പത്തനാപുരം: എസ്.എഫ്.സി.കെ ചെയർമാനെയും മാനേജരെയുമടക്കം രാത്രി മുഴുവൻ ഓഫീസിൽ തടഞ്ഞു വച്ച് തൊഴിലാളികളുടെ പ്രതിഷേധം. ഇന്നലെ രാവിലെയാണ് ചെയർമാൻ അടക്കമുള്ളവരെ പുറത്ത് പോകാൻ അനുവദിച്ചത്. മുൻ വർഷങ്ങളിൽ നൽകി വന്ന 20 ശതമാനം ബോണസ്, ഒന്നര മാസത്തെ അഡ്വാൻസ് ശമ്പളം, 8000 രൂപ ഫെസ്റ്റിവൽ അലവൻസ് തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് പത്തനാപുരം അലിമുക്കിലെ എസ്.എഫ്.സി.കെയുടെ ഓഫീസിൽ ഉദ്യോഗസ്ഥരെ തടഞ്ഞ് വച്ചത്. പൊലീസിന്റെ സാന്നിധ്യത്തിൽ ഇന്നലെ രാവിലെ 8 മണിയോടെയാണ് ചെയർമാൻ ശിവശങ്കരൻ നായരെയും മാനേജർ ഷിബു കുമാറിനെയും മറ്റ് ഉദ്യോഗസ്ഥരെയും ഓഫീസിന് പുറത്ത് വിട്ടത്.
സംസ്ഥാന ഫാമിംഗ് കോർപ്പറേഷനിൽ ഐ.എൻ.ടി.യു.സി, സി.ഐ.ടി.യു, എ.ഐ.ടി.യു.സി,കെ.ടി.യു.സി (ബി )എന്നീ തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലാണ് പണിമുടക്കും ഉപരോധവും തുടരുന്നത്. കഴിഞ്ഞ നാല് ദിവസമായി സമരം തുടരുകയാണ് .നേതാക്കളായ സി.ആർ.നജീബ്,എസ്.ഷാജി, ജിയാസുദീൻ, കെ.രാജേന്ദ്രൻ ,എസ്.ഷാജി, റിയാസ് മുഹമ്മദ്, ചെമ്പനരുവി മുരളി, സുധീർ മലയിൽ, കെ. എ.ജോൺസൺ , കറവൂർ എൽ.വർഗീസ് തുടങ്ങിയവർ നേതൃത്വം നല്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |