കൊല്ലം: കൊല്ലം കോർപ്പറേഷനും കലാഗ്രാമവും സംയുക്തമായി സംഘടിപ്പിക്കുന്ന കൊല്ലം നാടകോത്സവം ഇന്ന് മുതൽ ഡിസംബർ 14 വരെ സോപാനത്തിൽ നടക്കും.
ഇന്ന് വൈകിട്ട് 5ന് മന്ത്രി ജെ.ചിഞ്ചുറാണി ഉദ്‌ഘാടനം ചെയ്യും. മേയർ പ്രസന്ന ഏണസ്റ്റ് അദ്ധ്യക്ഷയാകും. ഡെപ്യൂട്ടി മേയർ കൊല്ലം മധു മുഖ്യ പ്രഭാഷണം നടത്തും. കേരള സംഗീത നാടക അക്കാഡമി അവാർഡിനും ഫെലോഷിപ്പിനും അർഹരായവരെ നഗരാസൂത്രണ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്‌സൺ ഹണി ബെഞ്ചമിൻ ആദരിക്കും. എല്ലാദിവസവും വൈകിട്ട് 6ന് നാടക സംബന്ധിയായ സംവാദത്തോടെ പരിപാടികൾ ആരംഭിക്കും. ഡോ. പള്ളിമൺ ജയകുമാർ, വക്കം ഷക്കീർ, അഡ്വ. മണിലാൽ, പി.ജെ. ഉണ്ണിക്കൃഷ്ണൻ, സൈഫുദീൻ എന്നിവർ സംവാദങ്ങളിൽ പങ്കെടുക്കും. 6.30ന് നാടകങ്ങൾ ആരംഭിക്കും. പ്രമുഖ സമിതികളുടെ 15 നാടകങ്ങളാണ് തിരഞ്ഞെടുത്തിരിക്കുന്നത്.
ഇന്ന് ശാസ്താംകോട്ട ഇടത്തിന്റെ ആർട്ടിക്, നാളെ കെ.പി.എ.സിയുടെ നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, 29ന് അയനം നാടകവേദിയുടെ ഒറ്റ വാക്ക്, 30ന് കാഞ്ഞിരപ്പള്ളി അമലയുടെ കടലാസിലെ ആന, ഡിസംബർ 1ന് ആലപ്പി തിയേറ്റേഴ്‌സിന്റെ മഴ നനയാത്ത മക്കൾ, 2ന് കോട്ടയം സുരഭിയുടെ കാന്തം, 3ന് ചങ്ങനാശേരി അണിയറയുടെ നാലുവരിപ്പാത, 4ന് ഓച്ചിറ മഹിമയുടെ പ്രമാണി, 5ന് പരവൂർ നാടകശാലയുടെ പ്രണയപുസ്തകം, 6ന് ചിറയിൻകീഴ് അനുഗ്രഹയുടെ നായകൻ, 9ന് കോഴിക്കോട് സങ്കീർത്തനയുടെ വേട്ട, 11ന് വടകര വരദയുടെ മക്കൾക്ക്, 12ന് കോഴിക്കോട് രംഗഭാഷയുടെ മൂക്കുത്തി, 13ന് കൊല്ലം അനശ്വരയുടെ അമ്മ മനസ്, 14ന് കായംകുളം ദേവാ കമ്മ്യൂണിക്കേഷൻസിന്റെ ആറു വിരലുള്ള കുട്ടി തുടങ്ങിയ നാടകങ്ങളാണ് അവതരിപ്പിക്കുന്നത്. പത്രസമ്മേളനത്തിൽ മേയർ പ്രസന്ന ഏണസ്റ്റ്, ഡെപ്യൂട്ടി മേയർ കൊല്ലം മധു, ചെയർപേഴ്‌സൺ ഹണി ബഞ്ചമിൻ, കലാഗ്രാമം പ്രസിഡന്റ് രവിവർമ്മ, ജന. കൺവീനർ കെ.കെ. മണി തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |