കൊല്ലം: തിരുമംഗലം ദേശീയപാതയിൽ കരിക്കോട് മുതൽ കടപ്പാക്കട വരെയുള്ള ഭാഗത്തെ ഗതാഗത കുരുക്ക് പരിഹരിക്കാൻ കല്ലുംതാഴം ജംഗ്ഷനിൽ ഫ്ലൈ ഓവർ നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
പ്രവൃത്തി ദിവസങ്ങളിൽ കരിക്കോട് നിന്ന് കൊല്ലത്തെത്തണമെങ്കിൽ ഏകദേശം ഒരു മണിക്കൂറിലേറെ വേണ്ട സ്ഥിതിയാണ്. റോഡിന്റെ വീതി കുറവിന് പുറമേ അനധികൃത പാർക്കിംഗും അശാസ്ത്രീയ ഗതാഗത പരിഷ്കാരങ്ങളുമാണ് സ്ഥിതി രൂക്ഷമാക്കുന്നത്. അത്യാസന്ന നിലയിലുള്ള രോഗികളുമായി വരുന്ന അംബുലൻസുകൾ പോലും ഒരിഞ്ച് നീങ്ങാനാകാതെ കുരുക്കിൽപ്പെടുന്നത് പതിവാണ്. ബൈപ്പാസ് വന്നതോടെ കാവനാട്- മേവറം പാതയിലൂടെ വരുന്ന വാഹനങ്ങൾക്ക് കടന്നുപോകാൻ കൂടുതൽ സമയം വേണ്ടിവരുന്നതാണ് പ്രശ്നം. ഈ സമയം തിരുമംഗലം പാതയിലെ വാഹനങ്ങളുടെ ക്യു കിലോ മീറ്ററുകളോളം നീളും.
കരിക്കോട് ജംഗ്ഷൻ
കൊല്ലത്ത് നിന്ന് റെയിൽവേ മേൽപ്പാലം കയറിവരുന്ന വാഹനങ്ങൾ കരിക്കോട് കോളേജ് റോഡിലേക്കും പേരൂരിൽ നിന്നുള്ള വാഹനങ്ങൾ ദേശീയപാതയിലേക്കും കയറുന്നതോടെ കരിക്കോട് ജംഗ്ഷൻ സ്തംഭിക്കും. ഈ സമയം ദേശീയപാതയിലെ വാഹനങ്ങളുടെ നിര രണ്ട് കിലോമീറ്ററിലേറെ നീളും.
കല്ലുംതാഴം ജംഗ്ഷൻ
കരിക്കോട്ടെ കുരുക്കിൽ നിന്ന് ഇഴഞ്ഞിഴഞ്ഞെത്തുന്ന വാഹനങ്ങൾ കല്ലുംതാഴത്തെത്തുമ്പോൾ വീണ്ടും കുരുങ്ങും. സിഗ്നൽ ലൈറ്റിന് പുറമേ പൊലീസും ട്രാഫിക് വാർഡൻമാരും ഉണ്ടായിട്ടും ഇവിടെ കുരുക്ക് പതിവാണ്. കല്ലുംതാഴത്ത് നിന്ന് ഏകദേശം 200 മീറ്റർ പിന്നിടുമ്പോൾ മങ്ങാട് ഭാഗത്തേക്കുള്ള വഴിയിൽ ചാത്തിനാംകുളം, കണ്ടച്ചിറ, മങ്ങാട്, മൂന്നാംകുറ്റി ഉൾപ്പെടെയുള്ളിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ കൂട്ടത്തോടെ ഇടുങ്ങിയ ദേശീയപാതയിലേക്ക് പ്രവേശിക്കുമ്പോൾ അപകടങ്ങളും പതിവാണ്. ഈ ഭാഗങ്ങളിലും തിരുമംഗലം പാത കുരുങ്ങി മുറുകും.
രണ്ടാം കുറ്റി ജംഗ്ഷൻ മുതൽ ദേശീയപാതയ്ക്ക് ഇരുവശവും വേണ്ടത്ര സ്ഥലമുണ്ട്. പക്ഷേ ലോറികൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ ഇവിടമാകെ കൈയടക്കും. പരിസരങ്ങളിലെ ഓഡിറ്റോറിയങ്ങളിൽ ചടങ്ങുകളുണ്ടെങ്കിൽ ഗതാഗതം നിയന്ത്രിക്കുന്നത് സ്വകര്യ സെക്യൂരിറ്റികളാണ്. ദേശീയപാത കൈയേറിയാണ് ഓഡിറ്റോറിയങ്ങളിൽ എത്തുന്ന വാഹനങ്ങുടെ പാർക്കിംഗ്. ഈ പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം കണ്ടെത്തണം.
കെ.എസ്.ഷിബു, സെക്യുർ നഗർ സെക്രട്ടറി,
കേരള സ്റ്റേറ്റ് കൺസ്യൂമർ കൗൺസിൽ മുൻ ജില്ലാ സെക്രട്ടറിഎസ്.എൻ ട്രസ്റ്റ് ബോർഡ് അംഗം
എസ്.എൻ.ഡി.പി യോഗം 5378-ാം നമ്പർ ശാഖ വൈസ് പ്രസിഡന്റ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |