കൊല്ലം: ഭൂമിയെക്കുറിച്ചുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്നതിനൊപ്പം ഭൂതർക്കങ്ങളും ഇല്ലാതാക്കുന്ന ഡിജിറ്റൽ സർവേയുടെ പ്രാരംഭ നടപടികൾ ജില്ലയിൽ അന്തിമഘട്ടത്തിൽ. അടുത്തമാസം പകുതിയോടെ ഫീൽഡ്തല നടപടികൾ ആരംഭിക്കും.
ജില്ലയിലെ 12 വില്ലേജുകളെയാണ് അദ്യഘട്ട ഡിജിറ്റൽ സർവേയ്ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. സാധാരണ സർവേയിൽ വില്ലേജ് ഓഫീസുകളിലെയും രജിസ്ട്രേഷൻ വകുപ്പിലെയും കടലാസ് രൂപത്തിലുള്ള രേഖകൾ പരിശോധിച്ച ശേഷമാണ് ഭൂമി അളക്കുന്നത്. എന്നാൽ, ഡിജിറ്റൽ സർവേയിൽ ഓൺലൈനായാണ് രേഖകളുടെ പരിശോധന. അതിനായി ഭൂമിയുടെ പോക്കുവരവിനും നികുതി അടയ്ക്കുതിനുമുള്ള ഓൺലൈൻ സംവിധാനമായ റവന്യു ലാൻഡ് ഇൻഫർമേഷൻ സംവിധാനത്തിൽ നിന്ന്, ഡിജിറ്റൽ സർവേയ്ക്കായി പുതിയ പോർട്ടലായ എന്റെ ഭൂമിയിലേക്ക് ഭൂവിവരങ്ങൾ മാറ്റുകയാണ്. ഇതിന് സമാന്തരമായി ജി.പി.എസ് അധിഷ്ഠിത സർവേയ്ക്ക് സിഗ്നൽ ലഭ്യമാക്കാനുള്ള കോർഫ് ടവറുകൾ സ്ഥാപിക്കലും പുരോഗമിക്കുന്നു. ചങ്ങലകൾക്കും ടേപ്പുകൾക്കും പകരം തുറന്ന പ്രദേശങ്ങളിൽ ഡ്രോൺ ഉപയോഗിച്ചും അല്ലാത്തിടങ്ങളിൽ ടോട്ടൽ സ്റ്റേഷൻ സംവിധാനം ഉപയോഗിച്ചുമാകും ഫീൽഡ് സർവേ.
നേട്ടങ്ങൾ
ഭൂമിയുടെ അതിരുമായി ബന്ധപ്പെട്ട് സ്ഥാപിച്ചിരിക്കുന്ന സർവേകല്ലുകൾ അപ്രസക്തമാകും. ജി.പി.എസ് സൂചകങ്ങളാകും ഓരോ വസ്തുവിന്റെയും അതിരുകൾ. അതുകൊണ്ട് തന്നെ വസ്തുവിന്റെ അതിർത്തി കല്ലുകൾ മാറ്റിയിട്ടാലും ഭൂമി നഷ്ടമാകില്ല. വ്യാജരേഖ ചമച്ചുള്ള ഭൂമി വില്പന നടക്കില്ല. സർക്കാർ സംവിധാനങ്ങൾക്ക് എല്ലാ ഭൂമിയെക്കുറിച്ചുമുള്ള വിവരങ്ങൾ അതിവേഗം ലഭിക്കും. ഭൂമി വിൽക്കുന്നതിനും വാങ്ങുന്നതിനും പല ഓഫീസുകൾ കയറിയിറങ്ങേണ്ട അവസ്ഥയും ഒഴിവാകും. നാല് വർഷത്തിനുള്ളിൽ എല്ലാ വില്ലേജുകളിലും ഡിജിറ്റൽ സർവ്വേ പൂർത്തിയാക്കും.
ഡിജിറ്റൽ സർവേ
നടത്തുന്ന വില്ലേജുകൾ
1. കല്ലേലിഭാഗം
2. തൊടിയൂർ
3. കുലശേഖരപുരം
4. കൊറ്റങ്കര
5. കിളികൊല്ലൂർ
6. മങ്ങാട്
7. പത്തനാപുരം
8. തലവൂർ
9. വിളക്കുടി
10. പുനലൂർ
11. വാളക്കോട്
12. ഇടമൺ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |