് രൂപരേഖ തയ്യാറാകാത്തതിനൊപ്പം റെയിൽവേയിൽ നിന്നുള്ള അനുമതിയും വൈകിയതുകൊണ്ടാണ് രണ്ട് പതിറ്റാണ്ട് മുമ്പേ ഇവിടെ ആർ.ഒ.ബിക്ക് പണം അനുവദിച്ചിട്ടും നടക്കാതെ പോയത്. ആർ.ഒ.ബി അട്ടിമറിക്കാൻ ഫുട് ഓവർബ്രിഡ്ജ് എന്ന ആവശ്യവും ഇവിടെ ഇടയ്ക്ക് ഉയർത്തിക്കൊണ്ടുവന്നിരുന്നു.
ഇടപെടാതെ
ജനപ്രതിനിധികൾ
കോളേജ് ജംഗ്ഷനിൽ ആർ.ഒ.ബി നിർമ്മിക്കാനുള്ള പതിറ്റാണ്ടുകൾ മുമ്പേയുള്ള പദ്ധതി ഇപ്പോഴും ഫയലിൽ കുരുങ്ങിക്കിടന്നിട്ടും ജനപ്രതിനിധികൾക്ക് അറിഞ്ഞ ഭാവമില്ല. കാര്യങ്ങൾ വേഗത്തിലാക്കാൻ സമീപഭാവിയിൽ ഒരു ജനപ്രതിനിധിയും റെയിൽവേയിലോ ആർ.ബി.ഡി.സി.കെയിലോ ഇടപെട്ടിട്ടില്ല എന്ന് ചുരുക്കം.
കുരുക്ക് മുറുകുന്നു
കൊവിഡിന് ശേഷം ട്രെയിൻ സർവീസുകളിൽ പലതും പുനരാരംഭിക്കുകയും
വാഹനങ്ങളുടെ എണ്ണം പെരുകുകയും ചെയ്‌ത സാഹചര്യത്തിൽ
കോളേജ് ജംഗ്ഷൻ ലെവൽക്രോസിലെ കുരുക്ക് കൂടുതൽ മുറുകുകയാണ്.
വാഹനങ്ങൾ ഇരുവശവും നിറഞ്ഞുകഴിഞ്ഞാൽ കാൽനടക്കാർക്ക് പോലും ഗേറ്റ് മുറിച്ചുകടക്കാൻ കഴിയാത്ത സ്ഥിതിയാണ്. ഗേറ്റ് അടയുമ്പോൾ വാഹനങ്ങൾ കൂട്ടത്തോടെ കമ്മിഷണർ ഓഫീസ് ആർ.ഒ.ബി വഴിയെത്തുന്നത് ഇവിടത്തെ വീതി കുറഞ്ഞ ഇടറോഡുകളിൽ ഗതാഗത സ്‌തംഭനം ഉണ്ടാക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |