ബി.ജെ.പി അവിശ്വാസത്തിന് യു.ഡി.എഫ് പിന്തുണ
കൊല്ലം: നെടുവത്തൂർ ഗ്രാമപഞ്ചായത്തിൽ പ്രസിഡന്റ് ആർ.സത്യഭാമയ്ക്കെതിരെ ബി.ജെ.പി കൊണ്ടുവന്ന അവിശ്വാസം യു.ഡി.എഫ് പിന്തുണയോടെ പാസായി. യു.ഡി.എഫ് പിന്തുണയോടെ പ്രസിഡന്റായ സ്വതന്ത്രയാണ് പുറത്തായിരിക്കുന്നത്.
ലൈഫ് ഭവന പദ്ധതിയിലടക്കം പ്രസിഡന്റ് നടത്തിയ അഴിമതി ചൂണ്ടിക്കാട്ടിയാണ് ബി.ജെ.പി അവിശ്വാസ പ്രമേയ നോട്ടീസ് നൽകിയത്. പതിനെട്ടംഗ ഭരണസമിതിയിൽ ഏഴ് അംഗങ്ങൾ മാത്രമുള്ള ബി.ജെ.പി കൊണ്ടുന്ന അവിശ്വാസം വിജയിക്കില്ലെന്നായിരുന്നു പൊതുധാരണ. എന്നാൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ യു.ഡി.എഫിലെ നാല് അംഗങ്ങൾ അവിശ്വാസത്തെ പിന്തുണച്ചു.
കൊട്ടാരക്കര ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ.ദിനിൽ വരണാധികാരിയായി. നെടുവത്തൂർ പഞ്ചായത്ത് കോൺഫറൻസ് ഹാളിലാണ് അവിശ്വാസ പ്രമേയം ചർച്ചയ്ക്കെടുത്തത്. ഇടത് അംഗങ്ങൾ പ്രസിഡന്റിനെതിരെ ആക്ഷേപം ഉന്നയിച്ചെങ്കിലും വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. തുടർന്ന് ബി.ജെ.പിയിലെ ഏഴ് അംഗങ്ങളും കോൺഗ്രസിലെ മൂന്ന് അംഗങ്ങളും ഒരു കേരള കോൺഗ്രസ് (ജേക്കബ്) പ്രതിനിധിയും അവിശ്വാസത്തിന് അനുകൂലമായി വോട്ട് ചെയ്തു. പ്രസിഡന്റ് ആർ.സത്യഭാമയും കോൺഗ്രസിലെ എൻ.ജയചന്ദ്രനും രമണി വർഗീസും യോഗത്തിൽ പങ്കെടുത്തില്ല. വോട്ടെടുപ്പിന് ശേഷം പ്രസിഡന്റിനെ പുറത്താക്കിയതായി വരണാധികാരി അറിയിച്ചു. തുടർന്ന് ബി.ജെ.പിയും ഇടത് മുന്നണിയും നെടുവത്തൂരിൽ പ്രകടനവും യോഗവും നടത്തി.
പ്രസിഡന്റാകാൻ വടംവലി
പതിനെട്ട് അംഗങ്ങളുള്ള ഭരണസമിതിയിൽ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. ബി.ജെ.പി-7, കോൺഗ്രസ്-5, സി.പി.എം-2, സി.പി.ഐ -2, കേരള കോൺഗ്രസ്(ജേക്കബ്)-1, സ്വതന്ത്ര-1 എന്നിങ്ങനെയാണ് കക്ഷിനില. യു.ഡി.എഫ് പിന്തുണയോടെയാണ് സ്വതന്ത്രയായ ആർ.സത്യഭാമ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. ബി.ജെ.പിയിലെ സന്തോഷ് കുമാറിനും സ്വതന്ത്രയായ ആർ.സത്യഭാമയ്ക്കും ഏഴ് വോട്ടുകൾ വീതം ലഭിച്ചതോടെ അന്ന് നറുക്കെടുപ്പ് വേണ്ടിവരികയും സത്യഭാമ പ്രസിഡന്റാവുകയുമായിരുന്നു. ഇടത് അംഗങ്ങൾ അന്ന് തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നു. എന്നാൽ ഇനി പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടുതൽ കലുഷിത അന്തരീക്ഷത്തിലാണ്. ബി.ജെ.പിയിൽ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സണായ ആർ.എസ്.അജിതകുമാരിയുടെയും കുറുമ്പാലൂർ വാർഡംഗം സന്തോഷ് കുമാറിന്റെയും പേരുകൾ പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അതേ സമയം യു.ഡി.എഫിൽ ആശയക്കുഴപ്പം രൂക്ഷമാണ്. കേരള കോൺഗ്രസ് (ജേക്കബ്) ജില്ലാ പ്രസിഡന്റ് ആർ.രാജശേഖരൻ പിള്ളയെ പ്രസിഡന്റാക്കണമെന്ന വാദം ശക്തമാകുമ്പോഴും കോൺഗ്രസിലെ അഞ്ച് അംഗങ്ങളും പ്രസിഡന്റ് സ്ഥാനത്തിന് താത്പര്യമറിയിച്ചിട്ടുണ്ട്. ബി.ജെ.പിയും കോൺഗ്രസും അധികാരത്തിലെത്താത്തവിധം ഇടത് മുന്നണി നിലപാടെടുക്കും. ഇത് ആർ.രാജശേഖരൻ പിള്ളയ്ക്ക് അനുകൂലമായേക്കുമെന്നും അഭ്യൂഹമുണ്ട്. പാർലമെന്റ് തിരഞ്ഞെടുപ്പ് വരാനിരിക്കെ അവിശുദ്ധ കൂട്ടുകെട്ടുകൾക്ക് മുന്നണികൾ തയ്യാറാകുമോയെന്നതിലാണ് ആശങ്ക.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |