കൊല്ലം: മറ്റെല്ലായിടങ്ങളിലേയും പോലെ റോഡിലും അച്ചടക്കം അനിവാര്യമാണെന്ന് ക്യു.എസ്.എസ്.എസ് ഡയറക്ടറും വികാരി ജനറലുമായ ഫാദർ ബൈജു ജൂലിയാൻ പറഞ്ഞു. കൊല്ലം ഇൻഫന്റ് ജീസസ് എച്ച്.എസ്.എസിൽ കേരളകൗമുദിയുടെയും മോട്ടോർ വാഹനവകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച റോഡ് സുരക്ഷാബോധവത്കരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഗതാഗത നിയമങ്ങൾ പാലിക്കുന്നതിനൊപ്പം നല്ല റോഡുകളും നാട്ടിലുണ്ടാകണം. ഗതാഗത നിയമങ്ങൾക്ക് പിന്നിൽ ചില കാരണങ്ങളുണ്ട്. അതുകൊണ്ടാണ് അവ പാലിക്കാൻ നിർബന്ധിക്കുന്നത്. വാഹനം ഓടിക്കുമ്പോഴും നിരത്തിലൂടെ നടക്കുമ്പോഴും സ്വപ്നലോകത്തായാൽ ജീവൻ അപകടത്തിലാകും. അശ്രദ്ധ കാട്ടുന്നവരുടെ മാത്രമല്ല മറ്റുള്ളവരുടെ ജീവനും അപകടത്തിലാക്കും. സ്വന്തം ജീവൻ സംരക്ഷിക്കുന്നതിനൊപ്പം മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കാതിരിക്കാനും നമുക്ക് ധാർമ്മികമായ കടപ്പാടുണ്ടെന്നും ഫാദർ ബൈജു ജൂലിയാൻ പറഞ്ഞു.
കേരളകൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാ.ഡോ.സിൽവി ആന്റണി സ്വാഗതം പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി. ശ്രീകുമാർ ബോധവത്കരണ ക്ലാസ് നയിച്ചു. സ്റ്റാഫ് സെക്രട്ടറി ബിനുറാണി ആശംസകൾ നേർന്നു. മോട്ടോർ വാഹന വകുപ്പിന്റെ ബോധവത്കരണ ഹ്രസ്വചിത്രമായ 'വിടരും മുമ്പേ ' പ്രദർശിപ്പിച്ചു. കേരളകൗമുദി കൊല്ലം ബ്യൂറോ ചീഫ് ബി.ഉണ്ണിക്കണ്ണൻ നന്ദി പറഞ്ഞു.
'' വിദ്യാർത്ഥികൾ ഓടിക്കുന്ന വാഹനങ്ങൾക്ക് പിന്നിൽ സഞ്ചരിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കേണ്ട സ്ഥിതിയാണ്. ഗതാഗത നിയമങ്ങൾ പാലിക്കാതെ പെട്ടെന്ന് വളയ്ക്കുകയും തിരിക്കുകയും ചെയ്യും. നിരത്തിൽ നമ്മുടെ സുരക്ഷ മാത്രമല്ല, മറ്റുള്ളവരുടെ സുരക്ഷ കൂടി കരുതണം "
ഫാദർ ഡോ.സിൽവി ആന്റണി
( പ്രിൻസിപ്പൽ, ഇൻഫന്റ് ജീസസ് എച്ച്.എസ്.എസ് )
'' ഗതാഗത നിയമങ്ങൾ കൃത്യമായി പാലിക്കണം. നമ്മൾ കാരണം സ്വന്തം കുടുംബത്തിന് നഷ്ടമുണ്ടാകരുത്. ഗതാഗത നിയമലംഘനത്തിന് വലിയ പിഴ കൊടുക്കേണ്ടി വരും. ഓരോ ജീവനും വിലപ്പെട്ടതാണ് "
ബിനുറാണി
(സ്കൂൾ സ്റ്റാഫ് സെക്രട്ടറി)
നിരത്തിലെ നിയമലംഘനങ്ങൾ രാജ്യപുരോഗതിയെ
ബോധിക്കും: ഡി.ശ്രീകുമാർ
നിരത്തിലെ നിയമലംഘനങ്ങളും അതുവഴിയുണ്ടാകുന്ന മരണങ്ങളും രാജ്യത്തിന്റെ പുരോഗതിയെ തന്നെ ബാധിക്കുന്ന അവസ്ഥയാണെന്ന് ബോധവത്കരണ ക്ലാസ് നയിച്ചുകൊണ്ട് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഡി.ശ്രീകുമാർ പറഞ്ഞു.
കഴിഞ്ഞ ജനുവരിക്കും ഒക്ടോബർ 30നും ഇടയിൽ ജില്ലയിൽ 260 പേരാണ് വാഹനാപകടത്തിൽ മരിച്ചത്. ഇതിൽ പകുതിയോളം പേർ 30 വയസിൽ താഴെയുള്ളവരാണ്. രാജ്യപുരോഗതിക്ക് നിർണായക സംഭാവനകൾ നൽകേണ്ടവർ നിരത്തുകളിൽ ചോരവാർന്ന് മരിക്കുന്നത് ഏറെ അപകടകരമായ അവസ്ഥയാണ്. സംസ്ഥാനത്ത് 1.30 ലക്ഷം വാഹനങ്ങളുണ്ട്. മൂന്ന് പേർക്ക് ഒരു വാഹനമെന്നാണ് ഇപ്പോഴത്തെ ശരാശരി. അതിൽ ബഹുഭൂരിപക്ഷം വരുന്ന ഇരുചക്ര വാഹനങ്ങളാണ് കൂടുതലായി അപകടത്തിൽപ്പെടുന്നത്. പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ രക്ഷാകർത്താക്കളാണ് കുറ്റക്കാർ. അതുകൊണ്ട് കുട്ടികൾക്ക് വാഹനം നൽകാതിരിക്കാൻ രക്ഷിതാക്കൾ പ്രത്യേകം ശ്രദ്ധിക്കണം. വാഹനം ഓടിക്കുന്നവരെപ്പോലെ തന്നെ കാൽനടയാത്രക്കാരും ഗതാഗത നിയമങ്ങൾ നിർബന്ധമായി പാലിക്കണമെന്നും ഡി.ശ്രീകുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |