മുണ്ടക്കയം . വിഷുവിന്റെ വരവറിയിച്ച് യാത്രക്കാരിൽ കണ്ണിനും മനസിനും കുളിർമയേകി വഴിയോരങ്ങളിൽ പൂത്തുലഞ്ഞ് നിൽക്കുകയാണ് കണിക്കൊന്ന. ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നിറഞ്ഞ മലയാളിയുടെ ഒരു വർഷത്തെ നല്ലനാളുകളുടെ തുടക്കമാണ് ഓരോ വിഷുപ്പുലരിയിലും ഒരുക്കുന്ന വിഷുക്കണി. ഇതിൽ മലയാളികൾക്ക് ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് കൊന്നപ്പൂവ്. മറ്റെല്ലാമുണ്ടെങ്കിലും കൊന്നപ്പൂവ് ഇല്ലെങ്കിൽ മലയാളിയ്ക്ക് കണി പൂർത്തിയാവില്ലെന്നാണ് വിശ്വാസം. ഒപ്പം കേരളത്തിന്റെ ഔദ്യോഗിക പുഷ്പവുമാണ്. നേരം തെറ്റി കണിക്കൊന്ന പൂക്കാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും കത്തുന്ന ചൂടിലാണ് സ്വർണ വർണം പൊഴിക്കുന്ന കർണികാരം കാണാൻ ഏറെ ഭംഗി. ഇത്തവണ മാർച്ച് ആദ്യവാരം മുതൽ കണിക്കൊന്ന പൂത്തു. ഇടയ്ക്ക് പെയ്ത വേനൽമഴയിൽ ചിലയിടങ്ങളിൽ പൂവ് പൊഴിഞ്ഞെങ്കിലും കണിയൊരുക്കാനുള്ളതുണ്ട്.
പൂക്കാതിരിക്കാനാവില്ല !
മണ്ണിലെ ജലാംശം പരിധിവിട്ട് കുറയുമ്പോഴൊക്കെ കണിക്കൊന്നകൾ പൂക്കുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. സസ്യങ്ങൾ പൂവിടുന്നത് നിയന്ത്രിക്കുന്നത് ഫ്‌ളോറിജൻ എന്ന സസ്യ ഹോർമോണാണ്. ചൂട് കൂടുമ്പോൾ ഫ്‌ളോറിജന്റെ ഉത്പാദനം വർദ്ധിക്കുന്നതാണ് ഇത്തരം പ്രതിഭാസത്തിന് കാരണം. ചിലപ്പോൾ വർഷത്തിൽ മിക്ക മാസങ്ങളിലും ചില കൊന്നകൾ പൂക്കാറുണ്ട്.
ഔഷധഗുണങ്ങളേറെ
വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗിക്കാറുണ്ട്. രക്തശുദ്ധിയ്ക്കും മലബന്ധം മാറ്റാനും ഈ പൂക്കൾ ആയുർവേദ വൈദ്യർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റും. കൊന്നത്തോൽ ഉണക്കിപ്പൊടിച്ച് പാലിൽ ചേർത്ത് കഴിക്കുന്നത് ശ്വാസരോഗങ്ങൾക്കും ഫലപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |