കൊല്ലം: നിലവിലെ നിയമത്തിലൂടെ നിയന്ത്രിക്കാൻ കഴിയില്ലെന്ന കാരണത്തിന്റെ മറവിൽ ഇ - ഫാർമസി വഴി ലഹരി ഗുളികകളുടെയും വേദന സംഹാരികളുടെയും വില്പന തകൃതിയാണ്.
ഓർഡർ ചെയ്യുന്ന മരുന്നുകൾ കർണാടകത്തിലെ മൈസൂർ, ബംഗളൂരു തുടങ്ങിയ നഗരങ്ങളിൽ നിന്ന് എത്തിച്ചാണ് വിതരണം ചെയ്യുന്നത്. മരുന്ന് എത്തിക്കാൻ അന്തർ സംസ്ഥാന ലോബി തന്നെ പ്രവർത്തിക്കുന്നുണ്ട്.
നൈട്രോസെപാം, സ്പാസ്‌മോ പ്രോക്സിയോൺ തുടങ്ങിയ ഗുളികകളും ടെന്റസോസിൻ ഇഞ്ചക്ഷനുമാണ് ഇ - ഫാർമസികൾ വഴി വിൽക്കുന്നത്. ശസ്ത്രക്രിയയ്ക്ക് മുമ്പുള്ള അനസ്‌തേഷ്യയ്ക്ക് ഉപയോഗിക്കുന്നതാണ് ടെന്റസോസിൻ ഇഞ്ചക്ഷൻ. ഇവ അമിതമായി ഉപയോഗിച്ചാൽ മരണംവരെ സംഭവിക്കാം. രഹസ്യ കോഡുകളും വാട്‌സ് ആപ്പ് സന്ദേശങ്ങളുമൊക്കെ ഇത്തരം വില്പനയ്ക്കായി ഉപയോഗിക്കുന്നുണ്ട്.
കുറിപ്പടിയില്ലേൽ മെഡിക്കൽ ഷോപ്പിൽ കിട്ടില്ല
ലഹരിക്കായി വേദന സംഹാരികൾ ദുരുപയോഗം ചെയ്യുന്നതിനാലാണ് സംസ്ഥാനത്തെ മെഡിക്കൽ ഷോപ്പുകളിൽ വില്പനയ്ക്ക് നിയന്ത്റണം ഏർപ്പെടുത്തിയിരിക്കുന്നത്. ഡോക്ടറുടെ കുറിപ്പടി ഉണ്ടെങ്കിലേ ഇത്തരം മരുന്നുകൾ ലഭിക്കുകയുള്ളു. വാങ്ങിയതും വിറ്റതുമായ മരുന്നുകളുടെ ലിസ്റ്റ് ഓരോ മാസവും ഷോപ്പ് ഉടമകൾ ഡ്രഗ്‌സ് കൺട്രോളർക്ക് നൽകണം. നേരത്തേ വാങ്ങിയ മരുന്നിന്റെ കണക്ക് നൽകിയാലേ ഇത്തരം മരുന്നുകളുടെ പുതിയ സ്റ്റോക്ക് നൽകുകയുള്ളു. കൂടാതെ കടകളിൽ പരിശോധനയും നടത്തുന്നുണ്ട്. എന്നാൽ ഓൺലൈൻ ഫാർമസികൾക്ക് ഇതൊന്നും ബാധകമല്ല.
ഡ്രഗ്സ് ആൻഡ് കോസ്‌മെറ്റിക്ക് നിയമം പരിഷ്കരിക്കും
1. സ്വാതന്ത്ര്യത്തിന് മുമ്പ് 1940ൽ വന്ന നിയമം
2. മാറിയ ആവശ്യകതകൾ, സമയം, പുതിയ സാങ്കേതികവിദ്യ എന്നിവ ഉൾക്കൊള്ളിച്ച് നിയമനിർമ്മാണം
3. ഡ്രഗ്സ്, കോസ്മെറ്റിക്സ്, മെഡിക്കൽ ഡിവൈസുകൾ ബിൽ രൂപീകരിക്കുന്നതിന് കമ്മിറ്റി രൂപീകരിച്ചു
4. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയം കരട് ബിൽ പ്രസിദ്ധീകരിച്ചു
5. ഇ - ഫാർമസി വഴിയുള്ള വില്പന നിയന്ത്രിക്കുന്നതിന് കരട് ബില്ലിൽ നിർദേശം
6. നിർദ്ദേശം, അഭിപ്രായം, ആക്ഷേപം എന്നിവ പൊതുസമൂഹത്തിന് അറിയിക്കാം
7. www.dc.kerala.gov.in എന്ന വെബ്‌സൈറ്റിൽ കരട് ബിൽ പരിശോധിക്കാം
8. dckerala@gmail.com എന്ന ഇ - മെയിലിലോ അണ്ടർ സെക്രട്ടറി (ഡ്രഗ്സ് റെഗുലേഷൻ), ആരോഗ്യ കുടുംബക്ഷേമ മന്ത്റാലയം, റൂം നമ്പർ 434,സി വിംഗ്, നിർമാൻ ഭവൻ, ന്യൂഡൽഹി-110011 എന്ന വിലാസത്തിലോ അഭിപ്രായങ്ങൾ അയക്കാം
9. ആഗസ്റ്റ് 20ന് മുമ്പ് ലഭിക്കുന്ന നിർദ്ദേശങ്ങൾ പരിഗണിക്കും
അനധികൃത മരുന്ന് വില്പനയ്ക്കെതിരെ കർശന നടപടി സ്വീകരിക്കും. വിവരം ശ്രദ്ധയിൽപ്പെട്ടാൽ ജില്ലാ ആസ്ഥാനങ്ങളിലുള്ള ഡ്രഗ്സ് കൺട്രോൾ ഓഫീസുകളിൽ അറിയിക്കുകയോ പരാതിപ്പെടുകയോ ചെയ്യാം. നിയമനിർമ്മാണം കേന്ദ്രമന്ത്രാലയത്തിന്റെ പരിഗണനയിലാണ്.
പി.എം. ജയൻ,
സംസ്ഥാന ഡ്രഗ്സ് കൺട്രോളർ ഇൻ ചാർജ്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |