കോട്ടയം : പുഞ്ചക്കൃഷിയ്ക്ക് നൂറുമേനി കൊയ്തിട്ടും നെല്ല് സംഭരിച്ച തുകയിൽ പകുതി പോലും കർഷകന് കൊടുക്കാതെ സപ്ലൈകോയുടെ ക്രൂരത.
116. 61 കോടിയാണ് ഇതുവരെയുള്ള കുടിശിക. ഈ മാസം ഒരു രൂപ പോലും ലഭിച്ചില്ല. ഇതുവരെ 163.78 കോടി രൂപയുടെ നെല്ലാണ് സംഭരിച്ചത്. നൽകിയതാവട്ടെ 47.17 കോടി മാത്രം. അവശേഷിക്കുന്ന പണം എന്നു നൽകുമെന്ന ചോദ്യത്തിന് അധികൃതർക്ക് കൃത്യമായ ഉത്തരമില്ല. 16890 കർഷകരിൽ നിന്ന് ഇതുവരെ 57,834 ടൺ നെല്ലാണ് സംഭരിച്ചത്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ. 31044.909 ടൺ, കുറവ് കാഞ്ഞിരപ്പള്ളിയിലും 95.21ടൺ. കഴിഞ്ഞ മാസം അവസാനം വരെയുള്ള ബില്ലുകൾ പാസ്സാക്കിയെന്നാണ് അധികൃതർ പറയുന്നത്. തുടർന്നുള്ള തുക കണ്ടെത്താൻ സപ്ലൈകോ സർക്കാരിന്റെ സഹായം അഭ്യർത്ഥിച്ചിട്ടുണ്ട്. കാലത്താമസമില്ലാതെ തുക ലഭിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു. ജില്ലയിൽ ഏതാനും പാടശേഖരങ്ങളിൽ മാത്രമാണ് ഇനികൊയ്ത്ത് അവശേഷിക്കുന്നത്. രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് പൂർണമാകും.
വിളവ് കൂടി, തർക്കവുമില്ല പക്ഷെ
ഇക്കുറി വേനൽ ശക്തമായതിനാൽ കിഴിവിന്റെ പേരിലുള്ള പതിവ് തർക്കങ്ങൾ കാര്യമായില്ലായിരുന്നു. കഴിഞ്ഞ സീസണേക്കാൾ വിളവും കൂടി. വേനൽമഴ ശക്തമാകാത്തതിനാൽ സംഭരണത്തെ ബാധിച്ചതുമില്ല. എന്നാൽ അനുകൂല സാഹചര്യങ്ങളേറെയുണ്ടായിട്ടും ഇക്കുറിയും കർഷകരുടെ കുടിശിക ഉയരുകയാണ്. പ്രതീക്ഷയോടെ അടുത്ത കൃഷിയ്ക്ക് ഒരുങ്ങുന്ന കർഷകന് ഇരുട്ടടിയാകുകയാണ് സപ്ലൈകോയുടെ മെല്ലെപ്പോക്ക്.
കുടിശിക തൂലൂക്ക് തലത്തിൽ
കോട്ടയം : 55.58 കോടി
ചങ്ങനാശേരി : 33.34 കോടി
വൈക്കം : 26.84 കോടി
കാഞ്ഞിരപ്പള്ളി : 9.46 ലക്ഷം
മീനച്ചിൽ : 74.64 ലക്ഷം
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |