കൊല്ലം: ജില്ലയിൽ സി.പി.ഐയുടെ സംഘടനാ പ്രവർത്തനം ഗ്രാസ് റൂട്ട് ലെവലിൽ ദുർബലപ്പെടുന്നുവെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ ജില്ലാ സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2015ലെ തിരഞ്ഞെടുപ്പിനേക്കാൾ കൂടുതൽ സീറ്റുകളും സ്ഥാനങ്ങളും 2021ൽ സംസ്ഥാനതലത്തിൽ എൽ.ഡി.എഫിന് ലഭിച്ചു. എന്നാൽ കൊല്ലം ജില്ലയിൽ ആർക്കാണ് കൂടുതൽ വളർച്ചയുണ്ടായത്. സി.പി.എമ്മിനും സി.പി.ഐക്കും കൈവശമുണ്ടായിരുന്ന സീറ്റുകൾ നഷ്ടമായി. അതേസമയം യു.ഡി.എഫിനും ബി.ജെ.പിക്കും കൊല്ലത്ത് നേട്ടമുണ്ടായി. സി.പി.എമ്മിന് 85ഉം സി.പി.ഐക്ക് 55ഉം സീറ്റ് തദ്ദേശ തിരഞ്ഞെടുപ്പിൽ കുറഞ്ഞു.
നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ എല്ലാ സീറ്റുകളിലും എൽ.ഡി.എഫ് ജയിക്കാറുള്ളതാണ്. പക്ഷേ ഇത്തവണ രണ്ട് സീറ്റുകളിൽ പരാജയപ്പെട്ടു. സി.പി.എമ്മിനും സി.പി.ഐക്കും ഓരോ സീറ്റ് നഷ്ടപ്പെട്ടു. ഇത് ഇങ്ങനെയൊക്ക സംഭവിക്കുന്നതാണെന്ന് കണക്കാക്കി മുന്നോട്ടുപോകാനാകില്ല. ബ്രാഞ്ച് തലത്തിൽ പ്രവർത്തനം ശക്തിപ്പെടുത്താതെ എത്ര ശരിയായ രാഷ്ട്രീയം ഉയർത്തിപ്പിടിച്ചതുകൊണ്ടും ഫലമില്ല.
തദ്ദേശ തിരഞ്ഞെടുപ്പിൽ ബി.ജെ.പി ജില്ലയിൽ 84 സീറ്റെന്നത് 151 ആയി ഉയർത്തി. ഇത് കാണിക്കുന്നത് ബി.ജെ.പി താഴേത്തട്ടിൽ സജീവമാണെന്നാണ്. യു.ഡി.എഫ് പ്രസിഡന്റുമാർ ആറ് പഞ്ചായത്തിൽ നിന്ന് 22ലേക്ക് ഉയർന്നുവെന്നും കാനം പറഞ്ഞു.
ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ സാം.കെ.ഡാനിയൽ രക്തസാക്ഷി പ്രമേയവും അഡ്വ. വേണുഗോപൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ദേശീയ എക്സിക്യുട്ടീവ് അംഗം പന്ന്യൻ രവീന്ദ്രൻ, സംസ്ഥാന അസി. സെക്രട്ടറിമാരായ കെ.പ്രകാശ് ബാബു, സത്യൻ മൊകേരി, മന്ത്രി ജെ.ചിഞ്ചുറാണി, മുല്ലക്കര രത്നാകരൻ, എൻ.അനിരുദ്ധൻ, ജി.ലാലു തുടങ്ങിയവർ സംസാരിച്ചു.
നിക്ഷിപ്ത താല്പര്യങ്ങളാണ് ഭിന്നിപ്പുണ്ടാക്കുന്നത്. ഈ താല്പര്യങ്ങൾ മാറ്റിനിറുത്തി പാർട്ടിയിൽ ഐക്യം പുനഃസ്ഥാപിക്കാൻ കഴിഞ്ഞാൽ ശക്തമായി മുന്നോട്ടുപോകാനാകും.
കാനം രാജേന്ദ്രൻ,
സംസ്ഥാന സെക്രട്ടറി, സി.പി.ഐ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |