കൊല്ലം: ജില്ലാ ആശുപത്രിയിൽ ആൻജിയോപ്ലാസ്റ്റിക്കായുള്ള കാത്തിരിപ്പ് നീണ്ട് പലരും ഹൃദയാഘാതം മൂലം മരിച്ചിട്ടും കാർഡിയോളജിസ്റ്റ് തസ്തികയിലേക്കുള്ള നിയമനം വൈകിപ്പിച്ച് ആരോഗ്യവകുപ്പ്.
നിയമനം നടത്തണമെന്ന് ജില്ലാ ആശുപത്രി അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടും ആരോഗ്യ വകുപ്പ് അധികൃതർ കണ്ണടയ്ക്കുകയാണ്. കാത്ത് ലാബിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാനുള്ള ഇന്റർവെൻഷണൽ കാർഡിയോളജിസ്റ്റുമാർ നിലവിൽ ആരോഗ്യ വകുപ്പിലുണ്ട്. ഇവരിൽ പലർക്കും അവർക്ക് താല്പര്യമുള്ള സ്ഥലങ്ങളിലാണ് നിയമനം നൽകിയിരിക്കുകയാണ്.
കാർഡിയോളജിസ്റ്റിന്റെയും ജീവനക്കാരുടെയും കുറവ് കാരണം ജില്ലാ കാത്ത് ലാബിൽ നടന്നുവന്ന ആൻജിയോഗ്രാമിന്റെയും ആൻജിയോ പ്ലാസ്റ്റിയുടെയും എണ്ണം കുറഞ്ഞു. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്തവരുടെ ആൻജിയോപ്ലാസ്റ്റി പോലും നടക്കാനുണ്ട്. ഒടുവിൽ ഗതികെട്ട് പലരും സ്വകാര്യ ആശുപത്രികളെ സമീപിക്കുകയാണ്. ഇങ്ങനെ സ്വകാര്യ ആശുപത്രികളെ സഹായിക്കാൻ ബോധപൂർവം കാർഡിയോളജിസ്റ്റിന്റെ നിയമനം വൈകിപ്പിക്കുകയാണെന്നാണ് ആരോപണം.
ജില്ലാ ആശുപത്രിയിൽ വിജിലൻസ്
വിജിലൻസ് സംഘം കഴിഞ്ഞ ദിവസം ജില്ലാ ആശുപത്രിയിലെ ഹാജർ രജിസ്റ്ററുകൾ പരിശോധിച്ചു. പുതുതായി സ്ഥാപിച്ച സി.ടി സ്കാൻ യന്ത്രത്തിന്റെ പ്രവർത്തനം ആരംഭിക്കൽ വൈകുന്നുവെന്ന പരാതിക്കൊപ്പം ഒ.പിയിൽ ഡോക്ടർമാരെത്താൻ ഒന്നര മണിക്കൂർ വരെ വൈകുന്നുവെന്ന വ്യാപക പരാതിയുടെ കൂടി അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ വിജിലൻസിനും സമയം പിഴച്ചു. എട്ട് മണിക്കാണ് ഒ.പി തുടങ്ങുന്നത്. എന്നാൽ പത്ത് മണിക്ക് എത്തിയാണ് വിജിലൻസ് സംഘം ഹാജർ രജിസ്റ്ററുകൾ പരിശോധിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |