കൊല്ലം: കശുഅണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് അഞ്ചംഗ സംഘത്തെ ചുമതലപ്പെടുത്തുമെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു. കശുഅണ്ടി വികസന കോർപ്പറേഷന്റെ സഞ്ചരിക്കുന്ന വിപണന വാഹനത്തിന്റെ ഫ്ലാഗ് ഒഫ് അയത്തിൽ ഫാക്ടറിയിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
കശുഅണ്ടി മേഖലയിൽ ആധുനികവത്കരണം വേഗത്തിലാക്കും. തൊഴിലാളികളും വ്യവസായികളുമായി ചർച്ച നടത്തിയാകും മാറ്റങ്ങൾ വരുത്തുക. കുറഞ്ഞ ചെലവിൽ മൂല്യവർദ്ധിത ഉത്പന്നങ്ങൾ എത്തിച്ച് ആഭ്യന്തരവിപണി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കാഷ്യു കോപ്പറേഷൻ ബോർഡിൽ രണ്ട് വിദഗ്ദ്ധരെ നിയമിക്കുമെന്നും മന്ത്രി പറഞ്ഞു.
രോഗബാധിതരായ കശുഅണ്ടി തൊഴിലാളികൾക്ക് ധനസഹായം നൽകുന്ന പദ്ധതിയായ 'കനിവ് 2022'ന്റെ ഉദ്ഘാടനവും നടന്നു. കോർപ്പറേഷൻ ഉത്പന്നങ്ങൾ കൺസ്യൂമർഫെഡ് വിപണനകേന്ദ്രങ്ങൾ മുഖേന വിൽക്കുന്നതിനുള്ള ധാരണപത്രവും കൈമാറി. കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ അദ്ധ്യക്ഷനായി. കാപ്പെക്സ് ചെയർമാൻ ജി.ശിവശങ്കരൻ പിള്ള, മാനേജിംഗ് ഡയറക്ടർ ഡോ.രാജേഷ് രാമകൃഷ്ണൻ, കൺസ്യൂമർ ഫെഡ് ഡയറക്ടർ കെ.പി.കുറുപ്പ്, മാനേജിംഗ് ഡയറക്ടർ എച്ച്.സലീം തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |